Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightപണക്കാരുടെ നഗരം;...

പണക്കാരുടെ നഗരം; പാവങ്ങൾക്കിത് നരകം

text_fields
bookmark_border
പണക്കാരുടെ നഗരം; പാവങ്ങൾക്കിത് നരകം
cancel

ഇന്ത്യയുടെ സാമ്പത്തിക സിരാകേന്ദ്രമായ മുംബൈയിലെ റിയൽ എസ്റ്റേറ്റ് വിപണി ലോകത്തിലെ തന്നെ ഏറ്റവും വലിയ വൈരുദ്ധ്യങ്ങൾ നിലനിൽക്കുന്ന ഒന്നാണ്. ഒരു വശത്ത് തെക്കൻ മുംബൈയിലെ മലബാർ ഹില്ലിലും വർളിയിലും ആകാശം മുട്ടെ ഉയർന്നുനിൽക്കുന്ന ആഡംബര സൗധങ്ങൾ; അവിടെ ചതുരശ്ര അടിക്ക് 1.5 ലക്ഷം രൂപ വരെയാണ് വില ഈടാക്കുന്നത്. എന്നാൽ മറുവശത്ത്, നഗരത്തിന്റെ വെറും 8-10 ശതമാനം വരുന്ന ഭൂമിയിലാണ് പകുതിയിലധികം ജനങ്ങളും (50 ശതമാനത്തിലേറെ) വസിക്കുന്നത്.

ധാരാവിയിലെയും കുർളയിലെയും 100 ചതുരശ്ര അടി മാത്രമുള്ള ഇടുങ്ങിയ മുറികളിൽ അഞ്ചും ആറും പേരടങ്ങുന്ന കുടുംബങ്ങളാണ് ജീവിതം തള്ളിനീക്കുന്നത്. ഒരു കുടം ശുദ്ധജലത്തിനായി കിലോമീറ്ററുകൾ വരിനിൽക്കുന്ന സാധാരണക്കാരും, സ്വന്തം അപ്പാർട്ട്മെന്റിനുള്ളിലെ സ്വിമ്മിങ് പൂളുകൾക്കായി ലക്ഷങ്ങൾ ചെലവാക്കുന്ന സമ്പന്നരും തമ്മിലുള്ള ഈ അകലം ഇന്ത്യൻ നഗരവൽക്കരണത്തിന്റെ വികലമായ മുഖമാണ്.

വായുവിന്റെ കാര്യമെടുത്താൽ സ്ഥിതി ഇതിലും ഭീകരമാണ്. തലസ്ഥാനമായ ഡൽഹിയിൽ ശൈത്യകാലത്ത് വായുനിലവാര സൂചിക (എ.ക്യു.​ഐ) പലപ്പോഴും 450-500 കടന്ന് 'സിവിയർ' വിഭാഗത്തിലെത്താറുണ്ട്. ഇത് ഒരു ദിവസം ശരാശരി 20 സിഗരറ്റുകൾ വലിക്കുന്നതിന് തുല്യമായ ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ലോകത്തിലെ ഏറ്റവും വായുശുദ്ധിയുള്ള നഗരങ്ങളിലൊന്നായ സ്വിറ്റ്സർലൻഡിലെ സൂറിച്ചുമായി (എ.ക്യു.​ഐ ശരാശരി 10-20) താരതമ്യം ചെയ്താൽ ഡൽഹി ഒരു ഗ്യാസ് ചേംബറായി മാറിക്കഴിഞ്ഞു. സമ്പന്നർ ലക്ഷങ്ങൾ വിലയുള്ള 'എയർ പ്യൂരിഫയറുകൾ' ഉപയോഗിച്ച് വീടിനുള്ളിൽ സുരക്ഷിതരാകുമ്പോൾ, തെരുവുകളിൽ പണിയെടുക്കുന്ന സാധാരണക്കാർക്ക് ശ്വസിക്കാൻ ലഭിക്കുന്നത് അതീവ മലിനമായ വായു!

