'റൺസടിക്കാൻ' രമേശുമുണ്ട്
text_fieldsദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഐ.പി.എൽ സ്കോറിങ് േജാലിക്കിടെ രമേശ് മന്നത്ത്
അതിവേഗം ചലിക്കുന്ന ഐ.പി.എല്ലിെൻറ കലാശപ്പോരിന് ദുബൈ ഇൻറർനാഷനൽ സ്റ്റേഡിയം വേദിയൊരുക്കുേമ്പാൾ അണിയറയിൽ സ്കോറെഴുതാൻ ഒരു മലയാളിയുമുണ്ട്. ബി.സി.സി.ഐയുടെ ഇലക്ട്രോണിക് സ്കോർബോർഡിെൻറ ചുമതലയിലാണ് തൃശൂർ കണ്ടശ്ശാൻകടവ് സ്വദേശി രമേശ് മന്നത്ത് ഐ.പി.എല്ലിെൻറ ഭാഗമായത്. ബി.സി.സി.ഐയുടെയും ഐ.പി.എല്ലിെൻറയും വെബ്സൈറ്റുകളിൽ തത്സമയ സ്കോറുകൾ അപ്ഡേറ്റ് ചെയ്യുന്നത് രമേശാണ്. ആദ്യമായല്ല രമേശ് ദുബൈയിൽ സ്കോറർ പട്ടം അണിയുന്നത്. ആറു വർഷത്തിനിടെ ദുൈബ സ്റ്റേഡിയത്തിൽ നടന്ന എല്ലാ മത്സരങ്ങളിലും സ്കോററുടെ കുപ്പായത്തിൽ രമേശ് ഉണ്ടായിരുന്നു. ഈ ഐ.പി.എല്ലിൽ ദുബൈയിലെ എല്ലാ മത്സരങ്ങളിലും അദ്ദേഹം സ്കോർ കുറിച്ചിരുന്നു.
രണ്ടുതവണ സൂപ്പർ ഓവർ വേണ്ടിവന്ന പഞ്ചാബ് -മുംബൈ മത്സരമാണ് ഈ സീസണിൽ രമേശിെൻറ മറക്കാനാകാത്ത അനുഭവം. മുമ്പ് ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകാത്തതിനാൽ സോഫ്റ്റ്വെയർ പോലും ആദ്യമായാണ് പരീക്ഷിക്കപ്പെട്ടത്. വളരെ പെട്ടെന്ന് കളിക്കാരെ ചേർക്കുക, ഒഴിവാക്കുക, ഓരോ ബാളിലും അപ്ഡേറ്റ് ചെയ്യുക എന്നിവ വലിയ വെല്ലുവിളിയായിരുന്നു. മൂന്നാമതും സൂപ്പർ ഓവർ വേണ്ടിവന്നാൽ എന്താണ് ചെയ്യേണ്ടത് എന്നുപോലും ആലോചിച്ചു. എന്നാൽ, സമയപരിമിതി മൂലം മൂന്നാം സൂപ്പർ ഓവർ ഉണ്ടാവില്ലെന്ന് മാച്ച് റഫറി ജവഗൽ ശ്രീനാഥ് അറിയിച്ചത് ആശ്വാസമായി.
സമയം കഴിഞ്ഞാൽ പോയൻറ് തുല്യമായി വീതിക്കാനായിരുന്നു പദ്ധതി. ടി.വിയിൽ കളി കാണാൻ കഴിയാത്തവർ ഐ.പി.എല്ലിെൻറയും ബി.സി.സി.ഐയുടെയും സൈറ്റുകളെ ആശ്രയിക്കാറുണ്ട്. അതിനാൽ തന്നെ, സൂപ്പർ ഓവറുകളിലെ ഓരോ ബാളും തെറ്റില്ലാതെ നിമിഷങ്ങൾക്കകം ഉൾപ്പെടുത്തുക എന്നത് റിസ്ക്കായിരുന്നുവെന്നും രമേശ് പറയുന്നു. പാകിസ്താൻ സ്വദേശിയായ എൻജിനീയറാണ് രമേശിനൊപ്പം ഇലക്ട്രോണിക് സ്കോററായുള്ളത്.അമ്പയർമാർക്ക് തെറ്റുപറ്റിയാൽ തിരുത്തേണ്ടതും അവരുെട സംശയം തീർക്കേണ്ടതും സ്കോററുടെ ജോലിയാണ്.
ഏത് നിമിഷമാണ് സംശയങ്ങൾ വരുക എന്ന് പറയാൻ കഴിയില്ല. അതിസൂക്ഷ്മമായി ചെയ്യേണ്ട ജോലിയാണിത്. ദുബൈയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന രമേശ് ക്രിക്കറ്റ് കളിയിലൂടെയാണ് സ്കോററായത്. ദുബൈയിലുള്ള ഐ.സി.സി അക്കാദമിയിൽ ഇലക്ട്രോണിക് സ്കോറിങ് കോഴ്സിലൂടെയായിരുന്നു ഈ രംഗത്തേക്കുള്ള പ്രവേശനം. ലോക്കൽ മാച്ചുകളായിരുന്നു ആദ്യം ചെയ്തിരുന്നത്.
ഏഴുവർഷം മുമ്പ് ദുബൈയിൽ നടന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലൂടെയാണ് വലിയ മത്സരങ്ങളിലേക്ക് കാലെടുത്ത് വച്ചത്. പാകിസ്താെൻറ എല്ലാ അന്താരാഷ്ട്ര മത്സരങ്ങളിലും സ്കോർ ബോർഡിന് പിന്നിൽ രമേശെത്തി. പാകിസ്താൻ സൂപ്പർ ലീഗ് ഉൾപ്പെടെ ടൂർണമെൻറുകളിലും സാന്നിധ്യം അറിയിച്ചു. ജോലിക്കിടെ സമയം കണ്ടെത്തിയാണ് സ്കോർബോർഡിനു പിന്നാലെ പായുന്നത്.
സ്ഥാപനത്തിെൻറ പിന്തുണയുള്ളതിനാൽ മത്സര ദിവസങ്ങളിൽ നേരത്തേ ഓഫിസിൽ നിന്നിറങ്ങും. സാധാരണ യു.എ.ഇയുടെ ഭാഗമായാണ് സ്കോറിങ്. എന്നാൽ, ഇക്കുറി ബി.സി.സി.സിഐയുടെ ഭാഗമായാണ് സ്കോറിങ് നിർവഹിക്കുന്നത്. സ്പോർട്സ് മെക്കാനിസ് പോലുള്ള വലിയ കമ്പനികളുമായി ചേർന്ന് പ്രവർത്തിക്കാൻ ഇതുവഴി കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്ന് രമേശ് പറയുന്നു.