മഴയെ പേടിച്ച ചിത്രകാരി
text_fieldsദൂരെ പാടവരമ്പിലൂടെ അച്ഛൻ ചിദംബരം ഉൾപ്പെടെ ഒരുകൂട്ടമാളുകൾ പാർട്ടി കൊടിയുമേന്തി നടന്നുനീങ്ങുന്നത് വീട്ടിലിരുന്നാൽ കാണാം. പാടത്തെ വെള്ളത്തിൽ പതിച്ച ചോരനിറമുള്ള കൊടിയുടെ പ്രതിബിംബം ആ നാലുവയസ്സുകാരിയുടെ മനസ്സിൽ ഒരു അമൂർത്ത (Abstract) ചിത്രമായി രൂപാന്തരപ്പെടാറുണ്ട്. വീടിനു ചുറ്റുമുള്ള പച്ചവിരിച്ച പാടവും പുഴയിൽ മീൻപിടിക്കുന്ന വഞ്ചിക്കൂട്ടങ്ങളും കാളവണ്ടിയും കർഷകരുമെല്ലാം ആ സങ്കൽപചിത്രത്തിനു മാറ്റുകൂട്ടി. നിത്യേന കാണുന്ന ഗ്രാമഭംഗി ആ കുഞ്ഞുമനസ്സിലെ ചിത്രകാരിയെ പതിയെ ചിട്ടപ്പെടുത്തുകയായിരുന്നു, രൂപംകൊടുക്കുകയായിരുന്നു. ഇത് കോഴിക്കോട് ജില്ലയിലെ കല്ലായിയിലുള്ള ചിത്രകാരി ചീനിക്കൽ വീട്ടിൽ ശാന്ത.
കുഞ്ഞുനാൾ മുതൽ നന്നായി ചിത്രം വരക്കുമെങ്കിലും സമൂഹം അംഗീകരിക്കാൻ അറുപത് വയസ്സുവരെ കാത്തിരിക്കേണ്ടിവന്ന കലാകാരി. ചരിത്രം ഈ ചിത്രകാരിയോടു ചെയ്ത ദ്രോഹത്തിന് കാലം കാത്തുവെച്ചത് മധുര പ്രതികാരമായിരുന്നു. ഗുഡ് എർത്തും ഐ.ഐ.എ (Indian Institute of Architects)യും ചേർന്ന്, അവർക്ക് വരച്ച ചിത്രങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനും പ്രദർശിപ്പിക്കാനും സ്വന്തം വളപ്പിൽ ആർട്ട് ഗാലറിയും അതിനോടു ചേർന്ന് മനോഹരമായ വീടും നിർമിച്ചുനൽകിയത് ഈയിടെയാണ്. സമൂഹം ഇന്ന് ഇവരെ കലാകാരിയെന്ന നിലയിൽ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു.
മരപ്പണി കഴിഞ്ഞ് വീട്ടിലെത്തുന്ന അച്ഛൻ ചെവിക്കിടയിൽ നിന്ന് മേശമേൽ വെക്കുന്ന ഭൂരിഭാഗവും തേഞ്ഞ കളർചോക്കായിരുന്നു (മരം അളക്കുമ്പോൾ ഉപയോഗിക്കുന്ന ചോക്ക്) കുട്ടിക്കാലത്ത് ശാന്ത വരക്കാനുപയോഗിച്ചിരുന്ന ‘മീഡിയം’. വരയുടെ ബാല്യകാലം പിന്നിട്ടപ്പോഴേക്കും കാലത്തെ അതിശയിപ്പിക്കുന്ന കലാസൃഷ്ടികളാണ് പിന്നീട് ആ വിരൽത്തുമ്പിൽ വിടർന്നത്. ഇതിനിടെ കോഴിക്കോട്ടും മറ്റു ജില്ലകളിലുമായി നിരവധി ചിത്രപ്രദർശനങ്ങൾ നടത്തി. മൺകട്ടകൊണ്ട് കെട്ടിയ ആ പഴയവീട്ടിൽ പക്ഷേ, അന്നും ദാരിദ്ര്യം ഒരു ‘റിയലിസ്റ്റിക് ചിത്ര’മായി ആ കുടുംബത്തെ തുറിച്ചു നോക്കുകയായിരുന്നു.
