ലൈഫ് ഓഫ് ഭദ്രേട്ടന്
text_fieldsപുലർച്ചെ അഞ്ചരയോടെ തമ്പാനൂരിലെ ഏജൻസി ഒാഫിസിന്റെ വാതിലുകൾ തുറക്കും. മാവിൽ കുറുക്കിയെടുത്ത പശയും അടുക്കിയെടുത്ത സിനിമ പോസ്റ്ററുകളും സൈക്കിളിൽ കെട്ടി, പെഡലുകളിൽ ആഞ്ഞുചവിട്ടി ഭേദ്രട്ടൻ ചക്രങ്ങൾ ചലിപ്പിച്ചു തുടങ്ങും, അറുപത് കിലോമീറ്ററോളം നീളുന്ന യാത്രക്കായി. തിരുവനന്തപുരം നഗരത്തിന്റെ മതിലായ മതിലുകളിലും ചുവരുകളിലും പുതുസിനിമയുടെ വരവറിയിച്ച്, പോസ്റ്ററുകൾ പതിച്ചാകും തിരിച്ചുള്ള വരവ്. ആറു പതിറ്റാണ്ടായി സിനിമ പോസ്റ്ററുകൾ ഒട്ടിക്കുന്ന കരമന സ്വദേശി എസ്. രാമഭദ്രൻ നായരെന്ന ഭദ്രേട്ടന്റെ ജീവിതമാണിത്. ആറാം വയസ്സിൽ തുടങ്ങി അറുപത്തിയാറിലും കഠിനാധ്വാനം ചെയ്യുന്ന മടുപ്പിക്കാത്ത ജീവിതം. ഒരു സിനിമാക്കഥ പോലെ...
തിരനോട്ടം
പശയിൽ കുതിർന്ന കൈകളുമായി ഭേദ്രട്ടനെ കാണുന്നത് ഒരു സായാഹ്നത്തിലാണ്. പുതിയ മോഹൻലാൽ ചിത്രത്തിന്റെ പോസ്റ്ററുകൾ ഒട്ടിക്കുന്ന തിരക്കിലായിരുന്നു അന്നും. തമ്പാനൂരിൽനിന്ന് തുടങ്ങി തിരുവനന്തപുരം നഗരത്തിന്റെ അതിർത്തിയായ വട്ടപ്പാറ വരെയുള്ള മുപ്പത്തിമൂന്ന് കിലോമീറ്റർ പോസ്റ്റർ ഒട്ടിച്ചുള്ള വരവായിരുന്നു അത്. പശ തീർന്നതിനാലുള്ള മടക്കം. ഇനിയും ചുമരുകൾ ബാക്കിയാണ്, നഗരത്തിന്റെ ഇടവഴികളിലും ഉള്ളറകളിലുമായി. പ്രായത്തിന്റെ അവശതകളെ മനക്കരുത്തുകൊണ്ട് മാറ്റിനിർത്തിയുള്ള ജീവിതമാണ് ഇൗ വയോധികന്റേത്. ഇൗ പ്രായത്തിലും ഇത്ര ബുദ്ധിമുട്ടണോ എന്നു ചോദിക്കുന്നവരോടു പറയാൻ ഇത്രമാത്രം; ‘‘ആരോഗ്യമുള്ളടത്തോളം ഭദ്രൻ പോസ്റ്ററുകൾ ഒട്ടിക്കും. ആരുടെ മുന്നിലും തലകുനിക്കില്ല, കൈ നീട്ടില്ല.
ആറു പതിറ്റാണ്ടിന്റെ ശീലങ്ങളും അധ്വാനവുമാണ് എന്നെ മുന്നോട്ടു നയിക്കുന്നത്’’. ഇതു പറയുേമ്പാൾ മനസ്സിന്റെ ആവേശം മുഖത്തും കണ്ണുകളിലും തിളങ്ങുന്നുണ്ടായിരുന്നു. ‘‘ജോലി ചെയ്തില്ലെങ്കിൽ അന്നു വലിയ ബുദ്ധിമുട്ടാണ്. ആരോടും മിണ്ടാൻ പറ്റില്ല. പണ്ട് രാത്രിയിലായിരുന്നു പോസ്റ്ററുമായി പോകുന്നത്. ഇപ്പോൾ അത് പകലാക്കി. കണ്ണിന് ചെറിയ മൂടലുണ്ട്. പിന്നെ വല്ലോം പറ്റിയാൽ ആരേലും അറിയണ്ടേ’’. നഗരത്തിൽ പോസ്റ്റർ ഒട്ടിക്കാൻ നാലു പേരാണ് ആകെയുള്ളത്. ഒപ്പമുണ്ടായിരുന്ന പലരും ഇന്ന് ‘കാണാമറയത്താണ്’. പുതിയ ആരും ഇൗ മേഖലയിലേക്ക് വരുന്നില്ല. പണ്ട് കണ്ടമാനം പോസ്റ്ററുണ്ട്, പൈസയില്ല. ഇന്ന് പോസ്റ്റർ കുറവാണ് പൈസയുണ്ട്. പക്ഷേ, ഒട്ടിക്കാൻ ആളില്ല. പോസ്റ്ററുകൾ കണ്ട് സിനിമാകൊട്ടകകൾ നിറഞ്ഞിരുന്ന കാലത്ത് തുടങ്ങിയ ജോലിയാണിത്.
