ചായക്കടക്കൊപ്പം കൃഷിയിലും മികവ് തെളിയിച്ച് ഷംസുദ്ദീൻ
text_fieldsതൃപ്രങ്ങോട്: പത്താം വയസ്സിൽ പിതാവിനൊപ്പം പാടത്തിറങ്ങിയ എടശ്ശേരി ഷംസുദ്ദീൻ (37) ആലിങ്ങൽ അങ്ങാടിയിൽ ചായക്കട നടത്തുന്നതോടൊപ്പം കൃഷിയിലും മികവ് കാട്ടി മുന്നേറുന്നു. ബസുമതി നെല്ലിനത്തിലെ പൂസ വിത്ത് കൃഷി ചെയ്താണ് ഷംസുദ്ദീൻ വിജയം കണ്ടത്. ചമ്രവട്ടം പാതയോരത്തെ രണ്ടേക്കറിൽ വിളഞ്ഞ നെല്ല് കഴിഞ്ഞ ദിവസം കൊയ്തു. വിത്തിന്റെ അളവും ചെലവും പരമാവധി കുറച്ചുള്ള രീതിയാണ് ഈ യുവകർഷകന്റെ പ്രത്യേകത.
ബസുമതി മറ്റു നെല്ലിനങ്ങൾ പോലെ നാടൊട്ടുക്കും വ്യാപിപ്പിക്കണമെന്ന ലക്ഷ്യമാണ് ഷംസുദ്ദീനുള്ളത്. ബസുമതിക്കു പുറമെ സാധാരണ നെല്ലും പാട്ടത്തിനെടുത്ത അഞ്ചേക്കറിൽ കൃഷി ചെയ്യുന്നുണ്ട്. തീർന്നില്ല, എടയൂർമുളക്, സൂര്യ കാന്തി, ചോളം, കടുക്, ചക്കരക്കിഴങ്ങ്, ചെറുപയർ എന്നിവയും കൃഷി ചെയ്യുന്നുണ്ട് ഇദ്ദേഹം. സഹായത്തിനായി ഭാര്യ ജംഷീനയും കൂടെയുണ്ട്.
നെൽകൃഷി വിളവെടുപ്പ് വി. നന്ദകുമാർ എം.എൽ.എയാണ് ഉദ്ഘാടനം ചെയ്തത്. തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് വി. ശാലിനി, വൈസ് പ്രസിഡന്റ് അബ്ദുൽ ഫുക്കാർ, കെ.നാരായണൻ, ഫിറോസ് ആലത്തിയൂർ, പി.മുനീർ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.