ജലീല് പഴയ ജലീല് തന്നെ
text_fieldsഅങ്കത്തട്ടിൽ ചുവടുറപ്പിക്കാൻ മാമാങ്കക്കളരിയിലെ ചുവടുകളും അടവുകളും ധാരാളം. എന്നാൽ രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ കളരിച്ചുവടുകളും അടവുകളും ഘടകമല്ല. അതുകൊണ്ട് തന്നെ ചങ്ങമ്പള്ളി കളരിയിൽ നിന്ന് വിദൂരമല്ലാതെ വളാഞ്ചേരി കാട്ടിപ്പരുത്തിയിൽ ജനിച്ചുവളർന്ന ജലീൽ ആ കളരിയുടെ ചരിത്രം മാത്രമാണ് പഠിച്ചത്. രാഷ്ട്രീയ അങ്കത്തട്ടിലെ അടിതടയും ചുവടുകളും അടവുകളുമെല്ലാം ഒരു ഗുരുക്കൾക്ക് കീഴിലുമല്ല പരിശീലിച്ചതും. കളരിത്തറ പോലെ മാമാങ്ക ശേഷിപ്പായി ഇന്നും നിലനിൽക്കുന്ന ‘നിലപാടുതറ’യിൽ അയാൾ ചരിത്രം മാത്രമല്ല കണ്ടത്. അതൊരു രാഷ്ട്രീയ നിലപാടുതറയാക്കി മാറ്റിയപ്പോൾ മലപ്പുറത്തിന്റെ പൊതുരാഷ്ട്രീയം അന്നുവരെ കാണാത്തവിധം കലങ്ങിമറിഞ്ഞു. അതൊരു പ്രവാഹമായപ്പോൾ അതികായർക്ക് ഒന്നടങ്കം അടിതെറ്റി. മുസ്ലിം ലീഗ് രാഷ്ട്രീയത്തിന്റെ തലസ്ഥാന ജില്ലയിൽനിന്ന് ജലീൽ പിണറായി വിജയൻ നയിക്കുന്ന ഇടതു സർക്കാറിലേക്ക് കൊടിവെച്ച കേരള സ്റ്റേറ്റ് 20ാം നമ്പർ കാർ ഒാടിച്ചുകയറ്റിയപ്പോൾ അതൊരു ചരിത്രമായി. മാമാങ്കം ഉയിർകൊണ്ട തിരുനാവായ ഉൾപ്പെടുന്ന പഴയ കുറ്റിപ്പുറം മണ്ഡലത്തിൽനിന്ന് ആദ്യമായി നിയമസഭയിൽ എത്തിയ ജലീലിന് പിന്നീടുള്ള ഒരു ചുവടും പിഴച്ചില്ല. മൂന്നാമതും നിയമസഭയിൽ എത്തുേമ്പാൾ കാത്തിരുന്നത് സുപ്രധാനവകുപ്പുള്ള മന്ത്രിസ്ഥാനം. ഹരിതരാഷ്ട്രീയത്തിന്റെ പതാകവാഹകനായി തുടങ്ങിയ ആ ജീവിതം തിരുത്തലുകളിൽകൂടിയാണ് മുന്നോട്ടുപോയത്. വാക്കിൽ തളിരിട്ട െപാതുജീവിതം നിലപാടുകളിൽ ഉറച്ചുനിന്നപ്പോൾ ചുളിഞ്ഞ മുഖങ്ങൾ ഏറെയായിരുന്നു. പിന്നിട്ട കാലത്തെ ചില രാഷ്ട്രീയ ഒാർമകളും ഒപ്പം സുഹൃദ്, കുടുംബ വിശേഷങ്ങളും പങ്കുവെക്കുകയാണ് ജലീൽ....
ലീഗ് രാഷ്ട്രീയം വിട്ട് ഇടതുമന്ത്രി പദവിയില് എത്തുമ്പോള്
മലപ്പുറത്തിന്റെ പൊതുരാഷ്ട്രീയത്തെ ചോദ്യംചെയ്ത് കടന്നുവന്നവർ ആരും എവിടെയും എത്തില്ല എന്നാണ് പൊതുവെയുള്ള വിശ്വാസം. മുസ്ലിം ലീഗ് രാഷ്ട്രീയത്തിൽനിന്ന് മാറി അഖിലേന്ത്യ ലീഗ് വന്നപ്പോഴും ആരും മലപ്പുറത്തുനിന്ന് േനട്ടങ്ങൾ ഉണ്ടാക്കിയിട്ടില്ല. അഖിലേന്ത്യ ലീഗിൽനിന്ന് പി.എം. അബൂബക്കർ മന്ത്രിയായെങ്കിലും അത് കോഴിക്കോട്ടുനിന്നായിരുന്നു. ‘‘ലീഗിൽനിന്ന് പോകണം എന്ന് ഉദ്ദേശിച്ച് ഞാൻ ഒന്നും ചെയ്തിട്ടില്ല. മുസ്ലിം യൂത്ത് ലീഗിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരിക്കുേമ്പാൾ അതിന് സർവസ്വീകാര്യത നേടിക്കൊടുക്കാൻ ആവുന്നതെല്ലാം ചെയ്തിട്ടുണ്ട്. ഗുജറാത്ത് കലാപാനന്തരം രാജ്യത്തെ മുസ്ലിംകൾക്കിടയിൽ ഒരുതരം അസ്വസ്ഥത രൂപപ്പെട്ടിരുന്നു. അതിന്റെ അനുരണനങ്ങൾ കേരളത്തിലെ മുസ്ലിം മനസ്സിലും നാമ്പിട്ടിരുന്നു. അത് മനസ്സിലാക്കിയാണ് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിച്ചത്. മതം സംഘർഷമല്ല, സമാധാനമാണ് എന്ന് ഞാൻതന്നെ നിർദേശിച്ച തലക്കെട്ടിൽ എറണാകുളത്ത് സമ്മേളനം നടക്കുകയും ചെയ്തു. അന്ന് സമ്മേളനം ഉദ്ഘാടനം ചെയ്യാൻ വിളിച്ചത് മഹേഷ് ഭട്ടിനെയാണ്. പല ഇടതുചിന്തകരും സഹയാത്രികരും അതിലേക്ക് ക്ഷണിക്കപ്പെട്ടു. ആ സേമ്മളനം വലിയ അഭിപ്രായം ഉണ്ടാക്കി.
