മരണവഴികളിലെ സാഹസികർ
text_fieldsആർത്തട്ടഹസിക്കുന്ന ആൾക്കൂട്ടം. ആ ആരവങ്ങൾ പാമ്പു പിടിത്തക്കാരന്റെ ആവേശമായി. രൗദ്രഭാവത്തോടെ ഫണം വിടർത്തിയാടുന്ന പാമ്പിൽ മാത്രമായിരുന്നു അയാളുടെ ശ്രദ്ധ. ഒരു നിമിഷം കണ്ണൊന്നറിയാതെ ചിമ്മി. പിന്നെ ആരവങ്ങളെല്ലാം വിദൂരതയിൽ നിന്നുള്ള നേരിയ ശബ്ദമായി. കണ്ണുകളിലേക്ക് ഇരുട്ട് അരിച്ചുകയറി. കാഴ്ച മങ്ങി. വേച്ച് തുടങ്ങിയെങ്കിലും കൈകൾ അയച്ചില്ല. കൊത്തിയ പാമ്പിനെ ബലമായി കൈകളിലൊതുക്കിയിരുന്നു. പാമ്പുപിടിത്തം ഹരമാക്കിയ കൊല്ലം തട്ടാമല വാളത്തുങ്കൽ താന്നോലിൽ തെക്കതിൽ സന്തോഷ്കുമാറിന് ഒാർമിക്കാനുള്ളത് മരണം പതിയിരിക്കുന്ന അപകടവഴികളിലൂടെ സഞ്ചരിച്ച അനുഭവങ്ങളുടെ കൂമ്പാരമാണ്.
ഭദ്രമായി അതിനെ ചാക്കിലാക്കിയ ശേഷമാണ് കടിയേറ്റഭാഗം വരിഞ്ഞുകെട്ടിയത്. പിന്നെയൊന്നും ഒാർമയില്ല. മൂന്നാംനാൾ ബോധം തെളിയുേമ്പാൾ ആശുപത്രിയിലെ ശീതീകരിച്ച അത്യാഹിത കിടക്കയിലായിരുന്നു. പുറത്തെ ചില്ല് കൂട്ടിനപ്പുറത്ത് തന്നെ നോക്കി കണ്ണീരോടെ നിൽക്കുന്ന ഭാര്യയുടെയും മക്കളുടെയും മുഖങ്ങളാണ് ആദ്യം കണ്ണിൽ പതിഞ്ഞത്. തൊട്ടടുത്ത് കരഞ്ഞുകലങ്ങിയ കണ്ണുകളുമായി മുഖംകുനിച്ചിരിക്കുന്ന വൃദ്ധയായ അമ്മയുമുണ്ട്. പിന്നീടങ്ങോട്ടുള്ള ദിവസങ്ങളിലും പരിചിത മുഖങ്ങൾ മാത്രമാണ് അയാളെ കാണാനായി എത്തിയത്. എന്നാൽ, ആർത്തുവിളിച്ച ആരവക്കാരിലെ ഒരാൾപോലും തേടിവന്നില്ല. ജീവിതത്തിന്റെയും മരണത്തിന്റെയും നൂൽപാലങ്ങളിലൂടെ ഒന്നരമാസത്തെ ആശുപത്രിവാസം. മൂത്രത്തിലൂടെ രക്തം വന്ന് തുടങ്ങിയപ്പോൾ പ്രതീക്ഷിക്കേണ്ടതില്ലെന്ന് വിദഗ്ധരായ ഭിഷഗ്വരർ വിധിയെഴുതി. എന്നിരുന്നാലും ദൈവഹിതം മറ്റൊന്നായിരുന്നു. പാമ്പുകളുടെ ഭീഷണിയിൽനിന്ന് നാടിനെ രക്ഷിക്കാൻ ഇനിയും നീ ഇവിടെ വേണമെന്ന്. രണ്ടുവർഷം മുമ്പ് കൊല്ലം അഞ്ചാലുംമൂട്ടിലുള്ള വീട്ടിനുള്ളിൽ കയറിയ അണലിയെ പിടിക്കുന്നതിനിടെയാണ് 47കാരനായ സന്തോഷ് കുമാറിന് കടിയേൽക്കുന്നത്. യാത്രക്കിടെയാണ് അപകടകാരിയായ പാമ്പിനെ പിടിക്കാനുള്ള വിളി സുഹൃത്തായ വാവാ സുരേഷിൽ നിന്ന് എത്തിയത്. സുരേഷ് സ്ഥലത്തില്ലാതിരുന്നതിനാൽ ദൗത്യം സന്തോഷിന് കൈമാറുകയായിരുന്നു. കൈയിൽ കിട്ടിയ തടിക്കഷണം ഉപയോഗിച്ച് അണലിയെ അമർത്തിയശേഷം പിടിക്കാൻ ശ്രമിക്കുന്നതിനിടെ തടി ഒടിഞ്ഞതാണ് വിനയായത്. പ്രകോപിതനായ അണലി കൈയിൽ ആഞ്ഞുകടിച്ചു. ഭയക്കാതെതന്നെ പാമ്പിനെ കീഴ്പ്പെടുത്തി ചാക്കിനുള്ളിലാക്കിയ ശേഷമാണ് ‘ഫസ്റ്റ് എയ്ഡിന്’ തയാറായത്.
