കാട്ടിലെ കൂട്ടുകാരികള്
text_fieldsആരണ്യകങ്ങളിൽ ഇവർ മുമ്പേ നടക്കുകയാണ്. ഒറ്റയാന്റെ ചിന്നംവിളികളും കടുവകളുടെ ഗർജനവുമൊക്കെ ഭീതിക്കുപകരം ഇവരിലുണർത്തുന്നത് കർത്തവ്യ നിർവഹണത്തിന്റെ ചാരിതാർഥ്യം. കല്ലും മുള്ളും നിറഞ്ഞ കാനനപാതകളിലൂടെ ഈ വയനാടൻ വനിതകൾ പതറാതെ ചുവടുവെക്കുമ്പോൾ അത് ചരിത്രത്തിൽ തിരുത്താനാവാത്ത സവിശേഷതയായിരിക്കുന്നു. രാജ്യത്തെ ആദ്യ മുസ്ലിം വനിത ഫോറസ്റ്റ് റേഞ്ചർ എന്ന വിശേഷണവുമായി മാനന്തവാടി സ്വദേശിനി എ. ഷജ്ന പുതുചരിതമെഴുതി ദശാബ്ദം പിന്നിടുന്ന വേളയിലാണ് ഗോത്രസമുദായക്കാരിലെ ആദ്യ വനിത റേഞ്ചർ എന്ന ബഹുമതിയുമായി മീനങ്ങാടിക്കാരി രമ്യ രാഘവൻ കാക്കിയണിഞ്ഞെത്തുന്നത്. അടുക്കളയിൽ നിന്ന്് ഘോരവനങ്ങളുടെ അകത്തളങ്ങളിലേക്ക് മാറിനടക്കാൻ വനിതകൾ പ്രാപ്തരല്ലെന്ന് കരുതിയ കണക്കുകൂട്ടലുകളെയാണ് ഷജ്ന തന്റെ ഇച്ഛാശക്തിയും അദമ്യമായ അഭിരുചിയുംകൊണ്ട് തിരുത്തിയെഴുതിയത്.
വനംവകുപ്പിൽ മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരമടക്കം നേടി ഷജ്ന കരുത്തു കാട്ടിയപ്പോൾ രമ്യയടക്കമുള്ള പിന്മുറക്കാർക്ക് അതു വലിയ പ്രചോദനമാവുകയായിരുന്നു. വന്യമായ സ്വപ്നമെന്നു പറഞ്ഞ് പലരും പുരികംചുളിച്ചപ്പോഴും പച്ചപ്പണിഞ്ഞ മോഹങ്ങളിൽ നിന്ന്, ഇരുവരും ഒട്ടും പിന്നാക്കം പോയില്ല. ഷജ്നക്ക് ഇത് പാരമ്പര്യ വഴിയാണെങ്കിൽ കാടറിഞ്ഞ ഗോത്ര പാരമ്പര്യമാണ് രമ്യയുടെ കൈമുതൽ. വയനാട് സോഷ്യൽ ഫോറസ്ട്രി ഡിവിഷനിൽ അസിസ്റ്റൻറ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് പദവിയിലാണ് ഷജ്നയിപ്പോൾ. കഴിഞ്ഞ മേയിൽ റേഞ്ചറായി ജോലിയിൽ പ്രവേശിച്ച രമ്യക്ക് പേര്യ റേഞ്ചിൽ വരയാൽ സെക്ഷനിലാണ് ജോലി. ബേഗൂരിൽ ഷജ്ന ഫോറസ്റ്ററായി സേവനമനുഷ്ഠിക്കുന്ന കാലത്ത് രമ്യ മണ്ണുത്തിയിൽ ബി.എസ്സി ഫോറസ്ട്രിക്കു പഠിക്കുകയായിരുന്നു. അന്ന് കോഴ്സിന്റെ ഭാഗമായ െട്രയിനിങ്ങിന് കൂട്ടുകാരികൾക്കൊപ്പം ബേഗൂരിലെത്തിയത് രമ്യക്കു നല്ല ഓർമയുണ്ട്. ഷജ്ന മാഡത്തിന്റെ ജോലിയിലെ പ്രതിബദ്ധതയും അർപ്പണബോധവും അന്നേ ആകർഷിച്ചുവെന്ന് ഇളമുറക്കാരിയുടെ സാക്ഷ്യം. കാടിന്റെ കാവലാളുകളായി പുതിയ ചരിത്രമെഴുതിയ ഇരുവരും കാടിന്റെ കഥകളുമായി ‘ മാധ്യമം കുടുംബ’ത്തിനു വേണ്ടി ഒന്നിച്ചപ്പോൾ...