അതിനുശേഷം വന്ന സംസ്ഥാന കൗൺസിലിൽ ഞാൻ ഭാരവാഹി ആകണമെന്ന് മഹാഭൂരിപക്ഷം കൗൺസിലർമാരും ആഗ്രഹിച്ചിരുന്നു. അവരുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായി തീരുമാനങ്ങൾ വന്നു. അന്തിമഘട്ടത്തിൽ ഞാൻതന്നെയാണ് മത്സരരംഗത്തുനിന്ന് പിന്മാറിയത്. അത് മെറ്റാന്നും കൊണ്ടായിരുന്നില്ല, ലീഗ് നേതൃത്വത്തോടു കലഹിച്ചു നിൽക്കുന്ന ഒരാൾ യൂത്ത്ലീഗ് നേതൃത്വത്തിൽ വന്നാൽ ഒന്നും ചെയ്യാൻ കഴിയില്ല എന്ന ബോധ്യത്തിലായിരുന്നു. എന്നെ യൂത്ത് ലീഗിന്റെ അഖിലേന്ത്യ കൺവീനറായി പ്രഖ്യാപിച്ചെങ്കിലും പ്രവർത്തിക്കാൻ ഒരവസരവും നൽകിയില്ല. ആ ഒരു ഘട്ടത്തിലാണ് ജനകീയമായ ചില പ്രശ്നങ്ങളിൽ ഞാൻ അഭിപ്രായപ്രകടനം നടത്തിയത്. കരിമണൽ ഖനനം സ്വകാര്യമേഖലയിൽ പാടില്ലെന്നും സർക്കാർ ഉടമസ്ഥതയിൽ ആകണമെന്നുമുള്ള അഭിപ്രായം രേഖപ്പെടുത്തിയത് അങ്ങനെയാണ്. എക്സ്പ്രസ് ഹൈവേ ഉണ്ടാകുേമ്പാൾ അതേ തുടർന്ന് കുടിയൊഴിപ്പിക്കപ്പെടുന്നവർക്ക് മാന്യമായ നഷ്ടപരിഹാരവും പുനരധിവാസവും വേണമെന്ന് ഞാൻ അഭിപ്രായപ്പെട്ടിരുന്നു. അതിന്റെ പേരിലായിരുന്നു പാർട്ടി എനിക്കെതിരെ നടപടി സ്വീകരിച്ചത്.
എനിക്കെതിരെ നടപടി സ്വീകരിക്കുന്നതിന് യൂത്ത് ലീഗിലെ ചില സഹഭാരവാഹികൾ ചരടുവലിച്ചിട്ടുണ്ട്. ഞാൻ ആ പാർട്ടിയിൽനിന്നാൽ അവരുടെ സാധ്യതയാണ് അടഞ്ഞുപോകുന്നതെന്നാണ് അവർ കരുതിയത്. ഞാൻ പ്രസിഡൻറും വേറെ ഒരാൾ ജനറൽ സെക്രട്ടറിയുമായി വന്നാൽ യൂത്ത് ലീഗിന് നിയമസഭയിലേക്ക് മത്സരിക്കുന്നതിന് അവസരം ലഭിച്ചാൽ ഞാൻ പരിഗണിക്കപ്പെടും. എന്നാൽ, മത്സരിക്കാത്ത ഒരാൾ പ്രസിഡൻറ് ആയാൽ ജനറൽ സെക്രട്ടറിയാകും മത്സരത്തിന് പരിഗണിക്കപ്പെടുക. അങ്ങനെയാണ് സാദിഖലി ശിഹാബ് തങ്ങളെ പ്രസിഡൻറ് സ്ഥാനത്തേക്ക് തൽക്കാലത്തേക്കു മാത്രം എന്ന് പറഞ്ഞ് കൊണ്ടുവരുന്നത്. അത് തങ്ങളോടുള്ള ഇഷ്ടം കൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അത് എന്നെ മാറ്റി നിർത്താൻ വേണ്ടി മാത്രമായിരുന്നു.