ഫോണിൽ വീട്ടിലേക്കൊന്ന് വിളിച്ചത് മാത്രം ഒാർമയുണ്ട്. മൂന്നാംദിവസമാണ് ബോധംതെളിഞ്ഞത്. കൊല്ലത്തെ ആശുപത്രികളിലെ ഒന്നരമാസത്തെ ചികിത്സക്ക് ലക്ഷങ്ങളാണ് ചെലവായത്. വനംവകുപ്പ് ജീവനക്കാർ സ്വരൂപിച്ച് നൽകിയ 75,000 രൂപ കഴിച്ചുള്ളതെല്ലാം സ്വന്തം പോക്കറ്റിൽനിന്ന് നഷ്ടമായി. കരിഞ്ഞ് വ്രണമായ കൈകളിൽ തുടയിൽനിന്ന് മാസം വെട്ടിെവച്ചാണ് മുറിവുണക്കിയത്. മുടികൊഴിഞ്ഞു. ശരീരം തടിച്ചു. എങ്ങും കരിനീലിച്ച പാടുകൾ. വിദഗ്ധ ചികിത്സകളിലൂടെ ആരോഗ്യാവസ്ഥ വീണ്ടെടുക്കാൻ കാലങ്ങളെടുത്തു. ഇനിയൊരിക്കലും പാമ്പ് പിടിക്കാൻ ഇറങ്ങരുതെന്ന കർശന നിർദേശമാണ് കുടുംബക്കാരും സുഹൃത്തുക്കളും നൽകിയത്. എന്നാൽ, ആശുപത്രിയിൽനിന്നിറങ്ങിയ ആദ്യദിവസംതന്നെ കൈയിലെ കെട്ടുമായി വീട്ടുകാരറിയാതെ പാമ്പിനെ പിടിക്കാൻ പോയ അനുഭവമാണ് സന്തോഷിന് പറയാനുള്ളത്. തൊട്ടടുത്തുള്ള വീട്ടിൽനിന്ന് പിടികൂടിയ പാമ്പുമായി എത്തുേമ്പാൾ വീട്ടുകാരുടെ മുഖത്തുണ്ടായിരുന്ന രൂക്ഷഭാവം ഇപ്പോഴും മനസ്സിൽ തെളിഞ്ഞുനിൽപുണ്ട്.
