Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightചക്കക്കൂട്ട്

ചക്കക്കൂട്ട്

text_fields
bookmark_border
james-joseph
cancel
camera_alt?????? ????????

ചക്ക കീറിമുറിച്ച് വായിലിടുന്നതിന് പകരം അത് പാക്ക് ചെയ്ത് സിഡ്നിയിലെ ലബോറട്ടറിയിലേക്കയക്കുേമ്പാൾ ഇയാളുടെ തലക്ക് വെളിവില്ലേയെന്ന് സംശയിച്ചവരേറെയാണ്. എന്നാൽ, അത് പ്രമേഹരോഗികൾക്ക് ഉത്തമമാണെന്ന് തെളിയിക്കുന്ന പരിശോധന റിപ്പോർട്ടുമായി എത്തിയപ്പോൾ തൊടിയിൽ ചീഞ്ഞുനാറുന്ന ചക്കയെ നോക്കി ഇവരൊക്കെ തലയിൽ കൈവെച്ചു. ചക്കയെ കേരളത്തിെൻറ ഒൗദ്യോഗിക ഫലമായി സർക്കാർ പ്രഖ്യാപിച്ചപ്പോൾ അതിന് പിന്നിൽ എറണാകുളം ജില്ലയിലെ പിറവത്ത് ജനിച്ച് ആലുവയിൽ താമസമാക്കിയ ജയിംസ് ജോസഫ് മൂലക്കാട്ടിെൻറ പ്രയത്നമേറെയുണ്ട്. പച്ചച്ചക്കയുടെ ചുള ഉണക്കിയെടുത്ത് പാക്ക് ചെയ്തും ചക്കച്ചുള പൊടിച്ചെടുത്ത് വൻ നഗരങ്ങളിലെത്തിച്ചും 150ലധികം വിഭവങ്ങൾ ഇതുകൊണ്ടുണ്ടാക്കാമെന്ന് പഠിപ്പിച്ച് നക്ഷത്ര ഹോട്ടലുകളുടെ മെനുവിൽ വൈവിധ്യംനിറച്ചും ഇദ്ദേഹം മലയാളിയുടെ ചക്കയോടുള്ള മനോഭാവം തന്നെ മാറ്റിമറിച്ചു.

അച്ഛെൻറ കത്തും മൈക്രോസോഫ്റ്റിെൻറ കവാടവും
മൂന്നാം വയസ്സിൽ അമ്മ മരിച്ചപ്പോൾ ജയിംസിെൻറ കുട്ടിക്കാലം അമ്മാവനും അധ്യാപകനുമായിരുന്ന ഫിലിപ്പിെൻറ വീട്ടിലായിരുന്നു. ബാങ്കുദ്യോഗസ്ഥനായ മൂലക്കാട്ട് ജോസഫിെൻറ ആറുമക്കളിൽ ഇളയവൻ പഠനത്തിൽ മിടുക്കനായിരുന്നു. തിരുവനന്തപുരം എൻജിനീയറിങ് കോളജിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിന് ചേർന്ന ജയിംസിന് അവസാനവർഷം അച്ഛനയച്ചൊരു കത്തു കിട്ടി, കൂടെ കുറച്ചുപണവും. ആ കത്തിലെ വരികൾ ഇങ്ങനെയായിരുന്നു: ‘‘എെൻറ കൈയിൽ ബാക്കിയുള്ള പണം മുഴുവൻ ഇതോടൊപ്പം അയക്കുകയാണ്. പണം നീ കണ്ടമാനം കളയില്ലെന്ന് എനിക്ക് വിശ്വാസമുണ്ട്. ഇതുപയോഗിച്ച് നിനക്ക് പഠനം പൂർത്തിയാക്കാം. ഇനി പണം ആവശ്യമാകുംമുമ്പ് നിനക്കൊരു ജോലി കണ്ടെത്താനാകുമെന്ന് എനിക്കുറപ്പുണ്ട്’’. അത് അച്ഛനയച്ച അവസാന കത്തായിരുന്നു. അവസാന പരീക്ഷയുടെ തലേന്ന് സ്കൂട്ടറപകടത്തിൽ പിതാവ് മരിച്ച വാർത്തയാണ് ജയിംസിനെ തേടിയെത്തിയത്. അങ്ങെന കൂട്ടുകാരെല്ലാം പരീക്ഷ വിജയിച്ചപ്പോൾ ജയിംസ് മാത്രം തോറ്റു.