തുടർന്നാണ് കുറ്റിപ്പുറത്ത് മത്സരിക്കാൻ തീരുമാനിച്ചതും ജയിക്കുന്നതും. പിന്നീട് തവനൂരിൽനിന്ന് മത്സരിച്ച് രണ്ട് തവണ നിയമസഭയിൽ എത്തുന്നതും. മന്ത്രിയാകുമെന്ന് ഒരിക്കലും വിശ്വസിച്ചിരുന്നില്ല. പ്രത്യേകിച്ചും സി.പി.എം പോലുള്ള ഒരു പാർട്ടി എന്നെ എങ്ങനെ പരിഗണിക്കുമെന്ന തോന്നൽ ആയിരുന്നു എന്റെ മനസ്സിൽ. പക്ഷേ, അവർ പരിഗണിച്ചു എന്ന് മാത്രമല്ല, സാമ്പത്തിക, രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത കുടുംബത്തിൽനിന്ന് വരുന്ന എന്നെപ്പോലെ ഒരാൾക്ക് ഇത്രവലിയ ഉത്തരവാദിത്തം എൽപിക്കുമെന്ന് ഞാൻ കരുതിയില്ല. ലീഗിന്റെ മൂന്നു മന്ത്രിമാർ ഉൾപ്പെടെ നാലുപേർ കൈകാര്യം ചെയ്ത വകുപ്പുകളാണ് എന്നെ വിശ്വസിച്ച് ഏൽപിച്ചത്. അത് സി.പി.എമ്മിനെ പോലെ ഒരു പാർട്ടിക്ക് മാത്രമേ കഴിയൂ. ആ കടപ്പാട് എന്നും ആ പാർട്ടിയോട് എനിക്കുണ്ടാകും.
അവഗണിച്ച വഴികളില് നിന്ന് സല്യൂട്ട് സ്വീകരിക്കുമ്പോള്
നമ്മൾ നടന്ന വഴികളിൽ കണ്ടുപരിചിതമായ മുഖങ്ങൾ, അവയിൽ പലതും നമ്മളെ അവഗണിച്ചുനിന്നിടത്തുനിന്നാണ് ഇങ്ങനെ ഒരു മന്ത്രിപദവിയിലേക്ക് വരുന്നത്. എൽ.ഡി.എഫ് സർക്കാർ വന്ന ശേഷം മലപ്പുറത്ത് ആദ്യ സ്വാതന്ത്ര്യ ദിനത്തിൽ സല്യൂട്ട് സ്വീകരിച്ചത്, ഹജ്ജ് ൈഫ്ലറ്റിന് ഫ്ലാഗ് ഒാഫ് ചെയ്തത്, അതൊക്കെ ഒരേസമയം, മലപ്പുറത്ത് സാധ്യമാകില്ല. പ്രത്യേകിച്ച് ലീഗിൽനിന്ന് പോയ ഒരാൾക്ക്. ലീഗിൽനിന്ന് പോയാൽ പോയവന് പോയി എന്നാണ് പൊതുവെ പറയാറുള്ളത്. ഇൗ കാലയളവിൽ ഒരുപാട് കാര്യങ്ങൾ മുസ്ലിം സമുദായത്തിന് ചെയ്തുനൽകാൻ കഴിഞ്ഞുവെന്നാണ് എന്റെ ഉറച്ച വിശ്വാസം. സച്ചാർ കമ്മിറ്റി റിപ്പോർട്ട് വന്ന സാഹചര്യത്തിൽ സി.പി.എമ്മിനോട് ഞാൻ ചില കാര്യങ്ങൾ അഭ്യർഥിച്ചു. അതെല്ലാം ശരിയാണ് എന്ന അർഥത്തിൽ പാർട്ടി കണക്കിലെടുത്തു. പാലോളി മുഹമ്മദ് കുട്ടി അധ്യക്ഷനായ കമ്മിറ്റി വരുകയും ഞാൻ അടക്കം എട്ടുപേർ അതിൽ അംഗങ്ങളാവുകയും ചെയ്തു. അതിന്റെ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് ഒേട്ടറെ കാര്യങ്ങൾ നടന്നത്. ഏറ്റവും കൂടുതൽ ഹയർസെക്കൻഡറി സ്കൂളുകൾ മലപ്പുറത്തിന് മാത്രമായി കിട്ടിയത് ആ ശിപാർശയെ തുടർന്നാണ്. ഒരു ഗവ. െഎ.ടി.െഎ മാത്രമുണ്ടായിരുന്ന മലപ്പുറത്ത് മൂന്ന് െഎ.ടി.െഎകൾ വന്നത് ആ ശിപാർശയിൽ ആയിരുന്നു.