‘‘അമ്മ ദേവകിയും ഞാനും ചേച്ചി പത്മാവതിയും രണ്ടു സഹോദരങ്ങളും അടങ്ങിയ കുടുംബത്തിന് അച്ഛന്റെ വരുമാനമായിരുന്നു ഏക ആശ്വാസം. രോഗംവന്ന മക്കളെ ആശുപത്രിയിലേക്ക് ഒക്കത്തുവെച്ച് പായുന്ന, അടുക്കളയിൽ വിശ്രമമില്ലാതെ പണിയെടുക്കുന്ന ചിത്രമാണ് അമ്മയെ ഓർക്കുമ്പോൾ മനസ്സിലേക്കെത്തുന്ന ദൃശ്യം. എട്ടാം ക്ലാസുവരെയേ ഞാൻ പഠിച്ചിട്ടുള്ളൂ. എെൻറ കഴിവിൽ അച്ഛന് ബോധ്യമുണ്ടായിരുന്നെങ്കിലും പ്രോത്സാഹിപ്പിച്ചില്ല. കാരണം, ചിത്രരചനക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കി തരാൻ അച്ഛന്റെ കൈയിൽ പണമില്ലായിരുന്നു’’– കണ്ണീരിെൻറ നനവുള്ള ചിത്രം ശാന്തയുടെ ഓർമകളുടെ കാൻവാസിൽ മായാതെ നിൽപുണ്ട്.
ദാരിദ്ര്യത്തോടൊപ്പം കൗമാരത്തിൽ പിടികൂടിയ മഞ്ഞപ്പിത്തം ശാന്തയുടെ ജീവിതത്തെ തകർത്തു. ഏറെനാൾ രോഗക്കിടക്കയിലായതോടെ വിവാഹംപോലും കഴിക്കാനായില്ല. ഇന്നത്തെപ്പോലെ മരുന്നുകളൊന്നും ഇല്ലാത്ത ആ കാലത്ത് ജീവൻ തിരിച്ചു കിട്ടിയതു തന്നെ ഭാഗ്യമായി കരുതുന്നു ശാന്ത. ദുരിതം വിടാതെ ശാന്തയെ വേട്ടയാടി. മാതാപിതാക്കൾ മരിച്ചു. സഹോദരങ്ങൾ വിവാഹം കഴിച്ച് സ്വന്തമായി വീടുവെച്ച് താമസം മാറി. അവിവാഹിതരായ ശാന്തയും ചേച്ചി പത്മാവതിയും ആ കുഞ്ഞുവീട്ടിൽ തനിച്ചായി. പ്രായം വാർധക്യത്തിലേക്ക് കടന്നു. വായ്പയെടുത്ത് പശുവിനെയും കോഴികളെയും വാങ്ങി. പാലും മുട്ടയും വിറ്റായിരുന്നു അന്നത്തിനുള്ള വക കണ്ടെത്തിയിരുന്നത്. ചിത്രങ്ങൾ ഒരുപാട് വരച്ചുവെച്ചിരുന്നെങ്കിലും പേരും പ്രസിദ്ധിയുമില്ലാത്ത ചിത്രകാരിയുടെ ചിത്രങ്ങൾ ആരു വാങ്ങും? ആര് അംഗീകരിക്കും? ഇന്നിപ്പോൾ പശുക്കളും കോഴികളുമൊന്നുമില്ല. ഇരുവർക്കും ലഭിക്കുന്ന അവിവാഹിതർക്കുള്ള പെൻഷൻ മാത്രമാണ് ഏക വരുമാനം.
‘‘കുട്ടിക്കാലത്ത് എെൻറ വീടിനടുത്ത് അധികം വീടുകളൊന്നുമില്ല. ദൂരെയുള്ള പാലവും പാടവും എല്ലാം തടസ്സമില്ലാതെ കാണാം. എെൻറയുള്ളിലെ കലാകാരിയെ സൃഷ്ടിക്കുന്നതിൽ ആ കാഴ്ചകൾക്ക് മുഖ്യപങ്കുണ്ട്. ധാരാളം ചിത്രങ്ങൾ വരച്ചിട്ടുണ്ട്. കല വരേണ്യവർഗം കൈയടക്കിയ കാലമായിരുന്നു അത്. ഇന്നത്തെപ്പോലെ കലാകാരികളെ പ്രോത്സാഹിപ്പിക്കുന്ന ഒരു കാലമായിരുന്നില്ല അത്. നിരുത്സാഹപ്പെടുത്തുന്ന നിരവധി ഘടകങ്ങളുണ്ടായിട്ടും ആരും അംഗീകരിക്കാതിരുന്നിട്ടും അതിനെയെല്ലാം അവഗണിച്ച് ഞാൻ ചിത്രങ്ങൾ വരച്ചു. വരച്ച ചിത്രങ്ങളെല്ലാം സൂക്ഷിക്കാൻ വീട്ടിൽ പ്രത്യേക സ്ഥലമില്ലാത്തതിനാൽ അലമാരക്കുള്ളിലും അതിന് മുകളിലുമൊക്കെയാണ് വെച്ചിരുന്നത്. ഒരു ദിവസം രാത്രി കിടന്നുറങ്ങുകയായിരുന്നു.