വിശപ്പിന്റെ വിളി
പന്ത്രണ്ട് മക്കളുള്ള വീട്ടിൽ നാലാമത്തെയാളായിരുന്നു ഭദ്രൻ. നാലാം ക്ലാസിൽ പഠനം നിർത്തി. ആര്യശാല സ്കൂളിന് സമീപത്തെ ചിത്ര തിയറ്ററായിരുന്നു അന്ന് ഉപജീവനവും അഭയവും. അവിടെ കപ്പലണ്ടി വിൽക്കാൻ പോയാണ് ആദ്യമായി വരുമാനം കണ്ടെത്തുന്നത്. വീട്ടിൽ പോകുക വല്ലപ്പോഴുമാണ്. രാത്രികളിൽ ഉന്തുവണ്ടികളിൽ റാന്തൽ വിളക്കുംകെട്ടി ‘ആശാൻ’മാർക്കൊപ്പം സിനിമ പോസ്റ്ററുകൾ ഒട്ടിക്കാൻ പോയിത്തുടങ്ങി. പിന്നീട് പഠനം നിർത്തി പോസ്റ്റർ ഒട്ടിക്കലായി. ശക്തി തിയറ്ററിൽ െജമിനി ഗേണഷന്റെ ‘ചിത്തി’ പടം വന്നപ്പോഴാണ് സൈക്കിളിൽ തനിയെ പോസ്റ്റർ ഒട്ടിക്കാൻ പോകുന്നത്. അന്ന് ഒാരോ തിയറ്ററുകൾക്കും പ്രത്യേകം ആളുകളുണ്ട്. തിയറ്ററുകളുടെ പരിസരത്തുമാത്രം ഒട്ടിച്ചാൽ മതി. ഇന്ന് ഏജൻസികളാണ് ഏൽപിക്കുന്നത്. നഗരത്തിൽ 22 തിയറ്ററുകളുണ്ട്. ഒരു ലൈൻ മുഴുവൻ ഭദ്രേട്ടൻ വേണം ഒട്ടിക്കാൻ.
ജീവിതനൗക
വെയിലും മഴയും കൗമാരവും യൗവനവും കടന്നുപോയി. ചുളിവുവീണ കൈകളിൽ വീണ്ടും പശ പുരട്ടുേമ്പാൾ ഭദ്രൻ പറയുന്നു... മതിലിലെ ആണികളിൽ കൈകൊണ്ട് രക്തം പൊടിഞ്ഞിട്ടുണ്ട്. രണ്ടുമൂന്നു തവണ അപകടങ്ങൾ പറ്റിയിട്ടുമുണ്ട്. അടുത്തിടെ പി.എം.ജി ഇറക്കത്തിൽവെച്ച് ബൈക്കുകാരൻ വന്ന് ഇടിച്ചിട്ടു. മൂന്നു മാസമാണ് കിടപ്പിലായത്. താഴെതട്ടിലുള്ള നമ്മളെ ആരും തിരിഞ്ഞുനോക്കാറില്ല. നമ്മൾ അധ്വാനിച്ചാൽ നമുക്ക് ജീവിക്കാം. പശയിൽ അൽപം തുരിശുചേർത്താണ് കലക്കുന്നത്. അങ്ങനെ ചെയ്താൽ മുറിവുണ്ടായാലും പഴുക്കില്ല. പൊട്ടിയ ഡ്രെയ്നേജുകൾക്കും മറ്റും പരിസരത്താകും പോസ്റ്ററുകൾ ഒട്ടിക്കേണ്ടത്. ഒന്നു നോക്കിയാൽ ജോലി നടക്കില്ല. ചുവരുമായി കൈകൾക്ക് ബന്ധം വേണം. എങ്കിൽ മനസ്സിൽ പതിയുംപോലെ പോസ്റ്ററുകൾ പതിയും. ജീവിതത്തിൽ ഒരുപാടു കഷ്ടപ്പെട്ട ദിവസങ്ങളുണ്ട്. സന്തോഷിച്ച ദിവസങ്ങളും.
