നിര്‍ധനര്‍ക്ക് കിണറുകള്‍ നിര്‍മിച്ചു നല്കി ലവറന്തിയോസ്
text_fieldsകൊടകര മനക്കുളങ്ങരയില്‍ നിര്‍മിക്കുന്ന കിണറിനു
സമീപം ലവറന്തിയോസ്
കൊടകര: ആലപ്പാട്ട് വീട്ടില്‍ ലവറന്തിയോസിന്റെ നന്മ നിര്‍ധന കുടുംബങ്ങളില്‍ തെളിനീരുറവയായി ഒഴുകും. കുടിവെള്ളത്തിന് പ്രയാസപ്പെടുന്ന കുടുംബങ്ങള്‍ക്ക് കിണര്‍ നിര്‍മിച്ചുനൽകുകയാണ് ഈ 55 കാരന്. ഇതുവരെ 25 കിണറുകളാണ് നിര്‍ധനര്‍ക്ക് നിര്‍മിച്ചുനല്‍കിയത്.
കൊടകര പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലുള്ള നിര്‍ധന കുടുംബങ്ങള്‍ക്കാണ് സൗജന്യമായി കിണർ നിര്‍മിച്ചു നല്‍കുന്നത്. പതിനഞ്ചുവര്‍ഷം മുമ്പ് ആരംഭിച്ച പ്രവൃത്തി ഇപ്പോഴും തുടരുകയാണ്.
25ാമത്തെ കിണറിന്റെ നിര്‍മാണം കൊടകരയിലെ മനക്കുളങ്ങര വാര്‍ഡില്‍ പുരോഗമിക്കുകയാണ്. അയല്‍വാസികളായ ഉണ്ണികൃഷ്ണന്, രാധ എന്നിവരുടെ കുടുംബങ്ങള്‍ക്കായി ഇരുവരുടെയും അതിര്‍ത്തി ഭൂമിയിലാണ് കിണര്‍ കുഴിച്ചു നല്‍കുന്നത്. ചില വാര്‍ഡുകളില്‍ മൂന്നോ നാലോ കുടുംബങ്ങള്‍ക്കും ഇത്തരത്തില്‍ നിര്‍മിച്ചുകൊടുത്തിട്ടുണ്ട്.
25 വര്‍ഷത്തോളം സൗദി അറേബ്യയിലായിരുന്ന ലവറന്തിയോസ് കൊടകരയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ കൂടിയാണ്. നിരവധി കുടുംബങ്ങള്‍ കുടിവെള്ളം കിട്ടാതെ ദുരിതമനുഭവിക്കുന്നത് കണ്ടപ്പോഴാണ് അവര്‍ക്ക് കിണറുകള്‍ കുഴിച്ചുനല്കാന് തീരുമാനിച്ചതെന്ന് ലവറന്തിയോസ് പറഞ്ഞു. അമ്മയാണ് പ്രചോദനമേകിയത്. കക്ഷി രാഷ്ടീയമോ ജാതി മത ചിന്തകളോ ഇല്ലാതെയാണ് അര്‍ഹരായ നിര്‍ധന കുടുംബങ്ങള്‍ക്ക് കിണര്‍ കുഴിച്ചുനല്‍കുന്നത്.
ലവറന്തിയോസിന്റെ വേറിട്ട സേവനപ്രവര്‍ത്തനം വലിയ മാതൃകയാണെന്ന് കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന് പറഞ്ഞു. ഏറെ അംഗീകാരങ്ങളും ലവറന്തിയോസിനെ തേടിയെത്തിയിട്ടുണ്ട്.