ഇന്ത്യയെ അടുത്തറിയാൻ കൊൽക്കത്ത സ്വദേശി സഞ്ചരിച്ചത് ആയിരക്കണക്കിന് കിലോമീറ്റർ
text_fieldsവിഴിഞ്ഞം: ഇന്ത്യയെക്കുറിച്ച് അടുത്തറിയാൻ കാൽനടയായും ലിഫ്റ്റ് ചോദിച്ചും കൊൽക്കത്ത സ്വദേശി സുമിത്ത് സഞ്ചരിച്ചത് ആയിരക്കണക്കിന് കിലോമീറ്ററുകൾ. പിന്നിട്ട സംസ്ഥാനങ്ങളിൽ കേരളവും കേരള ജനതയും പ്രിയപ്പെട്ടതെന്ന് സുമിത്ത്. കൊൽക്കത്ത ബേഹള സ്വദേശി സുമിത്ത് ഗാംഗുലി എന്ന 26 കാരനാണ് ഇന്ത്യയെക്കുറിച്ച് താനെഴുതുന്ന പുസ്തകത്തിലേക്കായി രാജ്യത്തെ വിവിധ സംസ്കാരങ്ങൾ, വിദ്യാഭ്യാസം, തൊഴിൽ, ജനം, അതിജീവനം എന്നിവയെ അടുത്തറിയാനായി കാൽനടയായും ബൈക്കുകളിലും ലോറികളിലും ലിഫ്റ്റ് ചോദിച്ചും യാത്ര ചെയ്യുന്നത്.
ഇക്കഴിഞ്ഞ മാർച്ച് 14 ന് ഡൽഹിയിലെ നിസാമുദ്ദീൻ ദർഗയിൽനിന്നാണ് സുമിത്ത് യാത്ര തിരിച്ചത്. നാല് മാസം പിന്നിടുമ്പോൾ ഹരിദ്വാർ, ഡെറാഡൂൺ, ഷിംല, മണാലി, ലെഡാക്, ജമ്മു- കശ്മീർ, പഞ്ചാബ്, ചണ്ഡിഗഢ്, ജയ്പൂർ, മുംബൈ, പുണെ, ഗോവ, കർണാടക, കന്യാകുമാരി എന്നീ സ്ഥലങ്ങൾ സുമിത്ത് സന്ദർശിച്ചു.
ഡൽഹി മെട്രോ സ്റ്റേഷന് സമീപമുള്ള ഒരു ഹോട്ടലിൽ ഓപറേഷൻ മാനേജരായി ജോലി ചെയ്തിരുന്ന സുമിത്ത് ഇവിടെനിന്ന് ലഭിച്ച അവസാനത്തെ ശമ്പളത്തിൽനിന്നുള്ള 12,000 രൂപയുമായാണ് യാത്ര തിരിച്ചത്. അമൃത്സർ സുവർണ ക്ഷേത്രത്തിലേക്കുള്ള യാത്രക്കിടെ കൈവശമുള്ള 12,000 രൂപയും മൊബൈലും മോഷണം പോയി. തുടർന്ന് തെരുവിൽ പാട്ട് പാടി ലഭിച്ച പണം ഉപയോഗിച്ച് സെക്കൻഡ് ഹാൻഡ് മൊബൈൽ വാങ്ങി. എന്നാൽ, ഉടുപ്പിയിൽ വീണ്ടും പണവും മൊബൈലും മോഷണം പോയി.
വിവിധ സ്ഥലങ്ങളിൽ പൊലീസ്, പട്ടാളം, നാട്ടുകാർ എന്നിവർ ഭക്ഷണം നൽകി. കൈയിൽ പണമില്ലാത്തതിനാൽ പെട്രോൾ പമ്പുകളിലും കടവരാന്തയിലും അന്തിയുറങ്ങും. തിരുവനന്തപുരത്ത് വെള്ളിയാഴ്ചയെത്തി. ഇവിടെനിന്ന് ബംഗളൂരുവിലേക്കാണ് പോകുന്നത്. ചെന്നൈ, ആന്ധ്ര, വിശാഖപട്ടണം എന്നിവിടങ്ങൾ പോയശേഷം തിരികെ കൊൽക്കത്തയിലേക്ക് മടങ്ങും. നാട്ടിലെത്തി സ്റ്റാർട്ടപ് തുടങ്ങി നിരവധിപേർക്ക് തൊഴിൽ നൽകുമെന്നും യാത്രാവിവരണ പുസ്തകം ഇറക്കുമെന്നും സുമിത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.