കലയുടെ ഹൃദയം അവൾക്കൊപ്പം
text_fieldsഇന്ത്യയുടെ വടക്കേയറ്റത്തെ സ്വർഗഭൂമിയായ കശ്മീരിൽ വിടരുംമുമ്പേ കൊഴിഞ്ഞുപോയ ഒരു പെൺപൂവിനുവേണ്ടിയാണ് കഴിഞ്ഞ നാളുകളിൽ ഒരു നാടൊന്നാകെ തേങ്ങിയത്. രാജ്യത്തിെൻറ കവിളിലെ കണ്ണുനീർത്തുള്ളിയായിമാറിയ ആ എട്ടു വയസ്സുകാരിക്ക് നീതിയുറപ്പിക്കുന്നതിനായി തെരുവിലിറങ്ങിയും സമൂഹമാധ്യമങ്ങളിലൂടെയും ഇന്ത്യയൊന്നാകെ പ്രതിഷേധിച്ചു. ചുറ്റുമുയർന്ന പ്രതിഷേധ കൊടുങ്കാറ്റിനൊപ്പം തനിക്ക് ജന്മസിദ്ധമായിക്കിട്ടിയ സർഗശേഷിയായ വരയിലൂടെ കഠ്വയിലെ പെൺകുട്ടിക്ക് ഹൃദയാഞ്ജലിയൊരുക്കിയാണ് പ്ലസ്ടു വിദ്യാർഥിനിയായ ദിൽന ഷെറിൻ ‘അവളോടൊപ്പം’ നിന്നത്.
മലപ്പുറം മഞ്ചേരി പുൽപറ്റ പുത്തൻപീടിയേക്കൽ ദിൽന ഷെറിൻ, പെണ്ണായിപ്പിറന്നവൾ അനുഭവിക്കേണ്ടി വരുന്ന ക്രൂരകൃത്യങ്ങൾക്കെതിരെ വരകളിലൂടെയും വർണങ്ങളിലൂടെയും പ്രതിഷേധാഗ്നി തീർക്കുകയായിരുന്നു. കോഴിക്കോട് ലളിതകല അക്കാദമി ആർട്ട്ഗാലറിയിൽ ‘ആർട്ട് ഓഫ് ദി ഹാർട്ട്’ എന്ന പേരിൽ കഴിഞ്ഞയാഴ്ച നടത്തിയ പ്രദർശനത്തിലാണ് സ്ത്രീകൾക്കും കുട്ടികൾക്കുംനേരെ നടക്കുന്ന അക്രമങ്ങൾ ഒന്നൊന്നായി ദിൽനയുടെ വരയിലൂടെ തെളിഞ്ഞത്.
കണ്ണിൽ കണ്ണീരും ഉള്ളിൽ ഹൃദയവുമുള്ളവരുടെ നെഞ്ചിലെ ഉണങ്ങാത്ത മുറിവുകളായി എന്നും അവശേഷിക്കുന്ന ഡൽഹിയിലെ നിർഭയയും ട്രെയിൻ യാത്രക്കിടെ കൊല്ലപ്പെട്ട സൗമ്യയും പെരുമ്പാവൂരിലെ ജിഷയുമെല്ലാം ദിൽനയുടെ ചിത്രങ്ങളിൽ പുനർജനിച്ചു.
