പുട്ടിൽ വിരിഞ്ഞ സ്വപ്നങ്ങൾ
text_fields‘‘മൈക്കിൾ ഫാരഡെ വൈദ്യുതി കണ്ടുപിടിച്ചു, കൊളംബസ് അമേരിക്ക കണ്ടുപിടിച്ചു എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ, നമ്മളൊക്കെ സ്ഥിരം കഴിക്കുന്ന പുട്ടും പുട്ടുകുറ്റിയും കണ്ടുപിടിച്ചതാരാണ്? ഗൂഗിളിനും വിക്കീപിഡിയക്കും ഇൗ ചോദ്യത്തിന് ഉത്തരമില്ല. ‘പുട്ട്’ ഒരു സാധാരണ കണ്ടുപിടിത്തമാണോ? തീർച്ചയായും അല്ല. പാടത്തുവിളയുന്ന നെല്ലിൽനിന്ന് അരിയെടുത്ത് അത് ഉണക്കി പൊടിക്കണം. പൊടിയിൽ പാകത്തിന് വെള്ളംചേർത്ത് കുഴച്ചെടുക്കണം. വെള്ളം നിറക്കാൻ ഒരു പാത്രവും നീരാവി ശേഖരിക്കാൻ ഒരു കുഴലും അരിപ്പൊടി താങ്ങിനിർത്തി നീരാവി കടത്തിവിടാൻ തുളകളുള്ള ചില്ലും വേണം. അങ്ങനെ ഇൗ യന്ത്രത്തിൽ നിന്ന് ആവി ഉയർന്നു പൊങ്ങുേമ്പാൾ പുട്ട് റെഡി. (ഇതിനിടക്ക് തേങ്ങയിടാൻ മറക്കരുത്). മോശമല്ലാത്ത ഒരു എൻജിനീയറിങ് കരവിരുതാണത്. 16ാം നൂറ്റാണ്ടിൽ തന്നെ പുട്ട് ഉള്ളതായി തമിഴ്കൃതികളിൽ കാണാം. 18ാം നൂറ്റാണ്ടിലാണ് പുട്ടുകുറ്റിയുടെ വലിയ രൂപമായ ബോയിലറുകൾ പോലും കണ്ടുപിടിക്കുന്നത്. എന്നിട്ടും പുട്ട് കണ്ടുപിടിച്ച ആ മഹാനായ കണ്ടുപിടിത്തക്കാരന് ചരിത്രത്തിൽ ഒരു ഇടമില്ലാതെ പോയി. എന്തിനേറെ, സ്ഥിരം പുട്ട് കഴിക്കുന്ന നമ്മൾ ഒരിക്കൽപോലും ഇതൊന്നും ഒാർത്തില്ല...’’ ഇൗ പുട്ടുപുരാണം എഴുതിവെച്ചിട്ടുള്ളത് ഒരു ചായക്കടയിലാണ്. കേരളത്തിലെ ഏതെങ്കിലും ഉൾനാട്ടിലെ ചായക്കടയിലാണ് ഇൗ ചുവരെഴുത്തെന്ന് തെറ്റിദ്ധരിക്കേണ്ട; സംഗതി മെട്രോ നഗരമായ ബംഗളൂരുവിലാണ്.
‘പുട്ടും കട്ടനും’ തീർത്ത പുക
ബംഗളൂരുവിലെ മത്തിക്കരെ എം.എസ് രാമയ്യ നഗറിലെ ‘പുക’ എന്ന കടയുടെ പേരുതന്നെ ‘പുട്ടും കട്ടനും’ എന്നതിെൻറ ചുരുക്കെഴുത്താണ് എന്നതാണ് രസകരം. ‘പുട്ടും കട്ടനും’ കടക്ക് ആകെക്കൂടി ഒരു നാടൻ ലുക്കാണ്. മുൻവശം ഒാലകെട്ടിയ ഭാഗത്ത് സമാവറിൽ നിന്ന് പുക ഉയർന്നുകൊണ്ടിരിക്കുന്നു. അവിടവിടെയായി ശരറാന്തലുകൾ തൂക്കിയിട്ടിട്ടുണ്ട്. ഏറെ പഴക്കം ചെന്ന ഒരു റേഡിയോയും ഘടികാരവും ചുവരിന് അലങ്കാരമായുണ്ട്. കമഴ്ത്തിവെച്ച സ്റ്റീൽ ഗ്ലാസുകൾക്ക് സമീപം ചെമ്പിൽതീർത്ത വെള്ളപ്പാത്രങ്ങൾ. ചുവരിൽ പെൻസിൽ വരകൾ.
