അമ്മവിളി കാത്ത്...
text_fieldsസംസ്ഥാനത്തെ ചിൽഡ്രൻസ് ഹോമുകളിലെ അനാഥരായ ഇരുനൂറോളം കുട്ടികൾ ഈ വേനലവധിക്കാലത്ത് വിവിധ വീടുകളിൽ കഴിയുന്നുണ്ട്. മക്കളില്ലാത്തവരോ ഉള്ളവരോ ആയ രക്ഷിതാക്കൾ അവധിക്കാലത്തേക്ക് മാത്രമായി അവെര ദത്തെടുക്കുകയാണ്. സ്കൂൾ തുറക്കുംവരെയുള്ള ചുരുങ്ങിയ കാലത്തേക്കെങ്കിലും മകനായി, മകളായി, മാതാപിതാക്കളുടെ സ്നേഹവാത്സല്യങ്ങൾ അനുഭവിച്ച് അവർ ജീവിക്കും...
മീനമാസ സൂര്യൻ കത്തിനിൽക്കുന്ന പകലുകളിലൊന്ന്. ഉള്ളിൽ അതുവരെയില്ലാത്ത കുളിരും ആഹ്ലാദവുമായി 11 കുടുംബങ്ങൾ കാത്തുനിന്നു. ഇവരൊക്കെയും ഭാര്യാഭർത്താക്കന്മാരാണ്. ചുരുങ്ങിയ കാലത്തേക്കെങ്കിലും മകനായി, മകളായി, ചിലരെ കൂട്ടിക്കൊണ്ടുപോകാനാണീ കാത്തിരിപ്പ്. അമ്മ, അച്ഛ, ഉപ്പ, ഉമ്മ എന്ന് വിളികേൾക്കാൻ, സ്നേഹ വാത്സല്യങ്ങളോടെ ഒന്നു ചേർത്തു നിർത്താൻ, കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പ്. മക്കളുള്ളവരും ഇല്ലാത്തവരും കൂട്ടത്തിലുണ്ട്. മക്കളില്ലാത്തവർക്ക് ആഗ്രഹം വിരസതക്കൊരു കൂട്ടാണ്. മക്കളുള്ളവർ ഒരു കുട്ടിയെ കൂടി സ്നേഹം പഠിപ്പിക്കാൻ വീട്ടിലേക്ക് ക്ഷണിക്കുന്നു. ഇവരുടെ എണ്ണം പക്ഷേ, കുറവാണ്.
ഇത്രയും പേർ അപ്പുറത്തുമുണ്ട്. അവരും കാത്തിരിപ്പിലായിരുന്നു. അമ്മയെ, അച്ഛനെ, വീടിനെ, പിന്നെയുമെന്തൊെക്കയോ...ഇനി കഥയിലേക്ക് വരാം. സ്കൂൾ അവധിക്കാലത്ത് സർക്കാർ ചിൽഡ്രൻസ് ഹോമിലെ കുട്ടികളെ വീട്ടിലേക്ക് കൂടെ കൂട്ടാൻ കാത്തിരിക്കുന്നവരാണിവർ. ഇനിയും പൂരിപ്പിക്കാനുള്ള ജീവിതങ്ങൾ ഇവരിൽ ബാക്കിനിൽക്കും എന്നതിനാലാണ് ഇൗ എഴുത്തിനെ കഥയെന്ന് വിളിക്കുന്നത്. ചില ജീവിതങ്ങൾ പറഞ്ഞു തീരാത്ത കഥകളാണല്ലോ.
കഥ തുടങ്ങുന്നു
ദിവാകരനെയും അമ്മുവിനെയും കണ്ടപാടെ പെൺകുട്ടി ഓടിച്ചെന്ന് വട്ടംപിടിച്ചു. അവരുടെ കാൽമുട്ടോളമേ ഉയരമുള്ളൂ ആ ആറു വയസ്സുകാരിക്ക്. നിന്നിടത്തുനിന്ന് കുനിഞ്ഞ് അമ്മു അവളുടെ നെറുകയിൽ തുരുതുരെ ഉമ്മവെച്ചു. പിന്നെ ചേർത്തെടുത്തു മടിയിലിരുത്തി. മുഖത്തും കൈകളിലും തലോടി. ഒരു വർഷത്തെ കാത്തിരിപ്പിനു ശേഷം ദിവാകരനും അമ്മുവിനും മകളെ വീണ്ടും കിട്ടുകയാണ്. കുറഞ്ഞ നാളുകളിലേക്കെങ്കിലും. അത്രയെങ്കിലും മതി - അതു തന്നെയൊരു ആശ്വാസമാണ്. കടുത്ത വേനലിലെ ചെറിയൊരു ചാറ്റൽ മഴ.