യൂത്ത് ലീഗിലും ലീഗിലും ഉള്ള ഒരുപാട് നല്ല സുഹൃത്തുക്കളുമായും ഞാൻ ഇപ്പോഴും നല്ല സൗഹൃദം സൂക്ഷിക്കുന്നയാളാണ്. അവർക്ക് എന്നോടോ എനിക്ക് അവരോടോ പകയോ വിദ്വേഷമോ ഉണ്ടായിട്ടില്ല. പി.കെ. കുഞ്ഞാലിക്കുട്ടിപോലും നല്ല സുഹൃദ്ബന്ധമാണ് പുലർത്തിയത്. എന്റെ കൂെട യൂത്ത് ലീഗ് കമ്മിറ്റിയിൽ ഉണ്ടായിരുന്ന പലരും ലീഗിന്റെ എം.എൽ.എമാർ ആയിട്ടുണ്ട്. ടി.ടി. ഇസ്മായിൽ പി.എസ്.സി അംഗമായും വന്നു. അവർക്കെല്ലാം മികച്ച ബർത്ത് കിട്ടി എന്നതിൽ ഒരു സുഹൃത്ത് എന്ന നിലയിൽ അതിയായി സന്തോഷിക്കുന്നയാളാണ് ഞാൻ. അവഗണിച്ചവരോടെല്ലാം ഒരു കണക്കു ചോദിക്കലിനുള്ള അവസരമാണ് ഇതെന്ന് എനിക്ക് തോന്നിയിേട്ടയില്ല. എന്നാൽ, എന്നോട് എടുത്ത നിലപാട് ശരിയായിരുന്നില്ല എന്ന് പല ലീഗ് നേതാക്കളുടെയും സംസാരത്തിൽനിന്ന് എനിക്ക് മനസ്സിലായിട്ടുണ്ട്. ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടാണ് പുറത്താക്കിയത് എന്ന് അവർ ആരും കരുതിയിട്ടില്ല. അതുകൊണ്ടാണ് ഞാൻ മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പിലും ഒേട്ടറെ ലീഗ് പ്രവർത്തകർ എനിക്ക് േവാട്ടുചെയ്തത്. യൂത്ത്ലീഗിൽ പ്രവർത്തിച്ചപ്പോൾ ഒരു പിരിവിനും ഗൾഫിൽ പോയിട്ടില്ല. അന്നത്തെ യൂത്ത് ലീഗിന്റെ ചില ഭാരവാഹികൾ ഞാൻ അവിടെ പോയി പിരിവുനടത്തിയെന്ന് ആക്ഷേപം ഉന്നയിച്ചപ്പോൾ അതിനെയൊക്കെ എതിർത്തത് കെ.എം.സി.സിയുടെ ഭാരവാഹികൾതന്നെ ആയിരുന്നു. സത്യസന്ധതക്ക് നമ്മൾ ഏത് പാർട്ടിയിൽ ആയാലും അതിൽനിന്ന് പോയാലും വിലയുണ്ടെന്ന് ഒരുപാട് സന്ദർഭങ്ങളിൽ എനിക്ക് തോന്നിയിട്ടുണ്ട്.
കാവ്യനീതി പുലരുമ്പോള്...
ഒരു പ്രതികാര ബുദ്ധിയോടെയല്ല, പുതിയ പദവികളെ കണ്ടത്. ദൈവാനുഗ്രഹംകൊണ്ട് കിട്ടിയ പദവിയിൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാനാണ് ശ്രമിക്കുന്നത്. സമീപിക്കുന്നവർക്ക് മന്ത്രി എന്ന നിലയിൽ സാധ്യമായത് ചെയ്തുകൊടുക്കാനാണ് ശ്രമിക്കുന്നത്. അന്ന് ദ്രോഹിച്ച ഒരുപാട് പേരുണ്ട്. അവരും സമീപിക്കാറുണ്ട്. ദ്രോഹിച്ചവരേല്ല എന്ന സമീപനം ഞാൻ സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് പി.കെ. കുഞ്ഞാലിക്കുട്ടി ഞാൻ സമീപിച്ച കാര്യങ്ങൾ അദ്ദേഹം ഒരു മടിയും കൂടാതെ ചെയ്തുതന്നിട്ടുണ്ട്. എന്നാൽ, മറ്റൊരാൾ ഞാൻ മന്ത്രിയായിരിക്കുന്നിടത്തോളം കാലം ആ കാര്യം നടക്കില്ല എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്. ഞാൻ ആളുടെ പേരും സംഭവവും പറയുന്നില്ല. എന്നാൽ, അവരൊക്കെ നമ്മളോട് ആവശ്യങ്ങൾ ഉന്നയിച്ച് വരുേമ്പാൾ, കാലം നൽകുന്ന ഒരു മറുപടിയുണ്ടല്ലേ. അത് കാലം കരുതിവെച്ച കാവ്യനീതിയുടെ പുലർച്ചയാണെന്ന് എനിക്ക് ശരിക്കും ബോധ്യമായിട്ടുണ്ട്. എന്നോട് വാശിപിടിച്ച് നിൽക്കുന്നവരോട് പൊരുതി മുന്നോട്ടുപോയിട്ടുമുണ്ട്.