Chakka
ചക്കപ്പൊടി കൊണ്ടുണ്ടാക്കുന്ന വിവിധ വിഭവങ്ങൾ (കടപ്പാട്: jackfruit365.com)
 


ആറുമാസം കഴിഞ്ഞ് തോറ്റ വിഷയം എഴുതിയെടുത്ത് മെക്കാനിക്കൽ എൻജിനീയർ പട്ടവുമായി 1993ൽ ഡൽഹിയിലേക്ക് വണ്ടികയറി. വൈകാതെ വാഹന ഉപകരണങ്ങൾ നിർമിക്കുന്ന ചെറിയൊരു കമ്പനിയിൽ ജോലിക്കുകയറി. തൊട്ടടുത്തവർഷം 3M എന്ന ബഹുരാഷ്ട്ര കമ്പനിയുടെ വിൽപന വിഭാഗത്തിലെത്തി. അതിനിടെയാണ് ‘എങ്ങനെ ഒരു േഗ്ലാബൽ മാനേജറാകാം’ എന്ന ലേഖനം വായിക്കുന്നത്. ഇതിലെ വരികൾ വല്ലാതെ അലട്ടിയപ്പോൾ ജോലിയുപേക്ഷിച്ച് ബ്രിട്ടനിലെ വാർവിക് സർവകലാശാലയിൽ ബിസിനസ് മാനേജ്മെൻറ് കോഴ്സിന് ചേർന്നു. ഇത്  പൂർത്തിയാക്കിയശേഷം ചെന്നൈയിൽ ഫോർഡ് കമ്പനിയിൽ ജീവനക്കാരനായി. 1999ൽ അമേരിക്കയിൽ i2 ടെക്നോളജീസിലെത്തി. അവിടെനിന്നാണ് മാർക്കറ്റിങ്ങിെൻറ സാധ്യതകളിലേക്ക് തിരിഞ്ഞത്. 2002ൽ ഇംഗ്ലണ്ടിലേക്ക് ട്രാൻസ്ഫർ വാങ്ങിപ്പോയ ജയിംസ് രണ്ടുവർഷത്തിന് ശേഷം മൈക്രോസോഫ്റ്റിെൻറ മാർക്കറ്റിങ് വിഭാഗത്തിലെത്തി. 2007ൽ ബംഗളൂരുവിലേക്ക് സ്ഥലംമാറ്റം വാങ്ങി. തൊട്ടടുത്ത വർഷം എക്സിക്യൂട്ടിവ് എൻഗേജ്മെൻറ് ഡയറക്ടറായി സ്ഥാനക്കയറ്റം ലഭിച്ചതോടെ വിവിധ നഗരങ്ങളിലേക്കുള്ള തുടർച്ചയായ യാത്ര തുടങ്ങി. ഇത് ജീവിതത്തിലെ വിലപ്പെട്ട സമയമേറെ കവർന്നതോടെയാണ് കേരളത്തിലെ വീട്ടിലിരുന്ന് ഇതേ ജോലി ചെയ്തുകൂടേയെന്ന ചിന്ത വന്നത്. ഇതിനായി ആറുമാസത്തെ പ്രത്യേകാനുമതി വാങ്ങി.