നീളൻ മുടിയുള്ള പെൺകുട്ടിയെ-സൈന എന്ന് വിളിക്കാം. മുതിർന്നാൽ അവൾക്കൊരു കായിക താരമാകണമെന്നാണാഗ്രഹം. രണ്ടാം തവണയാണ് - ഈ മാതാപിതാക്കൾക്കൊപ്പം പോകുന്നത്. വർഷങ്ങൾ മുമ്പ് ഇളം പൈതലായി ചിൽഡ്രൻസ് ഹോമിലെത്തിയവൾ. അമ്മയും അച്ഛനും ചിത്രത്തിലൊന്നുമില്ലാത്ത പെൺകുട്ടി. അവൾക്കിപ്പോൾ ഇവരാണ് എല്ലാമെല്ലാം. ആ കഥയിങ്ങനെ വായിക്കാം: ജോലിയിൽ നിന്ന് പിരിഞ്ഞ ദിവാകരന് ഒഴിവു സമയം ഏകാന്തതകളുടേതായി. അമ്മുവിനും അതുതന്നെ, വരാനും പോകാനും ആരുമില്ലാത്ത വീട്ടിൽ വിരസതയിൽ മുങ്ങിയ പകലിരവുകൾ. 50 പിന്നിട്ട ദാമ്പത്യത്തിൽ എന്തുകൊണ്ടോ അവർക്ക് മക്കളുണ്ടായില്ല. എല്ലാവരെയും പോലെ അവരിരുവർക്കും സ്വപ്നങ്ങളുണ്ടായിരുന്നു. മക്കൾ-അവരുടെ കുഞ്ഞിളം ചിരിമുതൽ വിഭിന്ന പടവുകൾ.
അവയൊക്കെ ഉള്ളിലൊതുക്കി കഴിയവെയാണ് കഴിഞ്ഞ വർഷം ഫോസ്റ്റർ കെയർ പദ്ധതിവഴി ൈസന അവരുടെ വീട്ടിലെത്തിയത്. അതോടെ വീടാകെ ഉണർന്നു. ദിവാകരനും അമ്മുവും അവൾക്കൊപ്പം പ്രായം മറന്ന് കുട്ടികളായി. അവൾ അവരെ അച്ഛനും അമ്മയുമെന്ന് വിളിച്ചു. അവൾ അവർക്ക് മകളായി. ആഹ്ലാദത്തിന്റെ പുലരികളും സന്ധ്യയും രാത്രികളും പൊടുന്നനെ കടന്നുപോയി. മഴയുടെ താളവുമായി ജൂണെത്തി. അവൾക്ക് തിരികെ പോകാനുള്ള സമയവും. പോകാതിരിക്കാൻ അവർ ആവതും ശ്രമിച്ചു. നിബന്ധനകൾ അതിനും മുകളിലായിരുന്നു. ചിൽഡ്രൻസ് ഹോമിന്റെ വാതിലിൽ അവൾ മറഞ്ഞു. അന്ന് പോയ മകളെ തിരികെ കൂട്ടാനാണ് വീണ്ടും ഇവരെത്തിയിരിക്കുന്നത്.
ബെല്ലടികളില്ലാത്ത കാലം
ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് സ്കൂൾ അവധിക്കാലം അത്രവലിയ പുതുമ നൽകുന്നതല്ല. എന്നും കാണുന്ന മുഖങ്ങൾ, നരച്ച ഇടനാഴികളും ചുമരും ജാലകക്കാഴ്ചകളും. ഉയർത്തിക്കെട്ടിയ മതിലും അടച്ചിട്ട ഗേറ്റും. കൂട്ടിക്കൊണ്ടുപോകാൻ പുറംവാതിലുകളില്ലാത്തവർ. സ്കൂൾ തുറക്കുേമ്പാൾ മറ്റു കൂട്ടുകാരെല്ലാം അവധിക്കാലത്തെ വർണിക്കുേമ്പാൾ ഒരേ കാഴ്ചകൾ തിരിച്ചും മറിച്ചും പറഞ്ഞുകൊണ്ടേയിരിക്കുന്നവർ. ഇവരൊക്കെയും കുട്ടികളാെണന്നും അവർക്കുള്ളിൽ മറ്റൊരുകുട്ടിയുണ്ടെന്നും മാതാപിതാക്കൾ, വീട്, ബന്ധുക്കൾ, അയൽക്കാർ എന്നിവരുടെ സാമീപ്യം ഇവർക്കും കിട്ടണമെന്ന തിരിച്ചറിവാണ് ഫോസ്റ്റർ കെയർ പദ്ധതിക്ക് പിറകിൽ. ബെല്ലടി ശബ്ദത്തിനൊപ്പം ഉറങ്ങുകയും ഉണരുകയും ഭക്ഷിക്കുകയും കളിക്കുകയും ചെയ്യുന്ന ചിൽഡ്രൻസ് ഹോം ദിനങ്ങളിൽ നിന്നുള്ള താൽക്കാലിക മുക്തിയാണിത്. ചെന്നുകയറുന്ന ഒാരോ വീട്ടിലും മക്കളായി തന്നെയാണിവർ കഴിയുന്നത്. പോകാനൊരിടമുണ്ടെന്നും കാണാനും കാത്തിരിക്കാനും സ്നേഹിക്കാനും ചിലരുണ്ടെന്നുമുള്ള ബോധ്യം ഇൗ കുട്ടികളിൽ വരുത്തുന്ന മാറ്റം വലുതാണ്.
