ബഹുവർണ പ്രകാശം വീഴുന്ന ചാനൽ േഫ്ലാറുകളിലെ വംശീയതയും ബോഡി ഷെയിമിങ്ങും കലർന്ന തമാശകളെ പുതിയ തലമുറ കൃത്യമായി ചോദ്യംചെയ്യുന്നുണ്ട്. അതിനൊപ്പം ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും യുട്യൂബും അടക്കമുള്ള നവമാധ്യമങ്ങളിലൂടെ തമാശകൾ അവർ നിർമിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നുമുണ്ട്. രാഷ്ട്രീയമായി ശരിയായ തമാശകൾ കൊണ്ടുതന്നെ കാണുന്നവരെ ചിരിപ്പിക്കാനും വൈറലാകാനുമാകുമെന്ന് തെളിയിക്കുന്നു ശ്രീകാന്ത് വെട്ടിയാർ.
വീട്ടുമുറ്റത്തും തൊടിയിലുമെല്ലാം ചിത്രീകരിക്കുന്ന വിഡിയോകളിലൂടെ കൃത്യമായ രാഷ്ട്രീയവും കുറിക്കു കൊള്ളുന്ന തമാശകളും പങ്കുവെക്കുന്ന 'വെട്ടിയാർ' സ്പർശമുള്ള വിഡിയോകൾ ഇതിനകം തന്നെ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. സമകാലിക സംഭവ വികാസങ്ങൾ, രാഷ്ട്രീയ നേതാക്കൾ, മാധ്യമങ്ങൾ, അശാസ്ത്രീയമായ വൈദ്യചികിത്സകർ. അങ്ങനെ എല്ലാവരും വെട്ടിയാറുടെ റോസ്റ്റിങ്ങിന് ഇരയായിട്ടുണ്ട്.
കൂടാതെ, നിത്യജീവിതത്തിലെ ഭാഗമായ ഉപകരണങ്ങളെക്കുറിച്ചുള്ള രസികൻ വിഡിയോകൾ, റാപ് സ്റ്റൈൽ വിഡിയോകൾ, പാരഡി ഗാനങ്ങൾ, സിനിമകളുടെ സ്പൂഫുകൾ എന്നിവയെല്ലാം സ്വന്തമായ ശൈലിയിൽ ആവിഷ്കരിക്കുന്നതാണ് വെട്ടിയാറുടെ രീതി.
ഫേസ്ബുക്കിലെ സജീവ ട്രോളനായ ശ്രീകാന്ത് സ്വദേശമായ വെട്ടിയാർ പേരിനൊപ്പം ചേർത്താണ് വിഡിയോകൾ ചെയ്തുതുടങ്ങിയത്. സൗദിയിൽ പ്രവാസിയായിരുന്ന ശ്രീകാന്ത് ലോക്ഡൗൺ കാലത്താണ് വിഡിയോകളെ കാര്യമായി എടുത്തത്. ശ്രീകാന്തിെൻറതന്നെ ഭാവനയിൽ വിരിയുന്ന തിരക്കഥയിൽ കൂട്ടുകാരും അമ്മയടക്കമുള്ളവരും ചേരും.
അനശ്വര രാജന് നായികയാവുന്ന 'സൂപ്പർ ശരണ്യ' എന്ന ചിത്രത്തിലൂടെ സിനിമയിലേക്കും വെട്ടിയാർ കാലുവെക്കുകയാണ്. യുട്യൂബിൽ തരംഗമായ 'എൻജോയി എൻജാമി' ഗാനത്തിനൊരുക്കിയ പാരഡി ഒരാഴ്ച കൊണ്ട് കണ്ടത് 10 ലക്ഷത്തിലേറെ പേരാണ്. ട്രോളിെൻറയും ട്രോളെൻറയും ഭാഷ അറിയുന്നവർക്കും സ്പൂഫുകൾ ഇഷ്ടപ്പെടുന്നവർക്കും ആസ്വദിക്കാവുന്ന ഒരു സമ്പൂർണ തമാശ പാക്കേജാണ് വെട്ടിയാറുടേത്.