ഫിസിക്സ് പഠിച്ച് ഫോറസ്റ്റിലേക്ക്
ഡി.എഫ്.ഒ ആയി വിരമിച്ച എക്കണ്ടി അബ്ദുല്ലയുടെ മകളുടെ ജീവിതത്തിലെപ്പോഴും കാടിന്റെ പച്ചപ്പും കാട്ടരുവി പകരുന്ന തണുപ്പുമായിരുന്നു കൂട്ട്. പിതാവിന്റെ സ്ഥലം മാറ്റങ്ങൾക്കൊപ്പം വിവിധയിടങ്ങളിലേക്കു പറിച്ചുനടപ്പെട്ട ബാല്യവും കൗമാരവുമാണ് കാടിനെ തൊട്ടറിയാൻ ഇൗ പെൺകുട്ടിയെ പഠിപ്പിച്ചത്. പ്രായം കൂടുന്തോറും പച്ചപ്പിനോടുള്ള പ്രണയവും കൂടിവന്നത് അന്നുമിന്നും അതിശയത്തോടെ മാത്രമേ ഷജ്നക്ക് ഓർത്തെടുക്കാൻ പറ്റുകയുള്ളൂ. ഓരോ സ്ഥലംമാറ്റത്തിനു പിന്നാലെയുമുള്ള പുതിയ അന്തരീക്ഷം അതിനു വിത്തും വളവുമേകി. ഉൗർജതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയശേഷം കോഴിക്കോട് ഫാറൂഖ് കോളജിൽ െഗസ്റ്റ് െലക്ചററായതോടെയാണ് കാട് തീർക്കുന്ന നിശ്ശബ്ദസംഗീതം ഷജ്നയിൽനിന്ന് അൽപമൊന്ന് അകന്നത്. പിന്നീട് തൊട്ടടുത്തുള്ള ഫാറൂഖ് ഹൈസ്കൂളിൽ അധ്യാപികയായും പിന്നാലെ തിരുവനന്തപുരം ടെക്നോപാർക്കിൽ സോഫ്റ്റ്വെയർ എൻജിനീയറായും ജോലിനോക്കി. ശേഷം, കണ്ണൂർ ചെമ്പേരി വിമൽജ്യോതി എൻജിനീയറിങ് കോളജിൽ അധ്യാപികയായി. 2006ലാണ് ജനറൽ കാറ്റഗറിയിൽ റേഞ്ചറുടെ ഒഴിവിലേക്ക് അപേക്ഷ അയക്കുന്നത്.
കാടിനോടുള്ള താൽപര്യം കൈയേറ്റങ്ങൾക്കൊന്നും വിധേയമാവാതെ മനസ്സിൽ പച്ചപിടിച്ചു കിടക്കുന്നതിനാൽ പിതാവിന്റെ പിൻഗാമിയാവാൻ തന്നെയായിരുന്നു തീരുമാനം. മികച്ച തയാറെടുപ്പിനൊടുവിൽ പരീക്ഷ പാസായി. കോയമ്പത്തൂരിലെ ഫോറസ്റ്റ് സർവിസ് കോളജിൽ ഒന്നരവർഷത്തെ െട്രയിനിങ് കോഴ്സ്. റേഞ്ചർമാരുടെ ഓൾ ഇന്ത്യ െട്രയിനിങ്ങിൽ ഷജ്നക്ക് ഒന്നാം റാങ്കായിരുന്നു. തുടർന്ന് ആദ്യ പോസ്റ്റിങ് നോർത്ത് വയനാട് ഡിവിഷനിലെ മാനന്തവാടി റേഞ്ചിൽ. പിന്നീട് ബേഗൂർ, തോൽപെട്ടി, കണ്ണവം, തിരുനെല്ലി തുടങ്ങിയ റേഞ്ചുകളിൽ പ്രവർത്തിച്ചു. 2014ൽ ഡിസ്ട്രിക്ട് വൊക്കേഷനൽ എക്സലൻസ് അവാർഡ് ലഭിച്ചു. പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മിടുക്കിയായിരുന്നു ഷജ്ന എസ്.എസ്.എൽ.സി പാസായത് ജില്ലയിലെ ഒന്നാം സ്ഥാനക്കാരിയായാണ്. സംസ്ഥാനത്തെ മുസ്ലിം വിദ്യാർഥികളിൽ ഒന്നാം സ്ഥാനവുമുണ്ടായിരുന്നു. ബി.എസ്സി ഫിസിക്സ് പാസായത് എട്ടാം റാങ്കോടെ. തുടർന്ന് എം.എസ്സി ഫിസിക്സിനും പിന്നാലെ ബി.എഡിനും മൂന്നാം റാങ്ക്. ജില്ല സ്കൂൾ യുവജനോത്സവത്തിൽ മൂന്നതവണ കലാതിലകമായി. സംസ്ഥാന ശാസ്ത്രമേളയിൽ നിരവധി പുരസ്കാരങ്ങൾ നേടി. ബിരുദധാരിയായ ഉമ്മ സുലേഖയാണ് തന്റെ എല്ലാ വിജയങ്ങൾക്കും പിന്നിലെ ശക്തിേസ്രാതസ്സെന്ന് ഷജ്ന. പൊലീസിൽ സർക്കിൾ ഇൻസ്പെക്ടറായ എം.എം. അബ്ദുൽ കരീം ആണ് ഭർത്താവ്. മകൻ മിഹ്റാജ് കരീം ഒന്നാം ക്ലാസ് വിദ്യാർഥിയാണ്. മാധ്യമപ്രവർത്തകനായ ഷമീർ, ഷറീജ എന്നിവരാണ് സഹോദരങ്ങൾ.