അതിമനോഹരമായ ഇൗ വിന്റേജ് തീം മൂന്ന് ചെറുപ്പക്കാരുടെ സ്വപ്നസാക്ഷാത്കാരമാണ്. ആലപ്പുഴ സകരിയ ബസാർ സ്വദേശികളായ നിജാസ്, ഷിബു, ഹാഷിം എന്നിവർ ‘പുട്ട്’ എന്ന രണ്ടക്ഷരത്തിൽ നിന്നാണ് ഇൗ സ്വപ്നം വിരിയിച്ചെടുത്തത്. വിപ്ലവം പിറന്ന ആലപ്പുഴയുടെ മണ്ണിൽ നിന്നെത്തിയവർ കട്ടനില്ലാതെ പിന്നെന്ത് ഭക്ഷണ വിപ്ലവമെന്ന് കണക്കു കൂട്ടിയതിൽ തെറ്റില്ല. പുട്ടിനൊപ്പം കട്ടനും ചേർന്നു. അങ്ങനെ മെട്രോ നഗരത്തിൽ കഴിഞ്ഞ ജൂലൈ മാസത്തിൽ രുചിയുടെ ‘പുക’ (പുട്ടും കട്ടനും) പൊന്തി. ഇന്ന്, പുട്ടിന്റെയും കട്ടന്റെയും വിവിധ തരങ്ങൾ വിളമ്പുന്ന കടയിൽ നാടൻ രുചി അന്വേഷിച്ചെത്തുന്നവരേറെ.
വാപ്പുവിന്റെ രുചിയിടങ്ങൾ
പുട്ടും കട്ടനും വിളമ്പുന്ന കടയിലെ വിഭവങ്ങൾക്കെല്ലാം ഒരു ‘വാപ്പു’ ടച്ചുണ്ട്. വാപ്പു ആളു ചില്ലറയല്ല; നിജാസിെൻറ വല്യുമ്മയായ സുഹറയുടെ വിളിപ്പേരാണത്. നമ്മുടെ പ്രിയനടൻ മമ്മൂട്ടിയുടെ പ്രായം വരും. കൈപുണ്യം അനുഗ്രഹിച്ച ഇൗ വല്യുമ്മ ഇപ്പോഴും നാട്ടിലെ സൽക്കാരങ്ങൾക്ക് പണ്ടാരിയാണെന്നതാണ് അതിശയം. ഒറ്റ ദിവസം ഒമ്പത് ചെമ്പ് ബിരിയാണിവരെ വെച്ചിട്ടുണ്ട് പാചകരംഗത്തെ ഇൗ ‘ചെറുപ്പക്കാരി’. ഒന്നര വർഷം മുമ്പ് ആലപ്പുഴ ജനറൽ ആശുപത്രിക്ക് മുന്നിലാണ് ‘പുട്ടും കട്ടനും’ ചായക്കടയുടെ തുടക്കം. ഇവിടേക്കുള്ള വിഭവങ്ങളെല്ലാം ഇപ്പോഴും തയാറാക്കി നൽകുന്നത് സുഹറത്തയാണ്. കട തുടങ്ങാൻ ബംഗളൂരുവിലേക്ക് വണ്ടി കയറിയപ്പോൾ സുഹറത്തയുടെ കീഴിൽ ഒമ്പത് മാസം പാചകം പരിശീലിച്ച ജോലിക്കാരെയും മൂവർ സംഘം ഒപ്പം കൂട്ടി. കുറച്ചുകാലം സുഹറത്തയും ബംഗളൂരുവിൽ തങ്ങി. പൂർണമായും ആലപ്പുഴ സ്റ്റൈലിൽ തന്നെയാണ് കറികളും മറ്റുമൊരുക്കുന്നത്. നാടിന്റെ തനത് രുചിയെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യം കൂടിയുണ്ട് ഇതിന് പിന്നിൽ.
