Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightവിലാപം മറന്ന...

വിലാപം മറന്ന പെണ്‍കുട്ടി

text_fields
bookmark_border
ASHNA_PHOTO-P
cancel

കടും മഞ്ഞനിറത്തിൽ കണിക്കൊന്ന പൂക്കൾ നിറഞ്ഞ പാതയിലാണ് അവളെ കണ്ടത്. അതിജീവനത്തിനിടയിൽ വിലാപം മറന്ന പെൺകുട്ടിയെയും ശിഖരങ്ങൾ വെട്ടിമാറ്റെപ്പട്ടിട്ടും പൂക്കാതിരിക്കാനാവാത്ത വിഷുക്കൊന്നയെയും ഒന്നിച്ചു കണ്ടപ്പോൾ തികച്ചും യാദൃച്ഛികമായി തോന്നി. കടലോളം ആഴത്തിൽ വിധി കൊണ്ടു ചെന്നെത്തിച്ചപ്പോഴും ഹിമാലയത്തോളം ഉയരത്തിൽ പിച്ചവെച്ചു കയറിയവളാണ് അസ്ന. മലയാളികൾക്ക് അസ്നയെ പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടതില്ല. നിലവിളികള്‍ക്ക് വിലയില്ലാത്ത കലാപ രാഷ്ട്രീയത്തിെൻറ ആക്രമണങ്ങളെ ശപിക്കുേമ്പാൾ മലയാളത്തിലെ ഒാരോ അമ്മയും ഒരുവട്ടമെങ്കിലും അറിഞ്ഞ് പ്രാർഥിച്ചിട്ടുണ്ടാകും ഇവൾക്കായി. ശുഭപ്രതീക്ഷയുടെ പ്രതിരൂപം, കണ്ണൂരിെൻറ ദുഖഃപുത്രി, ജീവിക്കുന്ന രക്തസാക്ഷി, വിശേഷങ്ങളേറെയാണ് അസ്നക്ക്. ഇതിനൊക്കെയപ്പുറം ഇനി അസ്ന ഡോക്ടറാണ്. ഡോക്ടർ അസ്ന... 


ജീവിതത്തെ ഇത്രമേൽ സ്‌നേഹിക്കുന്ന മറ്റൊരാളെ കണ്ടെത്താൻ പ്രയാസമാണ്. പലരും ചോദിച്ചിട്ടുണ്ടത്രെ വേദനകൾക്ക് അവധി നൽകി എങ്ങനെ പുഞ്ചിരിക്കാനാവുന്നെന്ന്?

ചെറുപ്രായത്തിൽ ശരീരത്തിെൻറ ഭാഗമായ കൃത്രിമക്കാലിൽ കൂട്ടുകാർക്കൊപ്പം പാഞ്ഞെത്താനും കളിക്കാനും കഴിയാത്ത കാലം തൊട്ട് പലർക്കും തന്നോട് തോന്നിയ സഹതാപത്തിൽനിന്ന് രക്ഷനേടാനാണ് ഇൗ പുഞ്ചിരിയെന്ന് അസ്നയുടെ പക്ഷം. തന്നെയോർത്ത് നെറ്റിചുളിക്കുന്ന മുഖങ്ങൾക്കും സഹതാപക്കണ്ണുകൾക്കും നൽകാനുള്ള സമ്മാനമാണ് പുഞ്ചിരി. മനസ്സ് വിചാരിക്കുന്നിടത്തേക്ക് ശരീരത്തെ എത്തിക്കാനും ഗതിവേഗത്തിൽ നടക്കാനും ഉയരങ്ങൾ താണ്ടാനും അസ്ന പഠിച്ചത് മുറിവിലെ പഴുപ്പും വേദനയും മറന്നുകൊണ്ടാണ്. അതുകൊണ്ടുതന്നെയാണ് വിഷുക്കണിപോലെ അത് ആരുടെയും കണ്ണിൽനിന്ന് മായാത്തതും. ഒാണത്തെക്കാൾ അസ്നക്ക് ഇഷ്ടം വിഷുവാണ്. കാരണമെന്താണെന്ന് ചോദിച്ചപ്പോൾ മറുപടി പുഞ്ചിരി മാത്രമായി. വരൾച്ച വകവെക്കാതെ അതിജീവനത്തിെൻറ പൂക്കൾപേറുന്ന കർണികാരങ്ങളെ സ്നേഹിക്കുന്നതിനാലാകാം ഇൗ ഇഷ്ടം.