ജോലിസംബന്ധമായ അത്യാവശ്യങ്ങളിൽ നിൽക്കുേമ്പാഴാെണങ്കിലും ‘പാമ്പ്’ കയറിയ വിളി വന്നാൽ അതിനാണ് മുൻഗണന. എത്രദൂരം സഞ്ചരിച്ച് എത്താനും തയാറാണ്. മൂർഖൻ, അണലി, ശംഖുവരയൻ തുടങ്ങിയ ഇനങ്ങൾ അപകടകരമായി നിലകൊള്ളുേമ്പാഴേ സഹായം ആവശ്യപ്പെട്ടുള്ള വിളി വരാറുള്ളൂ. നവംബർ മുതൽ ഏപ്രിൽ വരെയുള്ള കാലയളവിലാണ് കൂടുതൽ വിളികളും എത്തുന്നത്. കാലാവസ്ഥയിലും പ്രകൃതിയിലുമുണ്ടായ മാറ്റവും പാമ്പുകൾ പകൽ പുറത്തിറങ്ങാൻ കാരണമാണ്. കിഴക്കൻ വന^മലയോര പ്രദേശങ്ങളിലുള്ള ‘രാജവെമ്പാല’ അടക്കമുള്ള ഇനങ്ങൾ ടിപ്പർ ലോറികളിലൂടെ തീരദേശ മേഖലകളിലേക്ക് എത്തുന്നുണ്ട്. തടി, പാറ, മണൽ എന്നിവ കയറ്റിവരുന്ന ലോറികളിലാണ് ഇവ വരുന്നത്. പാമ്പ് പിടിക്കാൻ പോകുേമ്പാൾ വണ്ടിക്കൂലിയെങ്കിലും കിട്ടിയെങ്കിലായി. പിടിച്ചുകഴിഞ്ഞാൽ ഇതിനായി കാത്തുനിൽക്കാറുമില്ല. ഒരു കോളനി മുഴുവൻ വിറപ്പിച്ച പാമ്പിനെ പിടിക്കാൻ കഴിഞ്ഞതാണ് മനസ്സിലെ സന്തോഷകരമായ അനുഭവം. ഒരു വർഷം മുമ്പാണത്. കൊല്ലം നീണ്ടകരക്കടുത്തുനിന്ന് അർധരാത്രിയോടെയാണ് വിളി വന്നത്. സ്ഥലത്തില്ലെന്ന് പറഞ്ഞ് ആദ്യം ഒഴിഞ്ഞുമാറി. എങ്കിലും മനസ്സ് അനുവദിച്ചില്ല. കുട്ടികളുമായി ഉറങ്ങാൻ കഴിയാതെ പുറത്തുനിൽക്കുന്ന കുടുംബത്തിന്റെ അവസ്ഥ ഒാർത്തപ്പോൾ ഭാര്യയോടുപോലും പറയാതെ അവിടെയെത്തി. കോളനിക്കാർ മുഴുവൻ വീടുകൾക്ക് പുറത്തുണ്ട്. കൈക്കുഞ്ഞുങ്ങളുമായി വീട്ടിൽ കയറാൻ കഴിയാതെ നിൽക്കുന്ന അമ്മമാർ വരെ. ഒരു മണിക്കൂർ ശ്രമത്തിൽ അകത്തുകയറിയ അണലിയുമായി പുറത്തേക്ക് വരുേമ്പാൾ വീട്ടുകാരുടെയും നാട്ടുകാരുടെയും മുഖത്ത് കണ്ട സന്തോഷമാണ് ഏറ്റവും വലിയ പ്രതിഫലമായി ഇന്നും കരുതുന്നത്. പാമ്പുകളുമായുള്ള ചങ്ങാത്തം സന്തോഷിന് നിയോഗമാണ്.
പത്തി വിടർത്തിയാടുന്ന പാമ്പുകളെ വരുതിയിലാക്കാൻ ശ്രമിക്കുന്നത് സാഹസികമായ പണിയാണ്. കണ്ണൊന്ന് ചിമ്മിയാലും ചലനം മാറിയാലും എല്ലാം കഴിയും. സൂക്ഷ്മതയോടെ പാമ്പിനെ പിടികൂടാൻ ശ്രമം നടത്തുന്നിടത്ത് തടിച്ചുകൂടുന്ന ആൾക്കൂട്ടങ്ങൾ പലപ്പോഴും പ്രശ്നമുണ്ടാക്കും. മദ്യലഹരിയിൽ എത്തുന്നവരുടെ പൊല്ലാപ്പുകളാണ് കൂടുതലും. മൊബൈലിൽ പകർത്തലും സെൽഫിയുമൊക്കെ. കിണറുകളിൽനിന്ന് പിടികൂടുന്ന മൂർഖനുമായി മുകളിലേക്ക് കയറുന്നതാണ് പാമ്പുപിടിത്തത്തിലെ ശ്രമകരമായ ദൗത്യം. ജനങ്ങളെ സേവിക്കുന്ന ഇൗ പണിക്കിടെ എന്തെങ്കിലും സംഭവിച്ചാൽ നഷ്ടം വീട്ടുകാർക്ക് മാത്രം. സർക്കാറിന്റെ ഇൻഷുറൻസ് കവറേജും സഹായങ്ങളും ഇല്ല. അതിനുള്ള നടപടികൾ സർക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകണം.