ഇതുവരെ പറയത്തക്ക അസുഖങ്ങളൊന്നും ശരീരത്തെ വലച്ചിട്ടില്ല. പനിക്കും ജലദോഷത്തിനും പോലും അധികം മരുന്ന് കഴിച്ചിട്ടില്ല. നിരന്തരമുള്ള അധ്വാനമാണ് രോഗങ്ങളെ അകറ്റിയത്. ഇപ്പോൾ ക്ഷീണവും ബുദ്ധിമുട്ടുകളുമുണ്ട്. രണ്ടു കൈകൾക്കും തേയ്മാനവും. എന്നാൽ ഭഗവാന്റെ പുണ്യംകൊണ്ട് പോകുന്നു. ഷുഗർ, കൊളസ്േട്രാൾ എന്നിവയില്ല. രാത്രി എട്ടു മണിക്ക് കിടക്കുമായിരുന്നു. ടി.വി വാർത്തയും മറ്റും കാണുന്നതിനാൽ ഇപ്പോൾ ഒമ്പത് ആകും. രാവിലെ അഞ്ച് മണിക്ക് എഴുന്നേൽക്കും. ചായ കുടിക്കും. ജോലിക്ക് ഇറങ്ങിയാൽപിന്നെ വീട്ടിൽ വന്നാകും കാര്യമായ ഭക്ഷണം. പുറത്തുനിന്ന് ചായ മാത്രം, അതും ഇടക്ക്.
കഥ തുടരുന്നു
ജീവിതത്തിനെന്നപോലെ ദാമ്പത്യത്തിനും ‘ഇൻട്രോ’ നൽകുന്നത് തിയറ്ററാണ്. കല്യാണ തീയതി മറന്നെങ്കിലും തിയറ്ററിൽ പടം കാണാൻ വന്ന ആ സുന്ദരി പെൺകുട്ടിയുടെ മുഖം ഭദ്രേട്ടന്റെ മനസ്സിൽ പോസ്റ്റർ പതിയും പോലെ തെളിഞ്ഞു നിൽക്കുന്നു. നിർമല. ഇഷ്ടം തോന്നി. അതു പറഞ്ഞു. ഇപ്പോഴും ഒപ്പമുണ്ട് ഭാര്യയായി. ഒരു പെൺകുട്ടിയാണുള്ളത്. വിവാഹം കഴിഞ്ഞു. അവൾക്ക് മൂന്ന് കുട്ടികൾ. തൊഴിലിലും ജീവിതത്തിലും മാത്രമല്ല ജീവിത കാഴ്ചപ്പാടുകളിലും ഭദ്രൻ വ്യത്യസ്തനാണ്. ‘‘സമ്പാദ്യമായി ഒന്നുമില്ല. വാടകക്കാണ് ഇപ്പോൾ താമസം. നാളെ വീണു പോയാൽ ചുമന്നു കൊണ്ടു പോകുന്നവർ ബുദ്ധിമുട്ടരുത്. അതിനായി കരുതിയിട്ടുണ്ട് പതിനായിരം രൂപ. ആകെയുള്ള നീക്കിയിരിപ്പ് ഇതുമാത്രം. ജീവനുള്ളടത്തോളം അധ്വാനിക്കും. നാളെ സൂര്യൻ ഉദിക്കുമെങ്കിൽ എല്ലാം ഇവിടെ നടക്കും. അതിന് സമ്പാദ്യം വേണമെന്നില്ല’’.
ഹാപ്പി ജേര്ണി
ഒരു പടമേ കണ്ടിട്ടുള്ളൂ. അത് ത്രിവേണിയാണ്. തിയറ്ററിൽ കിടക്കുന്ന കാലത്തും കാണില്ല. പാട്ടുവരുേമ്പാൾ വാതിൽ തുറന്ന് കേൾക്കും. അഭിനേതാക്കളുടെ തലമുറകൾ മാറിക്കൊണ്ടിരിക്കുന്നു. ഇതുവരെയുള്ള എല്ലാവരെയും അറിയാം. പഴയ നടന്മാർക്ക് ആവേശമില്ലായിരുന്നു. ഇന്നുള്ളവർക്കാണ് ആവേശവും ആരാധകരും കൂടുതലുള്ളത്. ഒരു പോസ്റ്റർ ഒട്ടിക്കുന്നതിന് ഒന്നര രൂപയാണ് കൂലി. 50 പൈസ കൂട്ടിച്ചോദിച്ചിട്ട് കിട്ടിയിട്ടില്ല. 2.50 രൂപ സർക്കാറിന് ടാക്സ് കൊടുക്കുേമ്പാഴും നമ്മുടെ ആവശ്യങ്ങൾ പരിഗണിക്കില്ല...
സിനിമയുടെ ജീവനാഡിയായി പ്രവർത്തിക്കുന്ന പേരറിയാത്തവരിൽ ഒരാളായി ഭദ്രൻ സൈക്കിൾ ചവിട്ടുകയാണ്, കൊട്ടകകൾ നിറക്കാൻ. പുതുചിത്രങ്ങൾ അറിയിക്കാൻ... ഹിറ്റുകൾക്കും ഫ്ലോപുകൾക്കും പശതേച്ച കൈകളുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.