പെർഫോമൻസ് കുറഞ്ഞാൽ തിരിച്ചുവരണമെന്ന നിബന്ധനയിലായിരുന്നു അനുമതി. അങ്ങനെ ആലുവപ്പുഴയോരത്ത് ജയിംസ് ഒരു ഫ്ലാറ്റ് വാങ്ങി. അതിലൊരു മുറിയിൽ ഒാഫിസുമൊരുക്കി. മൈേക്രാസോഫ്റ്റ് കമ്പനിയിലെ മികച്ച ജീവനക്കാരനുള്ള എക്സലൻറ് അവാർഡിനർഹനായെന്ന അമ്പരപ്പിച്ച വാർത്തയും ഇതിനിടെ അമേരിക്കയിൽനിന്നെത്തി. ആറുമാസം പരീക്ഷണാടിസ്ഥാനത്തിൽ േകരളത്തിലെത്തിയ ജയിംസ് മൂന്ന് കൊല്ലം വീട്ടിലിരുന്ന് ജോലി തുടർന്നു. അതിനിടെ കൊച്ചിയിൽ നടന്ന വ്യവസായികളുടെ സമ്മേളനത്തിൽ ജോലിയുടെ വൈവിധ്യം വെളിപ്പെടുത്തിയപ്പോൾ വേദിയിലുണ്ടായിരുന്ന ഇൻഫോസിസ് കമ്പനി മേധാവി ക്രിസ് ഗോപാലകൃഷ്ണൻ ഒരുപദേശവുമായെത്തി. ‘അനുഭവങ്ങൾ പുസ്തകമാക്കണം, നാട്ടിൽ മടങ്ങിയെത്തണമെന്ന ആഗ്രഹവുമായി വിദേശത്ത് കഴിയുന്ന ഒരുപാടുപേർക്ക് അതൊരു വഴികാട്ടിയാകും’. ഇതിലൽപം കാര്യമുണ്ടെന്ന് തോന്നിയപ്പോൾ 2012 ഒക്ടോബർ ഒന്നിന് മൈക്രോസോഫ്റ്റിലെ ജോലി രാജിവെച്ച് പുസ്തകമെഴുത്ത് തുടങ്ങി. വൈകാതെ ‘ഗോഡ്സ് ഒാൺ ഒാഫിസ്’ എന്ന പേരിൽ അക്ഷരക്കൂട്ടിറങ്ങി. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് മാത്രമല്ല, നാട്ടിലുള്ളവർക്കും ഇക്കഥ പ്രചോദനമായതോടെ ‘ദൈവത്തിെൻറ സ്വന്തം ഒാഫിസ്’ എന്ന പേരിൽ മലയാളം പതിപ്പുമെത്തി.

Chakka

പറമ്പിലൊരു പ്ലാവ്
അധ്യാപക ജീവിതത്തിനിടെ ആയുർവേദ ഗ്രന്ഥങ്ങൾ വായിച്ച് ചികിത്സ നിർദേശിക്കുന്ന നാട്ടുകാരുടെ പ്രിയ ‘ഡോക്ടർ’ ആയിരുന്നു ജയിംസിെൻറ അമ്മാവൻ ഫിലിപ്പ്. പറമ്പിലൊരു പ്ലാവുണ്ടെങ്കിൽ 10 വർഷം ആയുസ്സ് കൂടുമെന്ന് ഇദ്ദേഹം പഠിപ്പിച്ചപ്പോൾ തുടങ്ങിയതാണ് പ്ലാവിനോടും ചക്കയോടുമുള്ള കമ്പം. ആലുവ പുഴയുടെ തീരത്തിരുന്ന് എഴുത്ത് തുടങ്ങിയപ്പോഴാണ് ചക്കയിൽ വീണ്ടും കണ്ണുടക്കിയത്. ഉരുളക്കിഴങ്ങും പനീറും ഉപയോഗിച്ച് വിഭവങ്ങളേറെ ഉണ്ടാക്കുന്നുണ്ടെങ്കിൽ എന്തുകൊണ്ട് ചക്കകൊണ്ടുമായിക്കൂടെന്ന ചിന്ത വരുന്നത് അങ്ങനെയാണ്. േഗ്ലാബൽ മാനേജറാവുക എന്ന പഴയമോഹം ഇതോടെ പൊടിതട്ടിയെടുത്തു. ‘വർഷം മുഴുവൻ ചക്ക തിന്നാൻ എന്തുണ്ട് മാർഗം’ എന്ന മകളുടെ ചോദ്യം പുതിയൊരു ആശയത്തിെൻറ തുടക്കമായിരുന്നു. ജനുവരി മുതൽ ജൂൺ വരെ നീളുന്ന സീസണിൽ 600 കോടി രൂപയുടെ ചക്കയാണ് കേരളത്തിൽ മാത്രം പാഴാകുന്നതെന്ന് ജയിംസ് അന്വേഷിച്ചറിഞ്ഞു. 