മൈദ അടുക്കളക്ക് പുറത്ത്
പരമ്പരാഗത വിഭവങ്ങളിൽ പുതുമ പരീക്ഷിക്കുന്ന ഇൗ അടുക്കളയിൽ മൈദക്ക് സ്ഥാനമില്ലെന്നതാണ് ശ്രദ്ധേയം. പുട്ടിന്‍റെ നാനാവിഭവങ്ങൾ, അരിപ്പത്തിരി, ഇടിയപ്പം, അപ്പം, ചപ്പാത്തി എന്നിങ്ങനെയാണ് മെനു. ഫൈബർ കണ്ടന്‍റ് തീരെയില്ലാത്ത മൈദ ആരോഗ്യത്തിന് ഹാനികരമാണെന്നതാണ് സുഹറത്തയുടെ മെനുവിൽനിന്ന് ഇത് പുറത്താവാൻ കാരണം. അരിപ്പുട്ട്, ഗോതമ്പ് പുട്ട്, പുട്ട് ബിരിയാണി, കപ്പ ബിരിയാണി എന്നിവയിൽ തുടങ്ങി മീൻ തലക്കറിയും ഉണക്കച്ചെമ്മീൻ ചമ്മന്തിയും വരെ കിട്ടും മെട്രോ നഗരത്തിലെ ഇൗ കടയിൽ. താമസിയാതെ എറണാകുളം ഇടപ്പള്ളിയിലേക്കും ‘പുക’ പരന്നേക്കും. അതിനുള്ള തയാറെടുപ്പിലാണ് മൂവർ സംഘം.
ചായക്കോപ്പയിലെ പരീക്ഷണങ്ങൾ
‘പുക’യിൽ കട്ടൻ ചായയിൽ ഒരു ഗവേഷണത്തിനു തന്നെ വകയുണ്ട്. ഏലക്ക കട്ടൻ, ഇഞ്ചി കട്ടൻ, ഇഞ്ചി തേൻ കട്ടൻ, മസാല കട്ടൻ, നാരങ്ങ കട്ടൻ, ഇഞ്ചി നാരങ്ങ കട്ടൻ, കുരുമുളക് കട്ടൻ, പുക സ്പെഷ്യൽ കട്ടൻ തുടങ്ങി ഷാജഹാൻ കട്ടനും മുംതാസ് കട്ടനും വരെയുണ്ട്. സൊറ പറയാനെത്തുന്ന കപ്ൾസിനെ ലക്ഷ്യമിട്ടുള്ളതാണ് മസാലപ്പൊടികൾ ചേർത്ത വ്യത്യസ്ത േഫ്ലവറുകളിലുള്ള ഷാജഹാൻ കട്ടനും മുംതാസ് കട്ടനും. പാൽ ചായ മുതൽ ബിരിയാണിച്ചായ വരെ പാൽ ചേർത്ത ഗണത്തിലുണ്ട്. ഗ്ലാസിൽ രണ്ടു തട്ടികളിലായങ്ങനെ കിടക്കുന്ന നാരങ്ങ നീരും ചായപ്പൊടി സത്തും പിന്നെ പുതീനയിലയും കൂടി ചേർന്നതാണ് പുക സ്പെഷ്യൽ കട്ടൻ. ഇത് കാണാനും മൊഞ്ചാണ്.
‘പുക’യിൽ കട്ടൻ ചായയിലും പാൽചായയിലും തീർത്ത പരീക്ഷണങ്ങളുടെ രുചിയറിഞ്ഞ് ഇറങ്ങുേമ്പാൾ തൊട്ടടുത്ത മലബാർ കഫേയിൽ മറ്റൊരു കട്ടൻ ഫ്ലേവർ ഒരുങ്ങിയിരുന്നു. തേനും ചെറുനാരങ്ങനീരും ചായപ്പൊടി സത്തും ചേർന്ന സൂപ്പർ കോമ്പിനേഷൻ. കുപ്പി ഗ്ലാസിൽ മൂന്ന് തട്ടുകളിലായി അവയുടെ കിടപ്പുകാണുേമ്പാൾ തന്നെ കുടിച്ചുനോക്കാൻ കൊതി തോന്നും. കഫേയിലെ ചായക്കാരൻ വയനാട് മാനന്തവാടി സ്വദേശി പ്രകാശാണ് സ്പെഷൽ കട്ടനൊരുക്കിയത്. ‘ലൈം വിത്ത് ഹണി ടീ’ ആണ് സാധനം. പക്ഷേ, ഇതിനായി നല്ല ചൊറുക്കുള്ള നാടൻ പേര് കണ്ടെത്താനുള്ള ശ്രമമാണെന്ന് പ്രകാശ് പറഞ്ഞു. ഒന്നൊന്നിനോട് കിടപിടിക്കുന്ന കട്ടനുകൾ ഒരുങ്ങുന്ന എം.എസ് രാമയ്യ നഗർ സ്ട്രീറ്റ് സത്യത്തിൽ കട്ടൻ ചായയുടെ പരീക്ഷണ ശാലയാണോ എന്നുതോന്നിപ്പോകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.