നഗരവൽക്കരണത്തിൽ ചൈന കൈവരിച്ച നേട്ടങ്ങൾ ഇന്ത്യയ്ക്ക് വലിയൊരു പാഠമാണ്. ഷാങ്ഹായ്, ഗ്വാങ്‌ഷൂ തുടങ്ങിയ നഗരങ്ങൾ ലോകത്തിന് മുന്നിൽ നിൽക്കുന്നത് കൃത്യമായ മാസ്റ്റർ പ്ലാനിങ്ങിലൂടെയാണ്. ചേരികളെ കേവലം നഗരത്തിന് പുറത്തേക്ക് എറിയുന്നതിന് പകരം, അവരെക്കൂടി ഉൾപ്പെടുത്തി 'സോഷ്യൽ ഹൗസിങ്' പദ്ധതികൾ വഴി അന്തസ്സായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കി. എന്നാൽ, ഇന്ത്യയിൽ പലപ്പോഴും ചേരി നിർമാർജ്ജനം എന്നത് കോർപറേറ്റ് റിയൽ എസ്റ്റേറ്റ് താത്പര്യങ്ങൾ സംരക്ഷിക്കുന്ന വെറും 'കുടിയൊഴിപ്പിക്കൽ' നടപടിയായി ഒതുങ്ങുകയാണ്.

നമ്മുടെ നഗരസംവിധാനങ്ങൾ ഇത്രത്തോളം ദുർബലമാകാൻ പ്രധാന കാരണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക പരാധീനതയാണ്. ജി.എസ്.ടി നടപ്പിലാക്കിയതോടെ മുനിസിപ്പാലിറ്റികൾക്ക് സ്വന്തമായി വരുമാനം കണ്ടെത്താനുള്ള മാർഗമായിരുന്ന പ്രാദേശിക നികുതികൾ ഇല്ലാതായി. ഇത് നഗരസഭകളുടെ വരുമാനത്തിൽ ഏകദേശം 15 മുതൽ 19 വരെ ശതമാനം കുറവുണ്ടാക്കിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഈ സാമ്പത്തിക വിഹിതത്തെ ചൊല്ലി പല സംസ്ഥാന സർക്കാരുകളും കേന്ദ്രവുമായി തർക്കത്തിലാവുകയും സുപ്രീം കോടതിയെ വരെ സമീപിക്കേണ്ടി വരികയും ചെയ്തിട്ടുണ്ട്.

വികസിത രാജ്യങ്ങളായ ജർമനിയിലും സ്വിറ്റ്സർലൻഡിലും ആകെ ജി.ഡി.പിയുടെ ഏഴു മുതൽ 14 ശതമാനം വരെ തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനമാണ്. ബ്രസീൽ (5.1 ശതമാനം), ഇന്തോനേഷ്യ (5.4 ശതമാനം) തുടങ്ങിയ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളിൽ പോലും തദ്ദേശ ഭരണകൂടങ്ങൾ സാമ്പത്തികമായി ശക്തമാണ്. എന്നാൽ, ഇന്ത്യയിൽ ഇത് ഒരു ശതമാനത്തിലും താഴെയാണ്. ആവശ്യത്തിന് ഫണ്ടില്ലാത്ത മുനിസിപ്പാലിറ്റികൾക്ക് എങ്ങനെയാണ് പാവപ്പെട്ടവന് പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കാൻ കഴിയുക?

ഇന്ത്യ ആഗോള ശക്തിയായി മാറണമെങ്കിൽ നമ്മുടെ നഗരങ്ങൾ എല്ലാവർക്കും ഒരുപോലെ വാസയോഗ്യമാകണം. ഗേറ്റഡ് കമ്യൂണിറ്റികൾക്കുള്ളിലെ സുരക്ഷിതത്വം നഗരത്തിന്റെ ആകെ സുരക്ഷിതത്വമല്ല. മുനിസിപ്പാലിറ്റികൾക്ക് യഥാർഥ ഭരണപരവും സാമ്പത്തികവുമായ സ്വയംഭരണാധികാരം നൽകുകയും, പൊതുസംവിധാനങ്ങൾ സമ്പന്നനും ദരിദ്രനും ഒരുപോലെ ലഭ്യമാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. മതിലുകൾ ഉയർത്തി മനുഷ്യരെ വിഭജിക്കുന്നതിന് പകരം, ആ മതിലുകൾ തകർത്ത് എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു നഗരസംസ്കാരം പടുത്തുയർത്തുകയാവണം വരുംകാലത്തെ ലക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real estatedharaviMumbaiUrbanizationAir Purifier
News Summary - Mumbai's real estate market is one of the most conflicted in the world
Next Story