ഞാൻ കുറ്റിപ്പുറം എം.എൽ.എ ആയിരുന്ന സമയത്താണ് മണ്ഡലത്തിലെ കഞ്ഞിപ്പുരയിലെ പൗൾട്രി ഫാമിൽ കേരള ഫീഡ്സിന്റെ ഫാക്ടറി കൊണ്ടുവരാൻ ശ്രമിച്ചത്. അന്ന് അതിനെതിരെ മലപ്പുറം ജില്ല പഞ്ചായത്ത് കോടതി കയറി. ഞാൻ കോടതിയിൽ അവരുടെ നിലപാടിനെ ചോദ്യം ചെയ്തു. അന്തിമ വിജയം എനിക്കുതന്നെയായിരുന്നു. അവിടെ ഫാക്ടറി വന്നു. കുറച്ചുപേർക്ക് തൊഴിൽ ലഭിച്ചു. ജില്ല പഞ്ചായത്ത് കോടതി കയറിയത് ഒരുപാട് പ്രയാസങ്ങൾ ഉണ്ടാക്കി. എന്റെ ഭാഗം ശരിയായതുകൊണ്ടാണ് ഞാൻ ജയിച്ചത്. എന്റെ കാലത്ത് അത് വരുന്നുവെന്ന കാരണം പറഞ്ഞാണ് അവർ എതിർത്തത്. തിരുനാവായ കുടിവെള്ള പദ്ധതിയെ എതിർത്തതും ഇതുപോലെ ആയിരുന്നു. അതിെനയും യാഥാർഥ്യത്തിൽ എത്തിക്കാനും സാധിച്ചു. ഇത്തരം ജയങ്ങളെല്ലാം സാധിച്ചത് ഞാൻ നീതിയുടെ പക്ഷത്ത് നിന്നതുകൊണ്ടാണ്. അനീതിയുടെ പക്ഷത്തുനിന്ന് വിജയിച്ചിട്ടില്ല. എക്കാലത്തും ഇൗ പദവിയിൽ ഇരിക്കും എന്ന തോന്നലോ അഹങ്കാരേമാ ഇല്ല. ഇരിക്കുന്ന സമയത്ത് ആർക്കെങ്കിലും ഉപകാരം ചെയ്യാൻ സാധിക്കുമെങ്കിൽ അത് ചെയ്യാനാണ് ശ്രമിക്കുന്നത്. ഒരു പ്രതികാരത്തിനുള്ള അവസരം അല്ല ഇത്. അങ്ങനെ ഒരു പ്രതികാര മനസ്സുണ്ടെങ്കിൽ ഇൗ പദവിയിൽ എത്തില്ല എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. അത്തരക്കാർ തകരുകയാണ് ചെയ്യുക.
പാര്ട്ടിയിലേക്ക് കുഞ്ഞാലിക്കുട്ടി തിരികെ വിളിച്ചപ്പോള്...
കുറ്റിപ്പുറത്തെ തെരഞ്ഞെടുപ്പിന് ശേഷം ഒന്നര വർഷം കഴിഞ്ഞാണ് ഞാൻ കുഞ്ഞാലിക്കുട്ടിയെ ആദ്യമായി കണ്ടുമുട്ടുന്നത്. മലബാറിൽ കൂടുതൽ ഹയർസെക്കൻഡറി സ്കൂളുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം സംഘടനകളുടെ കൺവെൻഷൻ കോഴിക്കോട്ട് നടന്നപ്പോഴായിരുന്നു അത്. അവിടേക്ക് ഞാൻ കടന്നുചെന്നപ്പോൾ അദ്ദേഹം പ്രസംഗിക്കുകയായിരുന്നു. ആളുകൾ എല്ലാവരും ആകാംക്ഷഭരിതരായി കാത്തിരിക്കുന്നു. ഞാൻ ഒരു സീറ്റിൽ ഇരുന്നു. അദ്ദേഹം പ്രസംഗം കഴിഞ്ഞ് എന്റെ സീറ്റിൽനിന്ന് ഒരു സീറ്റ് അകലത്തിലാണ് ഇരുന്നത്. ഞങ്ങൾക്കിടയിൽ ആെളാഴിഞ്ഞ ഒരു സീറ്റിന്റെ അകലം. അദ്ദേഹം പ്രായംകൊണ്ട് എന്നെക്കാൾ മുതിർന്നയാളും ലീഗിന്റെ മുതിർന്ന നേതാവുമാണ്. സ്വാഭാവികമായും ഞാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് ഒഴിഞ്ഞ കസേരയിലേക്ക് കയറിയിരുന്നു. പ്രസംഗം കഴിഞ്ഞ ഉടൻതന്നെ അദ്ദേഹം എനിക്ക് കൈ തന്നു. എന്തൊക്കെയാണ് കുഞ്ഞാലിക്കുട്ടി സാഹിബേ എന്ന് ഞാൻ അങ്ങോട്ട് ചോദിച്ചു. നല്ലത് തന്നെ, എങ്ങനെയുണ്ട് എം.എൽ.എ പണി എന്നും അദ്ദേഹം ചോദിച്ചു. ഉഷാറായി പോകുന്നുവെന്ന് ഞാനും മറുപടി പറഞ്ഞു. ആ സന്ദർഭത്തിൽ അദ്ദേഹം പറഞ്ഞ ഒരു വാക്കുണ്ട്. ‘‘ഇങ്ങനെയൊക്കെ ആയാൽ മതിയോ, നമുക്ക് ഒരുമിച്ച് പോകേേണ്ട’’ എന്നായിരുന്നു അത്. ആ ചോദ്യം എന്നിൽ ശരിക്കും സ്ട്രൈക് ചെയ്തു. എന്നോട് അദ്ദേഹം എടുത്ത നിലപാട് തെറ്റായിരുന്നുവെന്ന സൂചനയാണ് ആ വാക്കിൽനിന്ന് കിട്ടുന്നത്.
