കരിയറോ കുടുംബമോ? ജോലി ഉപേക്ഷിക്കാനൊരുങ്ങി പിതാവ്; സോഷ്യൽ മീഡിയയിൽ ചർച്ചയായി കുറിപ്പ്
text_fieldsബംഗളൂരു: കരിയറിലെ ഉയർച്ചയും കോർപറേറ്റ് ആനുകൂല്യങ്ങളും ലഭിക്കുമ്പോഴും തന്റെ ഒരു വയസ്സുകാരനായ മകനൊപ്പം സമയം ചെലവഴിക്കാനാകാത്തതിൽ മനംനൊന്ത് ഐ.ടി ജോലി ഉപേക്ഷിക്കാനൊരുങ്ങി യുവ സോഫ്റ്റ്വെയർ എൻജിനീയർ. രാവിലെ 11 മുതൽ രാത്രി 11 വരെ നീളുന്ന ജോലിസമയം മകന്റെ ബാല്യത്തിലെ വിലപ്പെട്ട നിമിഷങ്ങൾ നഷ്ടപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സംവാദത്തിന് വഴിവെച്ചിരിക്കുന്നത്.
ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ ആവേശത്തോടെ അരികിലെത്തുന്ന മകനെ ഒന്ന് എടുക്കാനോ അവനോടൊപ്പം കളിക്കാനോ പോലും 'അർജന്റ്' മീറ്റിങ്ങുകളും കോളുകളും അനുവദിക്കുന്നില്ലെന്ന് അദ്ദേഹം കുറിപ്പിൽ വേദനയോടെ പറയുന്നു. ഒരിക്കൽ നഷ്ടപ്പെട്ടാൽ തിരികെ ലഭിക്കാത്തതാണ് കുഞ്ഞിന്റെ ഈ പ്രായമെന്നും അതിനാൽ ജോലി രാജിവെച്ച് സ്വന്തമായി ഒരു ക്രിക്കറ്റ് കാർഡ് ഗെയിം സ്റ്റാർട്ടപ്പ് തുടങ്ങാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കുറിപ്പ് വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. കുഞ്ഞിന്റെ വളർച്ചാഘട്ടത്തിൽ പിതാവിന്റെ സാമീപ്യം അനിവാര്യമാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, നിലവിലെ കടുത്ത സാഹചര്യത്തിൽ ജോലി ഉപേക്ഷിക്കുന്നത് സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്നാണ് മറുവിഭാഗത്തിന്റെ മുന്നറിയിപ്പ്. കോർപറേറ്റ് ലോകത്തെ കടുത്ത ജോലി സമ്മർദ്ദവും വ്യക്തിജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥയെക്കുറിച്ച് പുതിയ ചർച്ചകൾക്ക് ഈ സംഭവം തുടക്കമിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