വിറ്റമിനുകളും ധാതുക്കളും കൊണ്ട് സമ്പന്നമായ ചക്കയോടുള്ള മലയാളിയുടെ മനോഭാവം മാറ്റുകയും വർഷം മുഴുവൻ ലഭ്യമാക്കുകയും ചെയ്താൽ വൻ കച്ചവട സാധ്യതയുണ്ടെന്ന ബോധ്യമുണ്ടായതോടെ വർഷത്തിൽ എല്ലാ ദിവസവും ചക്ക ലഭ്യമാക്കുന്നതിനുള്ള മാർഗവും കണ്ടെത്തി. നിർജലീകരണത്തിലൂടെ ചക്കയുടെ ഭാരം 82 ശതമാനം കുറച്ചെടുത്തു. ഒപ്പം ‘ജാക്ക്ഫ്രൂട്ട് 365’ എന്ന പേരിൽ 2013ൽ പുതിയ ബ്രാൻഡുമെത്തി. ഫ്രീസ് ഡ്രൈ എന്ന സാേങ്കതികവിദ്യ ഉപയോഗിച്ച് ചക്കച്ചുള തണുപ്പിച്ചശേഷം ഉണക്കി പാക്കറ്റിലാക്കി വിപണിയിലിറക്കി. ഒരു രാസവസ്തുവും ചേർക്കാതെ ഒരുവർഷം വരെ കേടാകാതെ നിൽക്കുന്ന ഇത് ചെറുചൂടുള്ള വെള്ളത്തിൽ 10 മിനിറ്റ് വെച്ചാൽ പഴയ ചക്കച്ചുളയാകും. ഉണക്കിയ ചക്കയുടെ പൊടിയും വൈകാതെ വിപണിയിലെത്തിച്ചു. ഉൽപന്നങ്ങളൊരുക്കാനുള്ള യന്ത്രസാമഗ്രികൾ മെക്കാനിക്കൽ എൻജിനീയർ കൂടിയായ ജയിംസ് സ്വയം വികസിപ്പിച്ചെടുക്കുകയായിരുന്നു. ചക്കപ്പൊടിക്കും യന്ത്രങ്ങൾക്കും പേറ്റൻറും സ്വന്തമാക്കി.

Chakka

ആവശ്യത്തിന് ചക്കയെത്തിക്കാൻ പാറശ്ശാല മുതൽ ഇടുക്കി വരെ ആളുകളുമുണ്ടായി. മലയാളിയുടെ മനോഭാവം മാറ്റിയെടുക്കുകയായിരുന്നു അടുത്തലക്ഷ്യം. ഇതിനായി ചക്കവിഭവങ്ങളൊരുക്കാൻ തുടങ്ങി. പഴുത്ത ചക്കയിൽനിന്ന് ഹൽവയും കേക്കും ജാമും പുഡിങ്ങും ശീതളപാനീയവും സ്ക്വാഷും െഎസ്ക്രീമുമെല്ലാം പിറവിയെടുത്തപ്പോൾ പച്ചയിൽനിന്ന് ചക്ക മഞ്ചൂരിയനും പോറിഡ്ജും റവിയോളിയും എന്തിനേറെ, ബിരിയാണി വരെയുണ്ടായി. ചക്കപ്പൊടി അപ്പത്തിലും ചപ്പാത്തിയിലും വടയിലും പിസ്സയിലും ബർഗറിലുമെല്ലാം രുചിക്കൂട്ടായി. അങ്ങനെ രാജ്യത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളിലെ മെനുവിൽവരെ ചക്കയെ ജയിംസ് എത്തിച്ചു. ഉൽപന്നങ്ങളുടെ പാക്കറ്റിൽ 10 വിഭവങ്ങളുടെ റസിപ്പികളും ഉൾപ്പെടുത്തി. ആമസോൺ വഴിയുള്ള ഒാൺലൈൻ വിൽപനക്ക് പുറമെ ഇൗസ്റ്റേൺ ഗ്രൂപ്പിെൻറ സഹകരണത്തോടെ കേരളത്തിലെ 4000 കടകളിലും മെട്രോകളിലെ പ്രധാന സൂപ്പർ മാർക്കറ്റുകളിലും ഗൾഫിലുമെല്ലാം ജാക്ക്ഫ്രൂട്ട് 365 ഉൽപന്നങ്ങളെത്തി. 