അതുകഴിഞ്ഞ് കഴിഞ്ഞ സർക്കാറിൽ അദ്ദേഹം മന്ത്രിയായും ഞാൻ പ്രതിപക്ഷ എം.എൽ.എ ആയും ഉണ്ടായിരുന്നു. അപ്പോഴും ഞങ്ങൾ നല്ല ബന്ധമാണ് പുലർത്തിയത്. ഞാൻ എന്തുപറഞ്ഞാലും അദ്ദേഹം ചെവിക്കൊള്ളുകയും മറ്റുള്ളവരോട് അത് ചെയ്തുകൊടുക്കാൻ നിർദേശിക്കുകയും ചെയ്യുമായിരുന്നു. കഴിഞ്ഞ സർക്കാറിെൻറ കാലത്ത് നിയമസഭയ്ക്ക് അകത്തിരിക്കുേമ്പാൾ അദ്ദേഹത്തിെൻറ അടുത്ത് എന്തോ ഒരു കാര്യം സംസാരിക്കാൻ ചെന്നപ്പോൾ ഞാൻ പാർട്ടിയിലേക്ക് തിരികെവരാനുള്ള ആഗ്രഹ പ്രകടനം അവിടെവെച്ച് അദ്ദേഹം നടത്തി. ഞാൻ പറഞ്ഞു, സി.പി.എം എന്നെ അത്രമാത്രം വിശ്വസിച്ചിരിക്കുന്നു. ആ വിശ്വാസത്തിന് വിരുദ്ധമായി ഞാൻ ചെയ്താൽ പിന്നീട് മുസ്ലിങ്ങളെ മതേതര പാർട്ടികൾ പോലും വിശ്വസിക്കാത്ത അവസ്ഥ സംജാതമാകും. ആ തരത്തിലേക്ക് അവരുടെ മനോഗതങ്ങൾ മാറും. അതുകൊണ്ട് വിശ്വാസ വഞ്ചന നടത്താൻ എനിക്ക് കഴിയില്ല. അത് മുസ്ലിം സമുദായത്തിന്റെ വിശ്വാസ്യത നിലനിർത്തുന്നതിന് ആവശ്യമാണ്. ജലീൽ പറഞ്ഞത് ശരിയാണെന്ന് അദ്ദേഹം എന്നോട് തിരിച്ചുപറയുകയും ചെയ്തു. പിന്നീട് നല്ല ബന്ധംതന്നെയാണ് സൂക്ഷിച്ചത്. എന്നെ മന്ത്രിയാക്കാൻ തീരുമാനിച്ച ഉടൻ പ്രധാനപ്പെട്ട ആളുകളെ വിളിച്ച് ഞാൻ വിവരം പറഞ്ഞിരുന്നു. അക്കൂട്ടത്തിൽ ഞാൻ കുഞ്ഞാലിക്കുട്ടിയെയും ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയും വിളിച്ചിരുന്നു. സദസ്സിൽനിന്ന് അദ്ദേഹത്തിന്റെ കൂടി അനുഗ്രഹാശിസ്സോടു കൂടിയാണ് ഞാൻ സത്യപ്രതിജ്ഞ ചെയ്യാൻ കയറിയത്. ചില കാര്യങ്ങൾക്ക് അദ്ദേഹം പിന്നീട് വിളിച്ചിരുന്നു. അതിനോടെല്ലാം വളരെ പോസിറ്റീവായാണ് ഞാൻ പ്രതികരിച്ചത്. അദ്ദേഹം മത്സരിച്ച മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ ആശയപരമായി ശക്തമായി ഞാൻ ലീഗ് നിലപാടിനെ വിമർശിച്ചിട്ടുണ്ട്. വ്യക്തിപരമായ ആക്രമണം ഞാൻ നടത്തിയിട്ടില്ല.
ജലീല് പഴയ ജലീല്തന്നെയാണ്...
മന്ത്രിയായപ്പോൾ ഒരിക്കലും ഞാൻ വേറെ ഒരാൾ ആയിട്ടില്ല. പൊട്ടിച്ചിരിച്ച് സംസാരിക്കുന്ന സുഹൃത്തുക്കളോട് ഞാൻ ഇപ്പോഴും അങ്ങനെയാണ് സംസാരിക്കാറുള്ളത്. ഞാൻ അടുത്തിടപഴകിയിരുന്ന വീടുകളിൽ ചെന്നാൽപോലും മുമ്പ് എങ്ങനെ ആയിരുന്നോ അതുപോലെയാണ് ഇപ്പോഴും. അങ്ങനെയല്ലെങ്കിൽ നമ്മൾ അഭിനയിക്കുകയാണ്. ഞാൻ പഠിപ്പിച്ച എന്റെ വിദ്യാർഥികളോടുള്ള സമീപനവും തിരിച്ചുമുള്ള സമീപനത്തിലും ഒരു മാറ്റവും വന്നിട്ടില്ല. അവർ എത്ര സ്വാതന്ത്ര്യത്തിലാണോ ഇടപഴകിയിരുന്നത് അതേ സ്വാതന്ത്ര്യത്തിൽതന്നെയാണ് ഇപ്പോഴും പെരുമാറുന്നത്. ഞാൻ ഒരു അകൽച്ചയും പുലർത്താൻ ശ്രമിച്ചിട്ടില്ല. മുമ്പ് വാശികൾ ഉണ്ടായിരുന്നെങ്കിൽ അത് ഇപ്പോഴും പ്രകടിപ്പിക്കാറുണ്ട്. പഴയപോലെ പെരുമാറരുതെന്ന് ചിലരൊക്കെ പറയാറുണ്ട്. അതിൽനിന്ന് മാറിയാൽ അത് ഞാൻ അല്ലാതായി മാറും. അപ്പോഴാണ് നമ്മൾ ജനങ്ങളിൽനിന്ന് അകലുന്നത്. മലപ്പുറത്തിന്റെ സാംസ്കാരികമായ പൊതുധാരയിൽ നിന്ന് േവറിട്ട് സഞ്ചരിക്കാൻ എനിക്ക് കഴിയില്ല. അത് ഒരു സ്വതഃസിദ്ധതയാണ്.
