സ്കൂളിലെ അസംബ്ലിയും ഉമ്മാമ്മയുടെ കഥകളും
text_fieldsഎം.എ. വളാഞ്ചേരി
ഓരോ സ്വാതന്ത്ര്യദിനാഘോഷ വേളകളിലും മനസ്സിലേക്ക് തരളമായി കടന്നുവരുന്ന ചില ചിത്രങ്ങളുണ്ട്. പൈങ്കണ്ണൂർ ജി.യു.പി സ്കൂളിലെ അസംബ്ലി വരികൾക്ക് നടുവിലൊന്നിൽനിന്ന് തലയുയർത്തി, പാറിപ്പറക്കുന്ന ദേശീയപതാകയെ നോക്കുന്ന കൗതുകംകലർന്ന കുട്ടിയാകും അന്നേരങ്ങളിലെല്ലാം ഞാൻ. കൊടിമരത്തിൽ നമ്മുടെ ദേശീയ പതാക ഉയർന്നു പൊന്തുന്നതും നൂറുകണക്കിന് എളിയ തൊണ്ടയിൽ ദേശീയ ഗാനം ഉച്ചസ്ഥായിയിൽ മുഴങ്ങുന്നതും മനസ്സിന്റെ തിരശ്ശീലയിലേക്ക് കടന്നുവരും.
പഴയകാല സമരമുഖങ്ങളിലേക്ക് മുഖ്യപ്രസംഗകന്റെ ഘനഘോര ശബ്ദങ്ങൾ പിൻനടത്തം തുടങ്ങുമ്പോൾ, കുഞ്ഞുമനസ്സ് പതിയെ ഉമ്മാമയുടെ ജിജ്ഞാസഭരിതമായ വിവരണങ്ങളിലേക്ക് മുങ്ങിപ്പോകും. ബ്രിട്ടീഷ് സാമ്രാജ്യം തുർക്കിയിലെ ഖിലാഫത്ത് തകർത്തതും അത് മലബാറിൽ ബ്രിട്ടീഷ് വിരുദ്ധ മനോഭാവം തീർത്തതും പിന്നെയത് നമ്മുടെ നാടിനെ ബ്രിട്ടീഷ് ആധ്യപത്യത്തിൽനിന്ന് വിമോചിപ്പിക്കാനുള്ള സ്വാതന്ത്ര്യ സമരമായി വളർന്നതുമാകും പശ്ചാത്തലം.
ഒരു ഇരുണ്ട സന്ധ്യയിൽ ബ്രിട്ടീഷ് ബൂട്ടുകൾ ഘടഘട ശബ്ദത്തിൽ തറവാട്ടുവീട്ടിലേക്ക് കുതിച്ചുവന്നതും വാതിൽ പലകയിൽ തുരുതുരാ മുട്ടിയതും ഉപ്പാപ്പയെ പിടിച്ചു കൊണ്ടുപോയതും സൈന്യത്തിനു പിറകെ അരിവാളെടുത്ത് ഉമ്മാമ ഓടിയതും പിന്നീട് മാസങ്ങൾ കഴിഞ്ഞ് ജയിൽ മോചിതനായി ഉപ്പാപ്പ തിരികെ വന്നതും പെൻഷനായി പിന്നെയത് ഉമ്മാമയെ പിന്തുടർന്നതുമാണ് കഥയായി പെയ്തൊഴിയാറ്.
കാലം മുന്നോട്ടുപോകവെ കഥകൾ അവസാനിപ്പിച്ച് ഉമ്മായ യാത്രയായി. കഥകൾക്ക് കാരണമായിരുന്ന തറവാട് കാലമെടുത്തു. ഈയുള്ളവൻ നാടും വീടും വിട്ട് പ്രവാസിയായി. ഇന്നീ മരുഭൂമിയുടെ മണ്ണിലിരുന്ന് ഓർമകളിലേക്ക് മടങ്ങിപ്പോകുമ്പോൾ, രക്തവും മാംസവും കൊടുത്ത് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പൊരുതിയ അനേകമനേകം പേരെ ഓർത്തുപോകുന്നു. സ്വാതന്ത്ര്യപോരാട്ടങ്ങളുടെ തുടർച്ചയായതിൽ അഭിമാനംകൊള്ളുന്നു. തലമുറകളിലേക്ക് ചെന്നെത്തുന്ന ആ സമരചരിത്രം ഇന്നും നമ്മെ ആവേശപ്പെടുത്തുന്നുണ്ട്. അവരുടെ ഒരുമയിലും ത്യാഗത്തിലുമാണ് രാജ്യം കെട്ടിപ്പടുക്കപ്പെട്ടത്. മതേതരവും ഇന്ത്യയുടെ നാനാത്വവും ഉൾക്കൊള്ളുന്നതുമായിരുന്നു നമ്മുടെ രാജ്യം.
ഇന്ന് ഉന്മാദ ദേശീയത ഊതിവീർപ്പിച്ച് രാജ്യപാരമ്പര്യത്തെ തകർക്കുന്നവർ നമ്മെ എങ്ങോട്ടാണ് നയിക്കുന്നത് എന്നത് ആശങ്കപ്പെടുത്തുന്നു. സ്വന്തം പൗരന്മാരുടെ രാജ്യസ്നേഹവും കൂറും ചോദ്യംചെയ്യപ്പെടുന്ന കാലംകൂടിയാണിത്. പണ്ട് സ്കൂൾമുറ്റത്ത് കേട്ട 'എല്ലാ ഭാരതീയരും എന്റെ സഹോദരീസഹോദരന്മാരാണ്, എന്റെ രാജ്യത്തിന്റെ ചരിത്രത്തിലും പാരമ്പര്യത്തിലും ഞാൻ അഭിമാനംകൊള്ളുന്നു'എന്ന പ്രതിജ്ഞയിലേക്ക് നമ്മളേവരും തിരിച്ചുപോകേണ്ട സമയമാണിത്. ചരിത്രവും ഓർമയും പോരാട്ടകഥകളും വീട്ടുകോലായിൽനിന്ന് കേട്ടുവളർന്ന ഈയുള്ളവന് അതുമാത്രമാണ് ഓർക്കാനും ഓർമിപ്പിക്കാനും ഉള്ളതും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