ഇത്തവണ എം.ബി.ബി.എസ് വിജയത്തിെൻറ രൂപത്തിൽ വിഷുക്കൈനീട്ടം നേരത്തേ ലഭിച്ചെന്നാണ് അസ്ന പറയുന്നത്. ജീവിതത്തിലാദ്യമായി വിഷുവിന് വീട്ടിൽ എത്താനാകാത്തതിെൻറ കുഞ്ഞുവിഷമവും അസ്ന മറച്ചുവെച്ചില്ല. ഒാർമവെച്ച നാളുമുതൽ ചെറുവാഞ്ചേരിയിലെ വീട്ടിൽ വിഷുപ്പുടവയും കൈനീട്ടവും സന്തോഷവുമായി അസ്നയുണ്ട്. എത്രതന്നെ വർണം വിതറിയാലും അപ്രതീക്ഷിതമായെത്തുന്ന പടക്ക ശബ്ദത്തിൽ അസ്ന ഞെട്ടുന്നുണ്ട്. വലതു കാൽമുട്ടിന് താഴെ ശൂന്യത വരുത്തിയ 2000ത്തിലെ ഒാർമകളിലും ഇതേ മുഴക്കമുണ്ട്. സെപ്റ്റംബർ 27ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനിടെ ബി.ജെ.പി പ്രവർത്തകരുടെ ബോംബേറിലാണ് അസ്ന കണ്ണൂരിെൻറ ദുഃഖപുത്രിയാകുന്നത്.

പൂവത്തൂർ എൽ.പി സ്കൂളിൽ ഒരുക്കിയ ബൂത്തിന് സമീപത്തെ വീട്ടുമുറ്റത്ത് അനിയൻ ആനന്ദിനൊപ്പം കളിച്ചുകൊണ്ടിരിക്കുേമ്പാഴാണ് പുറത്ത് സംഘർഷമുണ്ടാകുന്നത്. ഇതിലുൾപ്പെട്ട ഒരുകൂട്ടർ ഒാടിക്കയറിയത് അസ്നയുടെ വീട്ടിലേക്കാണ്. അസ്നയെയും അനിയനെയും കൂട്ടി അമ്മ ശാന്ത വീട്ടിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെയിലാണ് എതിരാളികളെ ഇല്ലാതാക്കാനായി കൈവിട്ടുവന്ന ബോംബ് അസ്നയുടെ കാലിൽ വീണ് പൊട്ടിയത്. ആനന്ദിനും ശാന്തക്കും സംഭവത്തിൽ പരിക്കേറ്റിരുന്നു. എന്താണ് സംഭവിക്കുന്നതെന്നുപോലും തിരിച്ചറിയാനാകാത്ത പ്രായത്തിലാണ് അസ്നക്ക് കാൽ നഷ്ടമാകുന്നത്. എന്തു പറഞ്ഞായിരിക്കും ആ അമ്മ മകളെ സമാധാനിപ്പിച്ചിട്ടുണ്ടാവുക എന്നോർത്ത് വിഷമിക്കാത്ത രക്ഷിതാക്കൾ അന്ന് കേരളത്തിലുണ്ടാകില്ല. പിന്നീടിങ്ങോട്ട് ആശുപത്രിയും മരുന്നുകളുമായിരുന്നു അസ്നക്ക് കൂട്ട്. മൂന്നുമാസം എറണാകുളം സ്പെഷാലിറ്റി ആശുപത്രിയിൽ. കൃത്രിമക്കാലിൽ ജീവിതത്തിലേക്കുള്ള രണ്ടാം പിച്ചവെപ്പ്. പിന്നീടിങ്ങോട്ട് ചെറുതും വലുതുമായ നിരവധി ആശുപത്രിവാസങ്ങൾ. വളർച്ചയുടെ ഒാരോ ഘട്ടത്തിലും കൃത്രിമക്കാലും മാറ്റേണ്ടിവരും. പിന്നീട് പൊരുത്തപ്പെടലുകളുടെ ഘോഷയാത്രയായി ജീവിതം മാറി.

