നാട്ടിന്‍പുറങ്ങളില്‍ ഓണം ഉണ്ണാം, സമ്മാനങ്ങള്‍ വാങ്ങാം
text_fieldsതിരുവനന്തപുരം: നാട്ടിന്‍പുറങ്ങളിലെ ഓണനന്മ ആസ്വദിക്കാന്‍ അവസരമൊരുക്കി ടൂറിസം വകുപ്പിന് കീഴിെല ഉത്തരവാദിത്ത ടൂറിസം മിഷന്. ‘നാട്ടിന്‍പുറങ്ങളില്‍ ഓണം ഉണ്ണാം, ഓണ സമ്മാനങ്ങള്‍ വാങ്ങാം’ എന്ന പദ്ധതിയാണ് ഇതിനു വഴിയൊരുക്കുന്നത്. കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഈ പരിപാടി വലിയ ആവേശത്തോടെ വിനോദസഞ്ചാരികൾ ഏറ്റെടുത്തിരുന്നു. വിദേശീയർക്കൊപ്പം പ്രവാസി മലയാളി കുടുംബങ്ങളും നഗരവാസികളായ മലയാളികളും നാട്ടിന്‍പുറങ്ങളില്‍ ഓണമുണ്ടും ഓണസമ്മാനങ്ങള്‍ വാങ്ങിയും സന്തോഷത്തോടെ മടങ്ങിയ അനുഭവത്തിെൻറ പശ്ചാത്തലത്തിൽ ഇത്തവണ പരിപാടി കുറെക്കൂടി വിപുലമായി സംഘടിപ്പിക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് നിർദേശിക്കുകയായിരുന്നു.
തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരം, മടവൂര്‍ പാറ, കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലം, വൈക്കം താലൂക്കിലെ മറവന്തുരുത്ത്, ചെമ്പ്, കുമരകത്തിനടുത്ത് മാഞ്ചിറ, വരമ്പിനകം, അയ്മനം, തിരുവാര്‍പ്പ് , കാസര്‍കോട് ബേക്കല്‍, കോഴിക്കോട് ഒളവണ്ണ, കടലുണ്ടി, വയനാട്ടിലെ ചേകാടി, ചെറുവയല്‍, നെല്ലറച്ചാല്‍ തുടങ്ങിയ ഗ്രാമങ്ങളിലാണ് ഓണമുണ്ണാനും യാത്ര നടത്തുന്നതിനും സൗകര്യമൊരുക്കുന്നത്.
ഡിസ്കൗണ്ട് നിരക്കിൽ ഒരു ദിവസം നടത്തുന്ന ‘ഓണം സ്പെഷല്‍ വില്ലേജ് ലൈഫ് എക്സ്പീരിയന്‍സ്’ പാക്കേജുകളായാണ് ഇത്തവണ പരിപാടി സംഘടിപ്പിക്കുന്നത്. ഗ്രാമയാത്രകളാണ് ഒരു ഭാഗം. സ്വന്തം വാഹനത്തിലെത്തുന്ന, രണ്ടു കുട്ടികളുള്‍പ്പെടെയുള്ള (12 വയസ്സുവരെ) നാലംഗ കുടുംബത്തിന് 3000 രൂപ നിരക്കില്‍ ഓണസദ്യയും സമ്മാനങ്ങളും ലഭിക്കും. അര കിലോ ഏത്തക്ക ഉപ്പേരി, ഒരു കരകൗശല ഉൽപന്നം, പപ്പടം, വിത്തുപേനകള്‍, ഒരു ഓണക്കോടി എന്നിവയാണ് സമ്മാനം. െതരഞ്ഞെടുത്ത സ്ഥലങ്ങളിലെ ഹോം സ്റ്റേകളുമായി സഹകരിച്ച് താമസം ഉള്‍പ്പെടുത്തിയ പാക്കേജുകളുമുണ്ട്. നാലംഗ കുടുംബത്തിന് 4000 മുതല്‍ 5000 രൂപ വരെയാണ് പാക്കേജ്. പരമ്പരാഗത രീതിയിലെ ഓണസദ്യ മാത്രം നല്കുന്ന പാക്കേജുമുണ്ട്.
ആഗസ്റ്റ് 10വരെ ഹോം സ്റ്റേകള്‍ക്ക് ഇതിനായി രജിസ്റ്റർ ചെയ്യാം. ഇതിനായി rt@keralatourism.org എന്ന വിലാസത്തിലേക്ക് മെയില്‍ അയക്കണം. വീടുകള്‍, നാടന്‍ ഭക്ഷണശാലകള്‍, കുടുംബശ്രീ റസ്റ്റാറൻറുകള്‍, കാറ്ററിങ് യൂനിറ്റുകള്‍, ഹോംസ്റ്റേകള്‍, ഹോട്ടലുകള്‍ എന്നിവക്കും പദ്ധതിയുടെ ഭാഗമാകാം. അംഗീകൃത ഹോട്ടലുകൾ മുതൽ വഴിയോരക്കടകൾക്കു വരെ അവസരമുണ്ട്. ഒാണക്കാലത്ത് ഗ്രാമീണർക്ക് വരുമാനമാർഗം കൂടി ഒരുക്കാൻ ഉദ്ദേശിച്ചാണ് ഇൗ പദ്ധതി നടപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.