കുടുക്കവീണയിലെ മാന്ത്രികത
text_fieldsമുളംതണ്ടിൽനിന്ന് സംഗീതം പൊഴിക്കുന്ന ഒാടക്കുഴൽ ഏവർക്കും സുപരിചിതമാണെങ്കിലും ചിരട്ടയിൽ നിർമിച്ച കുടുക്കവീണയിലെ വേറിട്ട സംഗീതം മലയാളിക്ക് അത്ര പരിചയമില്ല. രണ്ടു ചിരട്ടയിൽ ഒറ്റക്കമ്പികൊണ്ട് തനിയെ ശ്രുതിചേർത്ത് കുടുക്കവീണയിൽ സംഗീതം തീർക്കുകയാണ് ഉൗരമന രാജേന്ദ്രമാരാർ. അപൂർവം ചില കലാകാരന്മാർ മാത്രമേ കുടുക്കവീണയിൽ പ്രാവീണ്യം നേടിയവരായുള്ളൂ. അതിലെ അതികായനെന്നുതന്നെ മാരാരെ വിശേഷിപ്പിക്കാം. കാരണം മറ്റൊന്നല്ല. കുടുക്കവീണയെന്ന വാദ്യോപകരണത്തെ പുനരുജ്ജീവിപ്പിച്ചെടുത്തതു തന്നെ മാരാരാണ്. ഒറ്റക്കമ്പിയിൽ തനിയെ ശ്രുതിചേർത്ത് ൈകവിരലുകളാൽ മാസ്മരികസംഗീതം പൊഴിക്കുന്ന അത്യപൂർവ സംഗീത ലോകത്തിന്റെ ഉടമ.
കുടുക്കവീണക്ക് പുറമെ ചെണ്ടമേളം, തായമ്പക, പഞ്ചവാദ്യം, പരിഷവാദ്യം, മരപ്പാണി, കളമെഴുത്തുപ്പാട്ട് എന്നിവയിലും സോപാന സംഗീതത്തിലും മാരാരുടെ കലാവൈഭവം എടുത്തു പറയേണ്ടതാണ്. എല്ലാ വാദ്യോപകരണങ്ങളും അശേഷം വഴങ്ങുന്ന മാരാരുടെ വാദ്യവൈഭവവും കരവിരുതും അതിനാൽതന്നെ വേറിട്ടു നിൽക്കുന്നു. പഞ്ചവാദ്യത്തിന്റെ വരവോടെ പരിഷവാദ്യമെന്ന ക്ഷേത്രകല അവഗണിക്കപ്പെട്ടു. എന്നിരുന്നാലും ഇൗ ആദി കലാരൂപത്തെ കൈവിടാൻ മാരാരുടെ മനസ്സ് അനുവദിച്ചില്ല. ഗുരു തൃക്കപ്പുറം കൃഷ്ണൻകുട്ടിമാരാരിൽ നിന്ന് ക്ഷേത്രകലകൾ ഹൃദിസ്ഥമാക്കിയ മാരാർക്ക് ഇന്ന് അനവധി ശിഷ്യഗണങ്ങൾ സ്വന്തമായുണ്ട്.
കുടുക്കവീണയും മാരാരും
രാമമംഗലത്തുകാരുടെ പൈതൃകസ്വത്തായി കരുതുന്ന കുടുക്കവീണയെ പുനരുജ്ജീവിപ്പിച്ചെടുത്തത് മാരാരുടെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. മറ്റു വാദ്യോപകരണങ്ങൾപോലെ സുപരിചിതമല്ലാത്ത കുടുക്കവീണയുടെ നിർമാണം അത്ര എളുപ്പമായിരുന്നില്ല. പിതാവിെൻറ ചെറുപ്പകാലത്ത് കുടുക്കവീണയെന്ന വാദ്യോപകരണം ഉണ്ടായിരുന്നെന്ന കേട്ടറിവ് മാത്രമുള്ള മാരാർ ഒരുപാട് അന്വേഷണങ്ങൾക്കൊടുവിൽ അതിെൻറ നിർമാണത്തിലേക്ക് കടക്കുകയായിരുന്നു. അൽപം കരകൗശലപണി അറിയാവുന്നവർക്ക് ഉണ്ടാക്കാവുന്നതാണ് കുടുക്കവീണ. വലിയ നാളികേരത്തിെൻറ അകക്കാമ്പ് തുരന്നുകളഞ്ഞ് മുഴുക്കുടുക്കയും നാളികേരത്തിെൻറ അരചിരട്ടയുമാണ് കുടുക്കവീണയുടെ പ്രധാനഭാഗങ്ങൾ.