ഡോക്ടറാക്കിയ ആശുപത്രിവാസം

മൂന്നുമാസത്തെ ആശുപത്രിവാസമാണ് കുഞ്ഞു അസ്നയെ ഡോക്ടറാക്കിയത്. എറണാകുളത്തെ ചികിത്സയിൽ ഒാരോ ദിനവും തുടങ്ങുന്നതും അവസാനിക്കുന്നതുമെല്ലാം മരുന്നിലും ഡോക്ടർമാരിലുമാണ്. വേദനയറിയിക്കാതെ സൂചിവെക്കുന്ന ഡോക്ടർമാരെയും രോഗി കരയുേമ്പാൾ പിടയുന്ന ഹൃദയങ്ങളും അസ്ന കണ്ടു. വേദനകൊണ്ട് കരയുന്ന കുഞ്ഞു അസ്നയോട് മോൾക്ക് പഠിച്ച് വലിയ ഡോക്ടറാകണ്ടേന്ന് സ്പെഷാലിറ്റി ആശുപത്രിയിലെ എം.ഡി ഡോ. രാജപ്പൻ ആശ്വസിപ്പിക്കുേമ്പാൾ അദ്ദേഹവും വിചാരിച്ചുകാണില്ല ഇൗ കുട്ടി എം.ബി.ബി.എസ് നേടുമെന്ന്. ഇന്നും ആ സ്നേഹം അസ്ന സൂക്ഷിക്കുന്നുണ്ട് ഇവരോട്. ആ സ്നേഹത്തിെൻറ പലിശ സഹിതം തിരിച്ചുനൽകി അസ്നയുടെ ഒാരോ നേട്ടവും അവരും ആഘോഷമാക്കുന്നു. ഒാരോ വിജയത്തിലും അസ്നയെ തേടി എറണാകുളത്തുനിന്ന് കത്തുകളെത്തും.

ആശംസകളായും അഭിനന്ദനങ്ങളായും. ആശുപത്രി പി.ആർ.ഒ രാജേട്ടൻ, ഡോ. ചെറിയാൻ... സ്നേഹത്തിെൻറ പട്ടികകൾ അങ്ങനെ നീളുന്നു. ആശുപത്രി വിട്ടതോടെ അസ്ന സ്കൂളിൽ പോയിത്തുടങ്ങി. ആരാവണമെന്ന സ്കൂളിെല പതിവുചോദ്യങ്ങളിലെല്ലാം ഡോക്ടറാകണമെന്ന ഉത്തരം അസ്ന ഉറപ്പിച്ചുപറഞ്ഞു. സമൂഹത്തോട് തനിക്ക് പറയാനുള്ളതെല്ലാം സ്റ്റെതസ്കോപ്പിലൂടെയാണെന്ന് അസ്ന പറയുേമ്പാൾ ചിലതൊക്കെ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ട്. സർക്കാർ സർവിസിൽ ജോലിചെയ്യണം. പണം വാങ്ങിയുള്ള ചികിത്സക്ക് താൽപര്യമില്ല. തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ‘ദൈവത്തിെൻറ തൊഴിലിൽ’ വെള്ളം ചേർക്കാൻ അസ്ന ഇഷ്ടപ്പെടുന്നില്ല. പഠനത്തിൽ ഒാരോ വേളയിലും സഹായവുമായെത്തിയ ഫോറൻസിക് ഡിപ്പാർട്മെൻറ് അധ്യാപകൻ ഡോ. സുജിത്, മെഡിക്കൽ കോളജ് ഒാഫിസിലെ ജീവനക്കാർ, മറ്റ് അധ്യാപകർ, സുഹൃത്തുക്കൾ...

ജീവിതത്തിൽ നന്മ പകുത്തവർ ഏറെയാണ്. ആഗ്രഹങ്ങൾ ഇനിയുമുണ്ട്. ഹൗസ് സർജൻസി നന്നായി ചെയ്യണം, പി.ജി എടുക്കണം. സർജറിയാണ് അസ്നക്ക് താൽപര്യം. നല്ലൊരു സർജനാകണം. സ്കൂൾ ആയാലും പരീക്ഷയായാലും അസ്നയുടെ ഒാരോ യാത്രയിലും കൂട്ടിന് അച്ഛൻ നാണുവുമുണ്ടായിരുന്നു. മെഡിക്കൽ കോളജിലെത്തിയപ്പോഴും അതിന് മാറ്റമുണ്ടായില്ല. തെൻറ വേദനയിൽ ഒപ്പമുണ്ടായിരുന്ന മുഴുവൻ േപരെയും കൂടെക്കൂട്ടി ചേർത്തുനിർത്തണം അസ്നക്ക്.  