ചക്കരുചിക്കപ്പുറം
ശ്രീലങ്കൻ മെഡിക്കൽ ജേണലിൽനിന്നാണ് പച്ചച്ചക്കക്ക് പ്രമേഹത്തെ പ്രതിരോധിക്കാനാവുമെന്ന സൂചന ലഭിക്കുന്നത്. ഇതിനിടെ ഒരു അനുഭവവുമുണ്ടായി. 2014ലെ ഇൗസ്റ്ററിന് ഭാര്യവീട്ടിൽ വിരുന്നെത്തിയപ്പോൾ രണ്ട് അതിഥികൾ കൂടിയുണ്ടായിരുന്നു. കൂത്താട്ടുകുളത്തെ വികാരിയച്ചൻ ഫാദർ തോമസും അദ്ദേഹത്തിെൻറ മഹാരാഷ്ട്രയിൽനിന്നെത്തിയ സുഹൃത്തും. ആറുവർഷമായി പ്രമേഹത്തിന് ഇൻസുലിനെ ആശ്രയിക്കുന്ന ഫാദർ രണ്ടുതവണ ചക്കപ്പുഴുക്ക് കഴിച്ച് ഇൻസുലിൻ കുത്തിവെച്ചയുടൻ കുഴഞ്ഞുവീണ അനുഭവം പങ്കുവെച്ചു. ഇതോടെ പ്രമേഹരോഗികൾക്ക് പച്ചച്ചക്ക ഗുണകരമാണെന്ന സംശയം ബലപ്പെട്ടു. 2015ൽ ജാക്ക്ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ സംഘടിപ്പിച്ച സെമിനാറിൽ തെൻറ വാദങ്ങൾ ഉന്നയിക്കുന്നതിനിടെ സദസ്സിലുണ്ടായിരുന്ന പാറശ്ശാല സരസ്വതി ഹോസ്പിറ്റലിലെ ഡോക്ടർ അജയകുമാർ പിന്തുണച്ചെത്തി. മൂന്ന് മാസം രോഗികളിൽ ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തിയിട്ടുണ്ടെന്നും 80 ശതമാനം പേരുടെയും ഇൻസുലിെൻറ അളവ് കുറക്കേണ്ടി വന്നെന്നുമായിരുന്നു ഇദ്ദേഹത്തിെൻറ അവകാശവാദം.