പരിമിതികളെ മറികടന്ന് രമ്യ
ഗോത്രവിഭാഗക്കാരുടെ പരിമിതമായ ജീവിതസാഹചര്യങ്ങളിൽനിന്നാണ് ആഗ്രഹിച്ച ജോലിയിലേക്ക് രമ്യ പൊരുതിക്കയറിയത്. മീനങ്ങാടി അമ്പലപ്പടി മന്ദത്ത് രാഘവന്റെയും കുഞ്ഞിലക്ഷ്മിയുടെയും മകളായ രമ്യ റേഞ്ചർ തസ്തികയിൽ ഒരുവർഷത്തെ പ്രബേഷൻ കാലാവധിയിലാണിപ്പോൾ. കുറുമ സമുദായാംഗമായ രമ്യയുടെ മാതാപിതാക്കൾ കൂലിപ്പണിക്കാരാണ്. പ്ലസ് ടു വരെ മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പഠനം. മണ്ണുത്തി വെള്ളാനിക്കര ഫോറസ്റ്റ് കോളജിൽ നിന്ന് ഫോറസ്ട്രിയിൽ ബി.എസ്സിയും എം.എസ്സിയും പാസായി.കാടും വന്യമൃഗങ്ങളുമൊക്കെ മുഖ്യമാവുന്ന ജോലിയായതിനാൽ മകൾ ഈ വഴി തിരഞ്ഞെടുക്കുന്നതിൽ അമ്മക്ക് ആധിയുണ്ടായിരുന്നു. തനിക്കിഷ്ടപ്പെട്ട ജോലിയാണിതെന്നും സ്ത്രീയായതു കൊണ്ട് പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ലെന്നും മാതാപിതാക്കളെ ബോധ്യപ്പെടുത്താൻ ഷജ്ന മാഡത്തിനെയാണ് ചൂണ്ടിക്കാട്ടിയതെന്ന് രമ്യ പറയുന്നു. സഹോദരി രജിത വിവാഹിതയാണ്. ഏക സഹോദരൻ രജിത്ത് ബാലുശ്ശേരി ഗവ. കോളജ് അധ്യാപകനാണ്.
വനിതകള്ക്ക് വനം വെല്ലുവിളിയല്ല
രമ്യ: ഏതു ഫീൽഡാണെങ്കിലും അതിന്റേതായ റിസ്ക് ഉണ്ട്. വന്യത എന്നത് നമുക്ക് മുൻകൂർ പ്രവചിക്കാൻ കഴിയുന്നതൊന്നുമല്ലല്ലോ. ജോലിയോടുള്ള ഇഷ്ടം തന്നെയാണ് ഏതു ജോലിയിലും നമ്മളെ മുന്നോട്ടു നയിക്കുന്ന ഘടകം. മാഡത്തിനൊപ്പം െട്രയിനിങ് കോഴ്സിനുണ്ടായിരുന്നപ്പോൾ നിങ്ങളിൽ നിന്ന് ഞങ്ങൾ ഒരുപാടു പകർത്തിയിട്ടുണ്ട്. നിങ്ങളുടെ രീതികളൊക്കെ കാണുമ്പോൾ അന്ന് ഞങ്ങൾ മുഖ്യമായും ചർച്ച ചെയ്തിരുന്നത് ഈ മേഖലയോടുള്ള താൽപര്യത്തെ കുറിച്ചായിരുന്നു.
