ചൊവ്വരക്കടവ് സംരക്ഷിച്ചിരുന്ന നിഷാദ് ഇനി ഓർമ
text_fieldsനിഷാദ്
കീഴ്മാട്: നിരവധി ആളുകൾ കുളിക്കുന്നതിനും സായാഹ്നം ആസ്വദിക്കുന്നതിനുമായി എത്തുന്ന പെരിയാറിലെ ചൊവ്വരക്കടവ് വൃത്തിയായി സംരക്ഷിക്കുന്നതിന് നേതൃത്വം നൽകിയിരുന്ന കുട്ടമശ്ശേരി സ്വദേശി നിഷാദ് കോട്ടകുടി ഇനി ഓർമ.
തിങ്കളാഴ്ച വൈകീട്ട് പതിവുപോലെ കടവ് വൃത്തിയാക്കിയശേഷം കൈകാലുകൾ വൃത്തിയാക്കുന്നതിനിടെയാണ് പുഴയിൽ വീണത്. ചൊവ്വര കടവിലുള്ള ചൊവ്വര ഫെറി പാർക്കും പരിസരവും പുല്ല് ചെത്തി, ചെടികൾ നട്ടും സംരക്ഷിച്ചും പോന്നിരുന്നത് നിഷാദും സുഹൃത്തുക്കളായ മജീദ്, ബ്രിന്നർ, സുധീർ, ഹരി തുടങ്ങിയവർ ചേർന്നാണ്. കുട്ടമശ്ശേരി സി.ഐ.ടി.യു യൂനിയൻ തൊഴിലാളിയായ നിഷാദ് തന്റെ ചുമടെടുക്കൽ തൊഴിൽ കഴിഞ്ഞശേഷം ചൊവ്വര കടവിലെത്തി അവിടെയും തങ്ങളോടൊപ്പം കടവ് സംരക്ഷിക്കുന്നതിനു വേണ്ടിയുളള പണികൾ ചെയ്യുമായിരുന്നുവെന്ന് സുഹൃത്തായ ബ്രിന്നർ പറഞ്ഞു.
തിങ്കളാഴ്ചയും തങ്ങളോടൊപ്പം ഇവിടെ എത്തിയിരുന്നു. പണികൾ കഴിഞ്ഞശേഷം തങ്ങളെല്ലാം പോയെങ്കിലും ഇവിടെയെത്തി കാൽ കഴുകുകയായിരുന്ന നിഷാദ് വെള്ളത്തിലേക്ക് മറിയുകയായിരുന്നു. ഫിക്സ് ഉള്ള വ്യക്തിയായിരുന്നു നിഷാദെന്നും ബ്രിന്നർ പറഞ്ഞു. കുറച്ചുകഴിഞ്ഞാണ് ആളുകൾ നിഷാദ് പുഴയിൽ വീണ് കിടക്കുന്നത് കാണുന്നത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കഴിഞ്ഞദിവസം കുട്ടമശ്ശേരി ആനിക്കാട് കവലയിൽ കെ.എസ്.ആർ.ടി.സി ബസ് ബ്രേക്ക് ഡൗണായി ഗതാഗത തടസ്സം ഉണ്ടായ കനത്ത മഴയുള്ള സമയത്തും ഗതാഗതം നിയന്ത്രിക്കാൻ മണിക്കൂറോളം നിഷാദ് ഉണ്ടായിരുന്നു. ഇത്തരത്തിലുള്ള നിരവധി പ്രവർത്തനങ്ങളിൽ മുന്നിലുണ്ടായിരുന്നയാളാണ്. കുടുംബത്തിനും സഹപ്രവർത്തകർക്കും നാട്ടുകാർക്കും താങ്ങാനാവാത്തതാണ് നിഷാദിന്റെ പെട്ടെന്നുള്ള വേർപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