ജന്മനാൽ നമ്മളിൽ രൂഢമൂലമാകുന്ന സാംസ്കാരിക വേരിന്റെ പ്രതിഫലനം കൂടിയാണത്. സുഹൃത്തുകളിൽനിന്ന് ആരുമായും വിട്ടുനിൽക്കാറില്ല. ചില സമയങ്ങളിൽ ഞാൻ ആബ്സെൻറ് മൈൻറഡ് ആണ്. അതുകാരണം ചിലരെ വേണ്ടത്ര പരിഗണിക്കാൻ സാധിക്കാതെ പോകാറുണ്ട്. മന്ത്രിയാകുന്നതിന് മുമ്പും ശേഷവും. ബോധപൂർവമല്ല അത്. സി.പി.എം പ്രവർത്തകർ നല്ല ആത്മബന്ധമാണ് ഞാനുമായി പുലർത്തുന്നത്. യൂത്ത് ലീഗിൽ ആയിരുന്നപ്പോൾ മുസ്ലിം സമുദായം മാത്രമായിരുന്നു എന്റെ ശ്രോതാക്കൾ. ഇടതുപക്ഷവുമായി സഹകരിക്കേണ്ടിവന്നപ്പോൾ ലഭിച്ച വലിയ ഭാഗ്യം ബഹുമത സമൂഹത്തെ അഭിസംബോധനം ചെയ്യാൻ കഴിഞ്ഞു എന്നതാണ്. അവരുമായി അടുത്തിടപഴകാൻ അവസരം ലഭിച്ചു. മുസ്ലിം സമുദായത്തിന് പുറത്തുനിൽക്കുന്ന പ്രമുഖരായ ഒരുപാട് പേരുമായി ഇടപഴകാനും സൗഹൃദത്തിലാകാനും സാധിച്ചു. രണ്ട് കേരളയാത്രയിലും ഞാൻ അംഗമായിരുന്നു. ആ സമയത്ത് വെള്ളിയാഴ്ച 11 മണിയാകുേമ്പാൾ പള്ളിയിൽ പോകാനായി എനിക്ക് പ്രത്യേകം വാഹനം ഒരുക്കുമായിരുന്നു. പിണറായി വിജയന്റെ നിർദേശപ്രകാരം ആയിരുന്നു അതെല്ലാം.
കുടുംബ ഭരണത്തിന്െറ തലപ്പത്ത് ഭാര്യ
മന്ത്രിയായതോടെ കുടുംബ ബജറ്റ് താളം തെറ്റി. കിട്ടുന്ന പൈസയെല്ലാം ചെലവായിപ്പോകുന്നു. ആഴ്ചയിൽ രണ്ടു ദിവസം മാത്രമേ വീട്ടിൽ നിൽക്കാൻ കഴിയുന്നുള്ളൂ. ഭാര്യ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ആയതോടെ ഭാരിച്ച ജോലിയായി. അതുകൊണ്ടുതന്നെ തിരുവനന്തപുരത്തേക്ക് കുടുംബത്തെ കൊണ്ടുവരാൻ കഴിഞ്ഞിട്ടുമില്ല. വ്യക്തിപരമായ കാര്യങ്ങൾക്ക് നീക്കിവെക്കാൻ ഇപ്പോൾ സമയമില്ല. ഒൗദ്യോഗിക കൃത്യനിർവഹണത്തിൽ മുഴുകേണ്ടിവരുന്നു. ഭാരിച്ച വകുപ്പും അതിന്റെ ഭാരവും ടെൻഷനും ഉണ്ട്. കുടുംബത്തിന്റെ കാര്യങ്ങൾ നോക്കുന്നതിൽ ഭാര്യക്ക് നൂറിൽ നൂറ് മാർക്ക് നൽകണം. ഒരു പൈസയും കുടുംബത്തിന്റെ കാര്യത്തിനായി കൊടുക്കാൻ കഴിയാറില്ല. മന്ത്രിയായതോടെ അത് തീരെ കൊടുക്കാൻ കഴിയാതായി.