ഷജ്ന: ഞാൻ െട്രയിനിങ്ങിന് പോയ സമയത്താണ് സ്ത്രീകൾ ആദ്യമായി പരിശീലനത്തിനു വരുന്നത്. അന്ന് ഞങ്ങളോട് പറഞ്ഞിരുന്നത് ‘ലേഡി ഓഫിസർ’ എന്നില്ല, ‘ഓഫിസർ െട്രയിനി’ എന്നു മാത്രമേയുള്ളൂ എന്നാണ്. ആൺ-പെൺ വേർതിരിവൊന്നും െട്രയിനിങ്ങിൽ ഇല്ലായിരുന്നു. അതൊക്കെ നമ്മളെ പരുവപ്പെടുത്തിയെടുക്കാൻ സഹായകരമായി.
വനത്തിനും ജനത്തിനുമിടയില്
രമ്യ: പുസ്തകങ്ങളിൽ പഠിച്ച തിയറികളിൽ നിന്ന് വ്യത്യസ്തമാണ് കാടുമായി ബന്ധപ്പെട്ട ജോലി. ജനങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നതിനാൽ അവരുമായി നല്ല പരസ്പര ധാരണയിൽ പോകേണ്ടതുണ്ട്. ജനങ്ങൾ ഞങ്ങൾക്കൊപ്പം നിലയുറപ്പിച്ചാൽ കുറെ പ്രശ്നങ്ങളെ ഗുണപരമായിത്തന്നെ കൈകാര്യം ചെയ്യാൻ കഴിയും.
ഷജ്ന: ഏതു കാര്യം ചെയ്യുമ്പോഴും നമുക്കു സാമൂഹിക പ്രതിബദ്ധതയോടു കൂടി മാത്രമേ ചെയ്യാൻ പറ്റൂ. പരിസ്ഥിതിയായാലും വനവും വന്യജീവികളുമായാലും ആ രീതിയിലേ കാര്യങ്ങളെ സമീപിക്കാൻ കഴിയൂ. ക്രമസമാധാനപ്രശ്നങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പൊലീസിന് പ്രശ്നം വരുന്നതു പോലെത്തന്നെയാണ് ഇവിടെയും.
മറക്കാനാവാത്ത മരണപ്പാച്ചില്
വനവുമായി ബന്ധപ്പെട്ടു മറക്കാനാവാത്ത ഓർമകൾ പലതുണ്ട് ഷജ്നയുടെ മനസ്സിൽ. അതിൽ ഏറ്റവും പ്രധാനം ആനയുടെ ആക്രമണത്തിൽ നിന്നു തലനാരിഴക്ക് രക്ഷപ്പെട്ട സംഭവം തന്നെ. ‘‘മാനന്തവാടി-കുട്ട റോഡരികിൽ ആന പ്രസവിച്ചതുമായി ബന്ധപ്പെട്ടായിരുന്നു അത്. ആനക്കുട്ടി എന്തോ അസുഖം ബാധിച്ച് എഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. അതിനെ അവിടെനിന്ന് എടുത്തുകൊണ്ടുവന്നാൽ മാത്രമേ എന്തെങ്കിലും ചികിത്സ നൽകാൻ കഴിയുമായിരുന്നുള്ളൂ. രണ്ടുമൂന്നു തവണ അതിനെ എടുക്കാൻ പോയെങ്കിലും ആനക്കൂട്ടം അവിടെത്തന്നെയുണ്ടായിരുന്നു. അവ ഞങ്ങളെ വിരട്ടിയോടിച്ചു. പിന്നീട് ആനക്കൂട്ടം ഇല്ല എന്നു തീർച്ചയാക്കിയ സമയത്ത് കുട്ടിയെ എടുക്കാൻ തുനിയവെ ആന പെട്ടെന്ന് പാഞ്ഞടുത്തു. ചെറിയ ദൂരത്തിൽ ആന ഞങ്ങളെ പിന്തുടർന്നു. സാധാരണ ൈഡ്രവർ വണ്ടി സ്റ്റാർട്ട് ചെയ്ത് ഞങ്ങളെ കാത്തിരിക്കുകയായിരുന്നു പതിവ്. അന്ന് താൽക്കാലിക ൈഡ്രവറായിരുന്നു കൂടെ. അയാളും ഞങ്ങൾക്കൊപ്പം പുറത്തിറങ്ങിയിരുന്നു. എല്ലാവരും ഓടി രക്ഷപ്പെട്ടു. റോഡിൽ ഞാനും ആനയും മാത്രം. തുമ്പിക്കൈകൊണ്ട് എന്നെ തൊട്ടുതൊട്ടില്ലെന്ന മട്ടിലെത്തി. ആനയെ കാണാനെത്തിയ എന്റെ സഹോദരീ ഭർത്താവും സുഹൃത്തും ഈ സമയത്ത് ജീപ്പുമായെത്തി റോഡിൽനിന്നു തന്നെ എന്നെ പൊക്കി വണ്ടിയിലേക്കിട്ട്് രക്ഷിക്കുകയായിരുന്നു.’’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.