കശ്മീരിലെ പെൺപൂവിനെ ഒരു കൂട്ടം കഴുകന്മാർ പിച്ചിച്ചീന്തുന്ന ദൃശ്യം ഉള്ളിലൊരു വിങ്ങലായി മാറും. പ്രദർശനം തുടങ്ങിയതിെൻറ തലേദിവസമാണ് ദിൽന ഈ ചിത്രം വരച്ചത്. ബസിൽ ആക്രമിക്കപ്പെടുന്ന നിർഭയയും പീഡിപ്പിക്കപ്പെട്ടാലും സമൂഹത്തിെൻറയൊന്നാകെ പഴിയും പരിഹാസവുമേറ്റു വാങ്ങേണ്ടി വരുന്ന ഇരകളും, വലയിലും കൂട്ടിലുമടക്കപ്പെടുന്ന സ്ത്രീസ്വാതന്ത്ര്യവും സ്വപ്നങ്ങൾ തകർന്നടിഞ്ഞ് ഇളംപ്രായത്തിൽ വിവാഹിതയാവേണ്ടിവരുന്ന പെൺകുട്ടികളുമെല്ലാം ദിൽനയുടെ കാൻവാസുകളിലൂടെ തങ്ങളുടെ ജീവിതം പറഞ്ഞു. ഗർഭപാത്രത്തിൽ തന്നെ ഉയിരറ്റുപോകുന്ന പെൺഭ്രൂണം മുതൽ ജീവിത സായാഹ്നത്തിലും ക്രൂരതകളേറ്റു വാങ്ങാൻ വിധിക്കപ്പെട്ട നിസ്സഹായ വാർധക്യങ്ങളും ഇതിലുണ്ടായിരുന്നു.
പേരറിയുന്നവരും ഊരിൻ പേരിൽ മാത്രമറിയപ്പെടുന്നവരുമായ അനേകം പെൺജീവിതങ്ങൾക്കുവേണ്ടി അവൾ ബ്രഷുയർത്തുന്നത് ലോകത്ത് ഒരിക്കലും ഇവരുടെ കണ്ണുനീരിന് അറുതിയില്ലെന്ന തിരിച്ചറിവിൽ നിന്നാണ്, ആക്രമിക്കപ്പെടുന്നവർക്കുവേണ്ടി തനിക്കു കഴിയാവുന്നത് ചെയ്യേണ്ടതുണ്ടെന്ന ബോധ്യത്തിൽ നിന്നാണ്. തെൻറ പ്രതിഷേധമാണ് തെൻറ വരകളെന്ന് ദിൽന പറയുന്നു. അവർക്കെല്ലാമുള്ള, നീതിക്കുവേണ്ടിയുള്ള പെൺപോരാട്ടങ്ങൾക്കു വേണ്ടിയുള്ള സമർപ്പണം കൂടിയാണ് ഈ പെൺകുട്ടി നടത്തിയത്.
ശാസ്ത്രീയമായ പരിശീലനങ്ങളൊന്നും തേടാതെയാണ് ദിൽന ചിത്രംവരക്കുന്നത്. ചെറുപ്രായത്തിലേ ബ്രഷിനോടും കാൻവാസിനോടും കൂട്ടുകൂടിയ ഈ കൗമാരക്കാരി എട്ടാംക്ലാസുമുതൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അക്രമങ്ങൾക്കെതിരെ വരയിലൂടെ പ്രതിഷേധമറിയിക്കുന്നുണ്ട്. 2017ലെ സംസ്ഥാന സ്കൂൾ കായികമേള, ചൈൽഡ് പ്രൊട്ടക്ഷെൻറ ഒപ്പം കുട്ടികൾക്കൊപ്പം പദ്ധതി തുടങ്ങിയവയുടെ ലോഗോ ഡിസൈൻ ചെയ്തത് ദിൽനയാണ്. ചൈൽഡ് ലൈനുവേണ്ടിയും മറ്റും നിരവധി ചിത്രപ്രദർശനങ്ങളും നടത്തിയ ഈ മിടുക്കിയെ ലോക ഇന്നർവിഷൻ ചാരിറ്റി ഫൗണ്ടേഷൻ, കലാശ്രേഷ്ഠ എന്നിവയുടെ പുരസ്കാരങ്ങളും തേടിയെത്തി. ബസ് ഡ്രൈവറായ അബ്ദുല്ലയുടെയും സലീനയുടെയും മകളായ ദിൽന മഞ്ചേരി പൂക്കൊളത്തൂർ സി.എച്ച്.എം.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർഥിനിയാണ്. സഹോദരൻ: അജ്മൽ ഖാൻ. ഫൈനാർട്സിൽ ബിരുദപഠനം നടത്തുകയാണ് ഈ ചിത്രകാരിയുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.