മൂത്ത മകൾ അസ്മാബീവി അറ്റ്ലാൻഡയിലെ ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജിയിൽ എം.എസ് പൂർത്തിയാക്കി. ഇപ്പോൾ അമേരിക്കയിൽ ഇൻറൽ കമ്പനിയിൽ റിസർച് സയൻറിസ്റ്റ് ആയി ജോലിയും ലഭിച്ചു. ന്യൂേയാർക് സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് എം.എസ് പൂർത്തിയാക്കിയ അജീഷ് ആണ് അവളെ വിവാഹം ചെയ്തത്. അമേരിക്കയിലെ ഗ്രൂപ്കോൺ കമ്പനിയിലാണ് അവൻ ജോലിചെയ്യുന്നത്. മകൾ ഇതുവരെ സ്വർണം ഉപയോഗിച്ചിട്ടില്ല, അതുകൊണ്ടുതന്നെ ഞാൻ ഒരു തരി സ്വർണവും പണവും തരില്ല എന്ന് പറഞ്ഞുകൊണ്ടാണ് വിവാഹ ആലോചന നടത്തിയതും. അത് ഞങ്ങളുടെ പോളിസിയാണ്. മകളും അങ്ങനെയാണ് പറഞ്ഞത്. വരന്റെ വീട്ടുകാരും ഞങ്ങൾക്ക് സ്വർണവും പണവും വേണ്ടെന്ന് പറഞ്ഞതോടെയാണ് വിവാഹം ഉറപ്പിച്ചത്. ഖുർആന്റെ പകർപ്പാണ് വിവാഹമൂല്യമായി (മഹ്ർ) നൽകിയത്. ഭാര്യയാണ് കുട്ടികളെ ഇൗ രൂപത്തിൽ വളർത്തിയെടുത്തത്. രണ്ടാമത്തെ മകൻ മുഹമ്മദ് ഫാറൂഖ് ഡൽഹി യൂനിവേഴ്സിറ്റിയിൽ പൊളിറ്റിക്കൽ സയൻസിൽ ബിരുദത്തിന് പഠിക്കുന്നു. മൂന്നാമത്തെ മകൾ സുമയ്യാ ബീഗത്തിന് ഇൗ വർഷം അന്തമാൻ നിക്കോബാർ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിൽ എം.ബി.ബി.എസിന് പ്രവേശനം ലഭിച്ചു.
മന്ത്രിഭവനത്തില് കാണില്ല ഈ ഭാര്യയെ...
കാണുന്ന നാൾ മുതൽ തിരക്കുള്ള ഒരാളായിരുന്നു ജലീൽ എന്നാണ് ഭാര്യ എം.പി. ഫാത്തിമക്കുട്ടി പറയുന്നത്. ജലീൽ മലപ്പുറം ജില്ല കൗൺസിൽ അംഗമായിരിക്കെയാണ് വിവാഹം. ഇതേസമയം തന്നെ അദ്ദേഹം എം.ഫിൽ ചെയ്യുന്നുമുണ്ടായിരുന്നു. പൊതുപ്രവർത്തനവും പഠനവും ആയതിനാൽ തിരക്കുള്ള ജീവിതത്തിലേക്കാണ് ഞാൻ കടന്നുവന്നത്. വിവാഹിതയാകുന്ന സമയത്ത് എനിക്ക് ജോലിയുണ്ടായിരുന്നതിനാൽ സാമ്പത്തികമായ പ്രശ്നങ്ങൾ ഇല്ലായിരുന്നു. താമസം തറവാട്ടിൽ ആയതിനാൽ കുടുംബകാര്യങ്ങൾ ബുദ്ധിമുട്ടില്ലാതെ പോകുമായിരുന്നു. കക്ഷി രാഷ്ട്രീയ ചിന്തകൾ ഇല്ലാത്തതിനാൽ ഭർത്താവിെൻറ രാഷ്ട്രീയമാറ്റത്തിൽ പ്രത്യേകിച്ചൊന്നും തോന്നിയിട്ടില്ല. തിരക്കുള്ള ഭർത്താവിനെ കാത്തിരിക്കാതെ മക്കളുടെ പഠനകാര്യം ഞാൻതന്നെ ഏറ്റെടുക്കുകയായിരുന്നു. പ്ലസ്ടു തലം വരെ പഠനകാര്യങ്ങൾ ഞാൻതന്നെയാണ് ശ്രദ്ധിച്ചത്. ഉന്നത പഠനത്തിന് സമയമായപ്പോൾ അദ്ദേഹം തന്നെ രംഗത്തിറങ്ങി.
മന്ത്രിയായെങ്കിലും പെരുന്നാൾ ആഘോഷങ്ങളിൽ മാറ്റം ഒന്നും വരുത്തിയിട്ടില്ല. തറവാട്ടിൽ കുടുംബാംഗങ്ങളോടൊപ്പമാണ് പെരുന്നാൾ ആഘോഷം. ബന്ധുക്കളും സുഹൃത്തുക്കളും എത്താറുമുണ്ട്. ൈവകുന്നേരമാകുന്നതോടെ പതിവ് തിരക്കുകളാകും. മന്ത്രിയുടെ ഭാര്യ എന്ന നിലയിൽ തിരുവനന്തപുരത്ത് താമസിക്കാൻ ആഗ്രഹിച്ചിട്ടില്ല. ഹയർസെക്കൻഡറി പ്രിൻസിപ്പൽ എന്ന നിലയിൽ ഭാരിച്ച ഉത്തരവാദിത്തങ്ങൾ ഉണ്ട്. അവധിയെടുത്തോ ഡെപ്യൂേട്ടഷൻ വാങ്ങിയോ തിരുവനന്തപുരത്ത് വന്ന് നിൽക്കാമായിരുന്നു. എന്നാൽ, അത്തരമൊരു ആഗ്രഹം ഉണ്ടായിട്ടില്ല. എനിക്ക് ഇൗ വീട്ടിൽ കിട്ടുന്നതിൽ കവിഞ്ഞ ഒരു സന്തോഷവും തിരുവനന്തപുരത്തെ മന്ത്രിഭവനത്തിൽ നിന്ന് കിട്ടാനിെല്ലന്നും ഫാത്തിമ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.