മുഴുക്കുടുക്കയെയും അരചിരട്ടയെയും ലോലമായ നാദക്കമ്പികൊണ്ട് ബന്ധിക്കും. പശുവിൻ തോൽകൊണ്ട് അരചിരട്ടയുടെ മുറിഭാഗം പൊതിയും. ഈർക്കിൽകൊണ്ട് നാദക്കമ്പിയിൽ ഈണം മീട്ടും. ശ്രുതിയും താളവും കൈവിരലുകളാൽ സ്വയം പാകപ്പെടുത്തിയെടുക്കണം. തോളും കൈയും ഉപേയാഗിച്ചാണ് ശ്രുതി ചേർക്കുന്നത്. അതിനാൽ ശരീരത്തിെൻറ ചെറു ചലനം പോലും കുടുക്കവീണയുടെ ശ്രുതിയെ ബാധിക്കും. 2000ത്തിൽ പെരുമ്പാവൂർ ആൽപ്പാറക്കാവിൽ ആയിരുന്നു മാരാരുടെ കുടുക്കവീണയുടെ ആദ്യ അവതരണം. തികച്ചും യാദൃച്ഛികമായിരുന്നു അത്. പഞ്ചവാദ്യത്തിന് ക്ഷണിക്കാനെത്തിയ ക്ഷേത്രം ഭാരവാഹികൾ കുടുക്കവീണയിൽ ശ്രുതി മീട്ടുന്ന മാരാരെ കാണുകയും മേളം ഒഴിവാക്കി പകരം കുടുക്കവീണ കച്ചേരി അവതരിപ്പിക്കാൻ ക്ഷണിക്കുകയുമായിരുന്നു. കാലങ്ങളായി പഞ്ചവാദ്യം ആസ്വദിച്ചു വന്നിരുന്നവർക്ക് കുടുക്കവീണയുടെ താളം നവാനുഭൂതി പകരുന്നതായി.
കുടുക്കവീണക്കായി ശിൽപശാല
ഷട്കാല ഗോവിന്ദമാരാർ കലാസമിതിയിൽ മൂന്നുദിവസം മാരാരുടെ നേതൃത്വത്തിൽ നടത്തിയ ശിൽപശാല കുടുക്കവീണയെ പുതുതലമുറക്കും പരിചയപ്പെടുത്തുന്നതായിരുന്നു. കലാകാരന്മാരായ കാവിൽ സുന്ദരനും കാവിൽ ഉണ്ണികൃഷ്ണനും ശിൽപശാലയിൽ മാരാർക്കൊപ്പം നിന്നു. പുതുതലമുറയെ കുടുക്കവീണയുടെ നിർമാണം പഠിപ്പിച്ച ശിൽപശാലയിൽ മാരാരുടെ കരവിരുതും ലോകം അറിഞ്ഞു. വീടിന്റെ ഒരു മുറി തിമില, കുടുക്കവീണ എന്നിവയുടെ നിർമാണത്തിനായി മാറ്റിവെച്ചിരിക്കുകയാണ് മാരാർ.
ഷട്കാല ഗോവിന്ദമാരാരുടെ വാമൊഴിയായി പകർന്നുകിട്ടിയ അഞ്ച് സംസ്കൃതകൃതികൾ നൃത്തരൂപത്തിൽ പുനരവതരിപ്പിക്കാൻ മുന്നിൽനിന്നത് മാരാരായിരുന്നു. വാമൊഴിയായി പകർന്നുകിട്ടിയ കീർത്തനങ്ങളുടെ തെറ്റുതിരുത്തലായിരുന്നു ആദ്യ ഘട്ടം. കഠിനമായ സംസ്കൃത പദങ്ങളായിരുന്നതിനാൽ അതത്ര എളുപ്പമായിരുന്നില്ല. അതിനായി സംസ്കൃതത്തിൽ അതീവ പാണ്ഡിത്യമുള്ള ഡോ. കൈപ്പിള്ളി കേശവൻ നമ്പൂതിരിയെ സമീപിച്ചു. അദ്ദേഹം കീർത്തനങ്ങളുടെ തെറ്റുതിരുത്തി അർഥതലം എഴുതിയുണ്ടാക്കി. കീർത്തനങ്ങൾ നൃത്തത്തിനാവശ്യമായ രീതിയിൽ നല്ല രാഗങ്ങളിലേക്ക് മാറ്റി ചിട്ടപ്പെടുത്തിയത് മാരാരായിരുന്നു. പിന്നീട് അവ നൃത്തരൂപത്തിൽ അവതരിപ്പിച്ചു.