നല്ല മഴയുണ്ട്. നിലത്തുവിരിച്ച പായയിൽ ഒരു നനവ് അനുഭവപ്പെട്ടപ്പോൾ ചാടി എണീറ്റു. നോക്കുമ്പോൾ മുറ്റത്തു നിന്ന് വെള്ളം അകത്തേക്ക് കയറുകയാണ്. മുറിയിൽ വെള്ളം ഉയരാൻ തുടങ്ങി. ഇനിയും വെള്ളം കൂടിയാൽ അലമാരയിലെ ചിത്രങ്ങളെല്ലാം നനയും. എന്തുചെയ്യണമെന്നറിയാതെ ഞാനും ചേച്ചിയും നിൽക്കവെ പെട്ടെന്ന് മഴ തോർന്നു. പുതിയ വീട് വെച്ചുതന്നതോടെ വലിയ ദുരിതമാണ് ഇല്ലാതായത്. വലിയ സഹായമാണ് അവർ ചെയ്തത്. തലചായ്ക്കാൻ വെള്ളം കയറാത്ത വീടും ചിത്രങ്ങൾ സൂക്ഷിക്കാൻ ആർട്ട് ഗാലറിയും ഒരുക്കിത്തന്നല്ലോ. ഈ ഉപകാരം ഒരിക്കലും മറക്കില്ല’’ –ശാന്ത പറയുന്നു. ശാന്തയുടെ ആദ്യ ചിത്രപ്രദർശനത്തിനിടെയാണ് ഗുഡ് എർത്തിെൻറ ചീഫ് ആർക്കിടെക്റ്റ് വിനോദ് സിറിയക് അവരെ പരിചയപ്പെടുന്നത്. ആ കലാകാരിയുടെ ദുരവസ്ഥ തിരിച്ചറിഞ്ഞാണ് അദ്ദേഹം വീടുവെച്ചുനൽകാൻ തീരുമാനിച്ചത്.
ആർട്ട് ഗാലറിയിൽ കണ്ട ദൈന്യതയാർന്ന സ്ത്രീയുടെ പെയിൻറിങ്ങിലേക്ക് നോക്കി നിന്നപ്പോൾ ശാന്ത പറഞ്ഞു: ‘‘എെൻറ അമ്മയെ മനസ്സിൽ കരുതി വരച്ച ചിത്രമാണിത്. മരിക്കുന്നതിന് തലേദിവസം ഭക്ഷണമൊന്നും അമ്മക്ക് കഴിക്കാൻ കഴിഞ്ഞിരുന്നില്ല. ഭയങ്കര ഛർദിയും ഉണ്ടായിരുന്നു. ഞാൻ ബിസ്കറ്റ് വായിൽവെച്ച് കൊടുത്തെങ്കിലും അതും ഛർദിച്ചു. മരണക്കിടക്കയിലുള്ള അമ്മയുടെ ചിത്രമാണിത്.’’ മനുഷ്യന്റെ അടങ്ങാത്ത ആസക്തിയും പ്രകൃതി ചൂഷണവും മൃഗങ്ങളും എല്ലാം ആർട്ട് ഗാലറിയിലെ പെയിൻറിങ്ങുകളിൽ ഇടംപിടിച്ചിട്ടുണ്ട്. പുറത്ത് മഴ തിമിർത്തു പെയ്യുകയാണ്. വീടിനകത്തേക്ക് വെള്ളം കയറുമെന്നോ പെയിൻറിങ്ങുകൾ നശിക്കുമെന്നോ ഉള്ള ഭയം തെല്ലുമില്ലാതെ ശാന്ത ജീവിതം പറയുകയാണ്...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.