ചുരിദാറിട്ട അമ്മ
അമൃതയോട് അവർ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്- ഇതാണമ്മ, അതാണച്ഛൻ, ഇനി നീ ഇവരുടെ കൂടെയാണ്. ഹോസ്റ്റലിൽ പോകേണ്ട, വീട്ടിൽ ഒരുപാട്പേരുണ്ടാകും. അടുത്തു നിറയെ കൂട്ടുകാരും. അവളുടെ മനസ്സ് ചായുന്നേയില്ല. ‘മകളെ’ അനുനയിപ്പിച്ച് കൂടെ കൂട്ടാൻ പുതിയ മാതാപിതാക്കളും പലതും പറഞ്ഞുനോക്കുന്നുണ്ട്. ശിശുസംരക്ഷണ യൂനിറ്റിലെ കൗൺസിലർമാർ കൂടെയുണ്ട്. എന്നിട്ടും ഒരു മാറ്റവുമില്ല. അവൾ ജാലക വെളിച്ചത്തിലൂടെ പുറത്തേക്ക് നോക്കി നിൽപാണ്. റോഡിൽ നിറഞ്ഞൊഴുകുന്ന ജനം. അവയിൽ ആണും പെണ്ണും കുട്ടികളും മുതിർന്നവരുമുണ്ട്. അതിൽ ആരെയാകാം അവൾ തിരയുന്നത്!
എട്ടുവയസ്സുകാരിയാണ് അമൃത. ചുവപ്പിൽ വെളുത്ത പൂക്കളുള്ള ഫ്രോക്കിൽ പ്രസന്നമായ മുഖഭാവമുള്ളവൾ. മൂന്നാം വയസ്സിൽ ആരോ ശിശു സംരക്ഷണ കേന്ദ്രത്തിൽ എത്തിച്ച കുഞ്ഞ്. പിന്നെ സർക്കാർ ചിൽഡ്രൻസ് ഹോമിൽ വളർന്നവൾ. ഒടുവിൽ അവളൊരുത്തരം പറഞ്ഞു. ഇതല്ല എന്റെ അമ്മ, എൻറമ്മ ചുരിദാറിട്ടതാണ്. എനിക്ക് ചുരിദാറിട്ട അമ്മയെ മതി. അമൃതയുമായി വീട്ടിലേക്ക് പോകാൻ കൊതിച്ചിരുന്ന താൽക്കാലിക അമ്മയിൽ ആ വാക്കുകൾ നിരാശ പടർത്തി. സാരിയുടുക്കാൻ തോന്നിയ നിമിഷം അപ്പോളവർ വെറുത്തുകാണും. അഞ്ചു വർഷം മുമ്പത്തെ അമ്മ ഇപ്പോഴും അവളുടെ ഒാർമകളിലുണ്ടാകുമോ, അവർ തിരിച്ചുവരുമെന്ന് അവളിപ്പോഴും പ്രതീക്ഷിക്കുന്നോ? ചിലേപ്പാൾ അമ്മയെന്നത് ഒരു ചിത്രമായി അവളുടെ മനസ്സിലുണ്ടാകും. അതിന് പുതിയ കാലത്തെ വസ്ത്രരൂപവും അവൾ സ്വയം തുന്നിയതാകാം.