Chakka

തെൻറ വാദത്തിെൻറ ആധികാരികത തെളിയിക്കാൻ ജയിംസ് ചക്ക കവറിലാക്കി ആസ്ട്രേലിയയിലെ സിഡ്നിയിലുള്ള ലാബിലേക്കയച്ചു. മാർച്ച് 31ന് പരിശോധന റിപ്പോർട്ട് പുറത്തുവിട്ടു. അരി, ഗോതമ്പ് തുടങ്ങിയവയിലുള്ളതിെൻറ പകുതി ൈഗ്ലസെമിക് ലോഡ് മാത്രമേ ചക്കയിലുള്ളൂവെന്നായിരുന്നു കണ്ടെത്തൽ. ചോറോ ചപ്പാത്തിയോ തിന്നാൽ ഉണ്ടാകുന്ന ഷുഗറിെൻറ അംശത്തിെൻറ പകുതിമാത്രമേ പച്ചച്ചക്ക കഴിച്ചാൽ ഉണ്ടാകൂവെന്നും ഇതിലൂടെ ഇൻസുലിെൻറ അളവ് കാലക്രമേണ കുറക്കാമെന്നും അദ്ദേഹം പറയുന്നു. പഴുത്ത ചക്കയിലുണ്ടാകുന്നതിെൻറ അഞ്ചിലൊന്ന് ഷുഗർ മാത്രമേ പച്ചച്ചക്കയിലുണ്ടാകൂവെന്നും ഇതുകൊണ്ടുണ്ടാക്കുന്ന വിഭവങ്ങൾ കഴിച്ചാൽ വേഗത്തിൽ വയർ നിറയുന്നത് പ്രമേഹരോഗികൾക്ക് ഗുണകരമാണെന്നും ഇദ്ദേഹം സമർഥിക്കുന്നു. പ്രമേഹരോഗികൾക്ക് പ്രഭാതഭക്ഷണത്തിൽ ഉണക്കിയ ചക്കയുടെ പൊടി ചേർത്തു നൽകിയാൽ രുചിഭേദമില്ലാതെ വേഗത്തിൽ വയർ നിറക്കാനാവുമെന്ന നിഗമനത്തിൽ ഉൽപന്നത്തിെൻറ പരസ്യവാചകം ഇങ്ങനെയായി, ‘വയർ നിറക്കാനും ചക്ക, ഷുഗർ കുറക്കാനും ചക്ക’.

ചക്കപ്പൊടിയിലെ കലാം സ്പർശം
ജയിംസ് ചക്കപ്പൊടി വിപണിയിലിറക്കുേമ്പാൾ അതിനൊരു പ്രേരകശക്തിയുണ്ടായിരുന്നു. മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാം. അതിനു പിന്നിലൊരു കഥയുണ്ട്. ജയിംസ് എഴുതിയ ഗോഡ്സ് ഒാൺ ഒാഫിസ് എന്ന പുസ്തകത്തിെൻറ ആദ്യ കോപ്പി പ്രസാധകരായ പെൻഗ്വിൻ ബുക്സ് കൈമാറിയത് കലാമിനായിരുന്നു. പുസ്തകം വായിച്ചുതീർന്നപ്പോൾ മൈേക്രാസോഫ്റ്റിൽനിന്ന് രാജിവെച്ച് ചക്കക്കൊപ്പം കൂടിയയാളെ ഒന്ന് കാണണമെന്ന് മോഹം. വൈകാതെ ജയിംസിനെ തേടി കലാമിെൻറ മെയിലെത്തി. തന്നെ കാണാൻ ഒാഫിസിലെത്തിയ ജയിംസിനോട് സംശയം പങ്കുവെച്ചു. എന്തുകൊണ്ട് മൈേക്രാസോഫ്റ്റ് വിട്ട് ചക്ക ബിസിനസ്? പ്രമേഹം നിയന്ത്രിക്കാൻ കഴിയുമെന്ന് അവകാശപ്പെടുകയും ഇതിനെ സാധൂകരിക്കുന്ന ശ്രീലങ്കൻ ജേണലിലെ ലേഖനം കാണിക്കുകയും ചെയ്തപ്പോൾ അതിശയിച്ച കലാം എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തെന്ന് മാത്രമല്ല, ഉൽപന്നങ്ങൾക്കായി കാമ്പയിനിനിറങ്ങാമെന്നും ഉറപ്പുനൽകി. തെൻറ ആത്മകഥയായ ‘വിങ്സ് ഒാഫ് ഫയറി’െൻറ ആദ്യ പതിപ്പിെൻറ ഒരു കോപ്പി ഒപ്പിട്ടുനൽകി യാത്രയാക്കുേമ്പാൾ കലാം ഒരുപദേശംകൂടി നൽകി, ‘ചക്കപ്പുഴുക്ക് പതിവായി കഴിച്ചാൽ മടുപ്പുണ്ടാക്കും, ഇതിനിടയാക്കാതെ എങ്ങനെ ആളുകളെക്കൊണ്ട് കഴിപ്പിക്കണമെന്ന് പഠിക്കണം’. ഇത് ജയിംസിനെ ഇരുത്തി ചിന്തിപ്പിച്ചു. ഇതിൽനിന്നാണ് ചക്കപ്പൊടിയുടെ പിറവി. ആ ഉൽപന്നം ആഗോളവിപണിയിൽ വരെ എത്തിയപ്പോൾ ഇതുകാണാൻ കലാം ഉണ്ടായില്ലെന്ന സങ്കടമേ ജയിംസിനുള്ളൂ.