മാരാരുടെ ഒഴിവു സമയങ്ങൾ
വിവിധ ക്ഷേത്രങ്ങളിൽ ജോലി ചെയ്തിരുന്ന മാരാർ ഒഴിവുസമയങ്ങളിൽ സംഗീത ഉപകരണങ്ങളിൽ പുതിയ പരീക്ഷണവും നടത്തും. അങ്ങനെയുള്ള പരീക്ഷണങ്ങളിൽ ഒന്നാണ് ഇന്നത്തെ തിമിലയിൽ ഉപയോഗിക്കുന്ന സിന്തറ്റിക് വട്ടം. പെരുമ്പാവൂരിലെ ഇരിങ്ങോൾ കാവിൽ ജോലിചെയ്യുന്ന സമയം. കേരളത്തിലെ രണ്ടാമത്തെ വലിയ കാവാണ് ഇരിങ്ങോൾ. വനമായതിനാൽ തന്നെ എപ്പോഴും തണുപ്പ് നിറഞ്ഞ പ്രദേശം. ക്ഷേത്രത്തിലെ ചടങ്ങായ ശീവേലിക്ക് തിമില നിർബന്ധം. നല്ല മഴയുള്ള ദിവസങ്ങളിലും ചടങ്ങ് കൃത്യമായിത്തന്നെ നടത്തണം.
മഴകൊണ്ട് തിമിലവട്ടം നനഞ്ഞുകുതിരുന്നത് പതിവായി. മൃഗത്തിന്റെ തോലുപയോഗിച്ച് നിർമിക്കുന്ന തിമിലവട്ടം ഉപയോഗിക്കാൻ കഴിയാതെയായി. ഇതോടെയാണ് സിന്തറ്റിക് വട്ടമെന്ന ആശയം ഉദിച്ചത്. പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് വട്ടം നിർമിക്കാൻ തുടങ്ങി. അതിന് തോലിന്റെ നിറവും നൽകി. ഇന്ന് കാണുന്ന മിക്ക തബലകളും സിന്തറ്റിക് വട്ടത്തിേൻറതാണ്. പകൽ സമയങ്ങളിൽ വാദ്യോപകരണങ്ങളുടെ നിർമാണവും പുതിയ രാഗങ്ങൾ ചിട്ടപ്പെടുത്തലുമാണ് തിരുവിതാംകൂർ േദവസ്വം ബോർഡിൽനിന്ന് വിരമിച്ച ശേഷമുള്ള ജോലി. 2017ൽ ഷട്കാല ഗോവിന്ദമാരാർ പുരസ്കാരം ലഭിച്ചു.
ക്ഷേത്രകലകൾ സംരക്ഷിക്കുന്ന ഷട്കാല ഗോവിന്ദമാരാർ കലാസമിതി വിശിഷ്ടാംഗത്വവും നൽകി. വൈക്കം ക്ഷേത്രകലാപീഠത്തിൽ അധ്യാപകനായി പോകാറുണ്ട്. കൂടാതെ, കുട്ടികൾക്കായി വീട്ടിൽതന്നെ ഇരുന്ന് വാദ്യോപകരണങ്ങൾ പഠിപ്പിച്ച് നൽകുകയും ചെയ്യും. ഉൗരമന ഒാലിക്കൽ എന്ന പേരിലാണ് മാരാരുടെ കുടുംബം അറിയപ്പെടുന്നത്. പിതാവ് പാഴൂർ വീട്ടിൽ രാമമാരാർ^ മാരാരുടെ ആദ്യഗുരു. വിനോദിനിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. മൂത്തമകൾ സൗമ്യ ഭർത്താവിനൊപ്പം വിദേശത്താണ്. മകൻ ശിവപ്രസാദ്. മാരാരുടെ ശിഷ്യനാണ്. സോപാന സംഗീതവും പഞ്ചവാദ്യവും അഭ്യസിച്ചു പോരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.