ചിൽഡ്രൻസ്ഹോമുകളിലൂടെ സഞ്ചരിച്ചാൽ ഇത്തരത്തിലുള്ള കാത്തിരിപ്പുകളെ കാണാം. ഫോസ്റ്റർ കെയറിന് ഉൾപ്പെടുത്തിയിട്ടും ഒഴിഞ്ഞുമാറിയ പെൺകുട്ടി അവരിൽ ഒരാളാണ്. ഫോണിലൂടെ വല്ലപ്പോഴുമെത്തുന്ന ഒരുശബ്ദമാണ് അവൾക്കമ്മ. ഒരിക്കലും കാണാൻ വരാത്ത, ഉടനെ വരാമെന്ന് ഉറപ്പുപറയുന്ന അമ്മ. ഇൗ അവധിക്കാലത്ത് വീട്ടിൽ കൊണ്ടുപോകാമെന്ന് അവൾക്ക് വാക്കു നൽകിയതാണ്. മറ്റു വീട്ടിൽ പോയാൽ അമ്മ വരുേമ്പാൾ കാണാനും പോകാനും എങ്ങനെ കഴിയും. അതിനാൽ ഒാേരാ ടെലിഫോൺ റിങ്ങിലും അവൾ അമ്മയെ പ്രതീക്ഷിക്കുന്നു. അവൾ കാത്തിരിക്കുന്ന അമ്മ ഒരിക്കലും വരില്ലെന്നും കൊണ്ടുപോകില്ലെന്നും അവൾക്കൊഴികെ എല്ലാവർക്കുമറിയാം, ആ അമ്മക്കും. അവരത് ആരോടും പറയുന്നിെല്ലന്നേയുള്ളൂ.
ഇനി ഞാൻ തിരിച്ചു പോകില്ല
സൈനയിലേക്കു തന്നെ തിരികെയെത്താം. ഒരു വർഷം മുമ്പ് ‘രക്ഷിതാക്കളെ’ വിട്ടുപോന്ന രാത്രി ചിൽഡ്രൻസ് ഹോമിലെ മുറിയിൽ അവൾ തനിച്ചായി. സ്നേഹ വാത്സല്യങ്ങളുടെ നടുവിൽ നിന്ന് പൊടുന്നനെ ആരുമില്ലാതായ അവസ്ഥ. തിരികെ പോകാൻ മനസ്സ് തുടിച്ചു. ഫോൺവിളിക്കുേമ്പാഴെല്ലാം ദിവാകരനോടും അമ്മുവിനോടും അവൾ അതുതന്നെ പറഞ്ഞു. തടസ്സങ്ങൾ ഏറെയുള്ളതിനാൽ അവർ രണ്ടിടങ്ങളിലായി തന്നെ കഴിഞ്ഞു. ആഗ്രഹങ്ങൾ തീവ്രമായപ്പോൾ ഓണാവധിക്ക് 10 ദിവസം അവളെ അവർക്ക് കിട്ടി. അതു കഴിഞ്ഞ് വീണ്ടും തിരിച്ചു. കുട്ടികൾക്കും രക്ഷിതാക്കൾക്കും താൽപര്യമെങ്കിൽ പോറ്റിവളർത്തൽ തുടരാമെന്ന തീരുമാനത്തിൽ ആശ്വാസം കൊള്ളുകയാണ് ഇൗ രക്ഷിതാക്കളും മകളുമിപ്പോൾ. അവർക്കൊപ്പം പുറപ്പെടുംമുമ്പ് അവളൊരു കാര്യം പറഞ്ഞു. ഇനി ഞാൻ തിരച്ചുവരില്ല. മകളെ ചേർത്തുപിടിച്ച് അവർ പുറത്തേക്കിറങ്ങി. പോകും വഴി പണികളേറെയുണ്ട്. മകൾക്ക് ഉടുപ്പ് വാങ്ങണം, ഭക്ഷണമൊരുക്കണം, കുറെ നേരം അവൾക്കൊപ്പമിരുന്ന് വർത്തമാനം പറയണം. ജീവിതസായാഹ്നത്തിൽ അവരുടെ ദിവസങ്ങൾക്ക് അവൾ നിറങ്ങൾ തീർക്കട്ടെ.