Chakka

ജാക്ക്ഫ്രൂട്ട് അംബാസഡർ
മൈക്രോസോഫ്റ്റിെൻറ പടിയിറങ്ങിയ ശേഷം കോർപറേറ്റ് കമ്പനികളുടെ വാഗ്ദാനങ്ങളൊന്നും ജയിംസിനെ മോഹിപ്പിച്ചിട്ടില്ല. ആലുവ പുഴയോരത്തുനിന്ന് അടിക്കുന്ന കാറ്റിെനാപ്പം പഴുത്ത ചക്കയുടെ ഗന്ധംകൂടി എന്നും ലഭിച്ചിരുന്നെങ്കിലെന്ന വലിയ മോഹമാണ് എന്നും ഉള്ളിലുള്ളത്. ചക്കക്കും ചക്കയുൽപന്നങ്ങൾക്കും നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമായിരുന്നു ജാക്ക്ഫ്രൂട്ട് പ്രമോഷൻ കൗൺസിലിെൻറ 2016ലെ ‘ജാക്ക്ഫ്രൂട്ട് അംബാസഡർ’ അവാർഡ്. കർണാടക അഗ്രികൾചറൽ യൂനിവേഴ്സിറ്റിയുടെ ആദരവും തേടിയെത്തി. 2013ലെ ടയ്കോൺ കേരള എൻറർപ്രണർ അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ വേറെയും. കൊൽക്കത്തയിൽ നടന്ന ഇന്ത്യൻ ഡയബറ്റിക് അസോസിയേഷെൻറ 50ാം വാർഷിക സമ്മേളനത്തിൽ ഉൾപ്പെടെ നിരവധി വേദികളിൽ കണ്ടെത്തലുകൾ അവതരിപ്പിച്ചപ്പോൾ അമ്പരന്നിരുന്നവർ ഏറെയാണ്. ഇന്ന് ആഗോളവിപണികളിലടക്കം ജയിംസിെൻറ ചക്കക്കൂട്ടുകൾ എത്തിക്കഴിഞ്ഞു. ഒരുകാലത്ത് മലയാളിയുടെ പട്ടിണി മാറ്റിയ ഉൽപന്നം പിന്നീട് ആർക്കും വേണ്ടാതായപ്പോൾ അതിനെ തീൻമേശകളിൽ തിരിച്ചെത്തിക്കുക എന്നതായിരുന്നു ജയിംസിെൻറ ദൗത്യം. അത് സർക്കാർ കൂടി ഏറ്റെടുത്തതോടെ ചക്ക പറമ്പിൽനിന്ന് പഞ്ചനക്ഷത്ര പദവിയിലെത്തിയതിെൻറ നിർവൃതിയിലാണിദ്ദേഹം. പാതയോരങ്ങൾ മുതൽ പച്ചക്കറി കടകളിൽ വരെ ചക്ക വിൽപനക്കെത്തിയ സ്ഥിതിക്ക് ഇനി അയ്യേ ചക്ക എന്നല്ല, ആഹാ ചക്ക എന്ന് ധൈര്യമായി പറയാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:james joseph moolakkattujackfruit 365Microsoft DirectorLifestyle News
News Summary - Ex-Microsoft Director james joseph moolakkattu Returned to India to Put Jackfruit Products -Lifesttyle News
Next Story