കൊല്ലം തട്ടാമലയിലെ താമസക്കാരനായ സന്തോഷ്കുമാർ അമ്മ രാജമ്മാളിന്റെ നാടായ ഇലിപ്പക്കുളത്താണ് വളർന്നത്. കൊല്ലം എസ്.എൻ കോളജിലെ പ്രീഡിഗ്രി പഠനത്തിനുശേഷം കായംകുളം എം.എസ്.എം കോളജിൽ ’90^’93 വർഷം ബിരുദ വിദ്യാർഥിയായി. അമ്മാവന്മാർക്കൊപ്പം ചൂനാെട്ട മോേട്ടാർ വർക്ഷോപ്പിൽനിന്ന് പണികളും പഠിച്ചു. ഇക്കാലയളവിലാണ് പാമ്പുകളെ വരുതിയിലാക്കുന്നതിൽ ഹരം തുടങ്ങിയത്. കൊല്ലത്തുകാരനായ മുരുകനായിരുന്നു ആദ്യ ഗുരു. പിന്നീട് വാവ സുരേഷിന്റെ പാമ്പുപിടിത്തവും പ്രചോദനമായി. എട്ടുവർഷമായി രംഗത്ത് സജീവമാണ്. നൂറുകണക്കിന് പാമ്പുകളെയാണ് ഇതിനകം കൂടകൾക്കുള്ളിലാക്കി ഉൾവനങ്ങളിേലക്ക് യാത്രയാക്കിയത്. ഏത് പാതിരാത്രി വിളിച്ചാലും ഒാടിയെത്തും. കറ്റാനം ഇലിപ്പക്കുളത്ത്നിന്ന് അടുത്ത സമയത്ത് നിറഗർഭിണിയായിരുന്ന ‘പുല്ലാണി മൂർഖനെ’ പിടികൂടിയത് വലിയ അനുഭവമാണ് നൽകിയത്.
ആറര അടിയോളമുള്ള പെൺവർഗമാണെന്ന് മനസ്സിലായിരുന്നു. പ്ലാസ്റ്റിക് ഭരണിയിലാക്കിയാണ് വീട്ടിലെത്തിച്ചത്. വനംവകുപ്പിന് കൈമാറാനായി എടുത്തപ്പോൾ മുട്ടയിട്ട് തുടങ്ങി. 54 മുട്ടകളാണിട്ടത്. രാവിലെ എട്ടിന് തുടങ്ങിയ മുട്ടയിടൽ വൈകുന്നേരം അഞ്ച് മണിയോടെയാണ് പൂർത്തിയായത്. അപൂർവമായ അനുഭവമായിരുന്ന് ഇത്. കയറിയ വീട്ടിലെങ്ങാനുമാണ് മുട്ടകളിട്ടിരുന്നതെങ്കിൽ നാട് മൂർഖനുകളുടെ കേന്ദ്രമായി മാറിയേനെ. അെതല്ലാംകൂടി ജനവാസ മേഖലയിൽ വളർന്നിരുന്നെങ്കിൽ! സന്തോഷ്കുമാറിന്റെ മുഖ്യതൊഴിൽ വാഹനക്കച്ചവടമാണ്. കൊല്ലത്ത് ചിൽഡ്രൻസ് പാർക്കിലെ കോഒാഡിനേറ്റർ ജോലിയുമുണ്ട്. അമ്മ രാജമ്മാൾ, ഭാര്യ മിനി, മക്കളായ അമൃത, നന്ദന, സഹോദരൻ ജയകുമാർ എന്നിവർക്കും പാമ്പുകളെ ഭയമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.