ഇൗ കുട്ടികൾക്കൊെക്കയും എത്രയെത്ര കഥകൾ പറയാനുണ്ടെന്നോ... പിറന്നുവീണ് നാളുകൾക്കകം ഉപേക്ഷിക്കപ്പെട്ടവർ, സാമ്പത്തികവും കുടുംബപ്രശ്നങ്ങളും മൂലം ശിശുസംരക്ഷണ കേന്ദ്രങ്ങളിലെത്തിയവർ, രക്ഷിതാക്കൾ ജയിലിലും വിദൂരങ്ങളിലുമായതിനാൽ അനാഥരാക്കപ്പെട്ടവർ. പെറ്റമ്മയുടെയും അച്ഛന്റെയും സാമീപ്യവും സ്നേഹവും ഒരിക്കലും അനുഭവിക്കാത്തവർ. കുടുംബമെന്ന തണൽ അന്യരാക്കപ്പെട്ടവർ. അങ്ങനെ ഒരുപാട് ബാല്യങ്ങൾ. രക്ഷിതാക്കൾക്കൊപ്പം പോകാനൊരുങ്ങുന്ന നാലുവയസ്സുകാരന്റെ മാതാപിതാക്കൾ ജയിലിലാണ്. വളർത്താൻ ആവില്ലെന്നു പറഞ്ഞ് അമ്മ മറ്റൊരാൾക്ക് വീട്ടുജോലിചെയ്യാൻ വിറ്റ മകൾക്ക് ഏഴുവയസ്സാണിന്ന്. ഒരു വൈകുന്നേരം അമ്മത്തൊട്ടിലിൽ കരച്ചിലോടെ സാമീപ്യമറിയിച്ച കുഞ്ഞ് വളർന്ന് എട്ടാം ക്ലാസിലെത്തി. ഹോട്ടൽ അടുക്കളയിൽ പാത്രം കഴുകിയ ബാലൻ ഏഴിലെത്തി. ഇവരൊക്കെയും വീടുകളിലേക്ക് പോകുകയാണ്. സ്കൂൾ തുറക്കും വരെ ഇവർക്കൊരു കുടുംബമുണ്ടാകും.
................................................................................
വിവിധ ജില്ലയിലായി ചിൽഡ്രൻസ് ഹോമുകളിലെ ഇരുനൂറോളം കുട്ടികൾ ഈ വേനലവധിക്കാലത്ത് വിവിധ വീടുകളിൽ കഴിയുന്നുണ്ട്. ജൂൺ ആദ്യ വാരം ഇവരൊക്കെയും തിരികെപ്പോരും. വീണ്ടും ഹോസ്റ്റൽ കെട്ടിടത്തിന്റെ ചുറ്റുവട്ടങ്ങളിൽ ഒതുങ്ങും. വീടെന്നത് ഒാർമ മാത്രമാകും. അമ്മയെന്നത് അടുത്തെത്താൻ കൊതിക്കുന്ന സ്നേഹവും അച്ഛൻ കരുതലിന്റെ ഒാർമമരവുമാകും. അവർ വീണ്ടും അനാഥരാകും. മക്കൾ പടിയിറങ്ങിപ്പോയ വീട് അപ്പോൾ വീണ്ടും ഉറങ്ങിത്തുടങ്ങും. ശബ്ദങ്ങൾ നിലച്ച്, കളിചിരിമാഞ്ഞ് നിശ്ശബ്ദം. അവിടെ രണ്ടാത്മാക്കൾ ആ നിമിഷം മുതൽ വൃദ്ധരായിമാറും. ദിവസങ്ങൾ കഴിഞ്ഞാൽ നാം മാത്യദിനം ആഘോഷിക്കും. പിറകെ ബാലദിനവും പിതൃദിനവുമൊക്കെ വരും. അപ്പോഴെല്ലാം ഈ കുട്ടികളെയും മാതാപിതാക്കളെയും കുറിച്ചു കൂടി ഓർക്കുക.
ഇൗ കുറിപ്പ് വായിക്കുന്നവരേ... അമ്മത്തൊട്ടിലിലും ആശുപത്രി വരാന്തകളിലും റോഡരികിലും ഒരിളം പൈതലിനെ ഉപേക്ഷിച്ചു പോയവർ നിങ്ങളിലുണ്ടോ? അയൽപക്കത്തോ അകലങ്ങളിലോ ഉണ്ടോ? നിശ്ശബ്ദമായൊരു തേങ്ങൽ ഉള്ളിലൊതുക്കുന്ന പെണ്ണുണ്ടോ, പാപത്തിന്റെ പാതിയായ ആണുണ്ടോ, വിട്ടുകളഞ്ഞൊരു പുഞ്ചിരി അവർ തേടുന്നുണ്ടോ... ഉണ്ടെങ്കിൽ പറയുക. അവരുടെ കുഞ്ഞിവിടെ സന്തോഷത്തോടെയുണ്ടെന്ന്.
(മലപ്പുറത്ത് ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റ് സംഘടിപ്പിച്ച ഫോസ്റ്റർ കെയർ പരിപാടിയാണ് ഈ എഴുത്തിനാധാരം. ഉപയോഗിച്ച പേരുകൾ യഥാർഥമല്ല)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.