അവരോട് പൊറുക്കില്ല


അക്രമ രാഷ്ട്രീയത്തിെൻറ കൊടിപിടിക്കുന്നവരോട് അസ്നക്ക് വെറുപ്പാണ്. തന്നെ ഇൗ അവസ്ഥയിലാക്കിയവരോട് പൊറുക്കാൻ ആകുകയുമില്ല. മജ്ജയും മാംസവും രാഷ്ട്രീയത്തിനായി ഹോമിക്കപ്പെടുന്ന ഇൗ കെട്ട കാലം മാറണം. ഇനിയെങ്കിലും ഒരാൾപോലും രാഷ്ട്രീയത്തിെൻറ പേരിൽ കൊല്ലപ്പെടാനോ വേദനിക്കാനോ പാടില്ലെന്ന് അസ്നക്ക് നിർബന്ധമുണ്ട്. വീണ്ടും ഇത്തരം വാർത്തകൾ കേൾക്കുേമ്പാൾ അന്ന് അനുഭവിച്ച അതേ വേദന തിരിച്ചുവരും. എന്താണ് നമ്മുടെ നാട് മാറാത്തതെന്ന് അസ്ന ചോദിക്കുേമ്പാൾ അതിലെല്ലാമുണ്ട്. പരാതിയും പരിഭവവും നിസ്സഹായാവസ്ഥയുമെല്ലാം. പൂമ്പാറ്റകളെയും പൂക്കളെയും കളർപെൻസിലുകളെയും മാത്രം സ്വപ്നം കണ്ടിരുന്ന പെൺകുട്ടിയുടെ ബാല്യംതന്നെ പിഴുതെടുത്ത രാഷ്ട്രീയത്തിൽ അവൾക്ക് വിശ്വാസമില്ല. പലപ്പോഴും വിങ്ങി തുടങ്ങിയതോടെയാണ് ചോരയുടെ നിറവും മണവുമുള്ള രാഷ്ട്രീയത്തോടുള്ള ഭയം  അകല്‍ച്ചയായി പരിണമിച്ചത്.

ഇന്നും കാലിൽ അൾസർ ബാധിച്ച് വേദന തിന്നുേമ്പാൾ അസ്ന ശപിക്കാറുണ്ട്. ഇൗ ലോകത്തെ, കൊടികൾ ജീവനെടുത്ത പലരുടെയും സ്വപ്നങ്ങളെക്കുറിച്ച് പരിതപിക്കാറുണ്ട്. ഒക്കെയും മാറുമെന്നുതന്നെയാണ് വിശ്വാസവും. ‍സ്നേഹശൂന്യമായ ജീവിതം വസന്തമില്ലാത്ത വർഷം പോലെയാണെന്ന് വിശ്വസിക്കുന്നവളാണ് അസ്ന. അതെ, എല്ലാം നിമിഷങ്ങളാണ്... കറുപ്പും ചുവപ്പും വെളുപ്പും കലർന്ന നിമിഷങ്ങൾ. അതേ നിറത്തിലുള്ള ഒാർമകൾ. ഒളിമങ്ങാതെ സൂക്ഷിക്കുന്ന ചിരികൾ. മറക്കാനിഷ്ടപ്പെടുന്ന ഉപ്പുനിറമുള്ള ചാലുകൾ. നല്ല നിമിഷങ്ങൾ പ്രതീക്ഷിച്ച്, നിഴലിലെ വെളിച്ചങ്ങൾ തേടിയാണ് ഇനിയും അസ്നയുടെ യാത്ര. അതിജീവനത്തിനിടയിൽ പ്രതീക്ഷയുടെ തുരുത്തുകൾക്ക് അവസാനമില്ലല്ലോ...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Asnavishu 2018dr AsanaAsna Kannur
News Summary - DR Asna on Vishu Memories-Vishu 2018
Next Story