ഓർമകൾ നിറയുന്ന ശേഖരങ്ങളുമായി സണ്ണി മാത്യു
text_fieldsസണ്ണി മാത്യുവിെൻറ വീട്ടിലെ മ്യൂസിയം. ഇൻസെറ്റിൽ സണ്ണി മാത്യു
പ്ലാശനാൽ: സ്വാതന്ത്ര്യത്തിെൻറ 75ാം വാര്‍ഷികത്തില്‍ സ്വാതന്ത്ര്യസമര ചരിത്രത്തിെൻറ ജ്വലിക്കുന്ന ഓര്‍മകളുള്ള ശേഖരങ്ങൾക്കൊപ്പമാണ് പ്ലാശനാൽ സ്വദേശി സണ്ണി മാത്യു. വന്ദേമാതരം ആദ്യമായി ആലപിച്ച പതിപ്പ്, ജനഗണമനയുടെ ആദ്യ പതിപ്പ്, പ്രമുഖ വ്യക്തികള്‍ ആലപിച്ച വന്ദേമാതരത്തിെൻറ പതിപ്പുകള്‍, നെഹ്‌റു സ്വാതന്ത്ര്യ പ്രഖ്യപനത്തിനുശേഷം രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗം, ഗാന്ധിജി വിവിധ സ്ഥലങ്ങളില്‍ നടത്തിയ പ്രസംഗം എന്നിവയടക്കം നിരവധി സീഡികളാണ് സണ്ണി മാത്യുവിെൻറ ശേഖരത്തിലുള്ളത്.
വനംവകുപ്പ് ഉദ്യോഗസ്ഥനായിരുന്ന സണ്ണി ബംഗളൂരുവില്‍ പഠനവുമായി ബന്ധപ്പെട്ട് താമസമാക്കിയപ്പോള്‍ കൗതുകത്തിനാണ് പഴയ ഡിസ്‌കുകളും ഗ്രാമഫോണുകളും ശേഖരിക്കാന്‍ തുടങ്ങിയത്. പിന്നീട് കൊല്‍ക്കത്ത, മുംബൈ, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ യാത്ര ചെയ്താണ് സീഡികൾ ഏറെയും ശേഖരിച്ചത്. കൊല്‍ക്കത്തയിലെ പഴയ സാധങ്ങള്‍ വില്‍ക്കുന്ന ഷോപ്പില്‍നിന്നാണ് വന്ദേമാതരത്തിന്റെ ആദ്യ പതിപ്പിെൻറ കോപ്പി ലഭിക്കുന്നത്. 1902ല്‍ ഒരു ജര്‍മന്‍ റെക്കോഡിങ് എന്‍ജിനീയര്‍ ഇന്ത്യയിൽ വന്നു റെക്കോഡ് ചെയ്ത 14 വയസ്സുള്ള ഒരു പെണ്‍കുട്ടിയുടെ നൃത്തവും പാട്ടും സണ്ണിയുടെ ശേഖരത്തിലുണ്ട്.
2012ൽ സണ്ണി ചെറിയരീതിയില്‍ വീട്ടില്‍ മ്യൂസിയം തുടങ്ങി. ഇപ്പോള്‍ ഇവിടെ നിരവധി പുരാവസ്തുക്കളുടെ ശേഖരമുണ്ട്. സ്വതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ സ്വാതന്ത്ര്യം കിട്ടിയതിനുശേഷമുള്ള നെഹ്‌റുവിന്റെ പ്രസംഗം സന്ദര്‍ശകര്‍ക്കായി കേള്‍പ്പിക്കുമെന്ന് സണ്ണി പറഞ്ഞു.