ജോൺ മാത്യു സാമൂഹിക സാംസ്കാരിക സേവനരംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വം
text_fieldsകുവൈത്ത് സിറ്റി: ആറു പതിറ്റാണ്ടുകാലം കുവൈത്തിലെ സാമൂഹിക സാംസ്കാരിക സേവനരംഗത്ത് നിറഞ്ഞുനിന്ന വ്യക്തിത്വമാണ് കഴിഞ്ഞ ദിവസം അന്തരിച്ച ജോൺ മാത്യു. അറുപതാണ്ടുമുമ്പ്, ഗൾഫ് നാടുകൾ അതിന്റെ പ്രതാപത്തിലേക്ക് പിച്ചവെച്ചുതുടങ്ങുന്ന കാലത്ത് കുവൈത്തിലെത്തിയ ജോൺമാത്യു വിവിധ മേഖലകളിൽ തന്റെ സാന്നിധ്യം അടയാളപ്പെടുത്തി. കുറഞ്ഞ ജനസംഖ്യയും അതിലേറെ മണൽപരപ്പുമായി ചുട്ടുപൊള്ളിക്കിടന്നിരുന്ന ഒരു രാജ്യം, സമ്പന്നതയുടെയും സൗകര്യങ്ങളുടെയും പട്ടികയിലേക്ക് ഉയർന്നതിന് നേർ സാക്ഷിയായ മലയാളി.
1962 ആഗസ്റ്റ് 14നാണ് ജോൺ മാത്യു കുവൈത്തിലെത്തിയത്. 23 വയസ്സായിരുന്നു അന്ന് പ്രായം. ജലവൈദ്യുതി മന്ത്രാലയത്തിൽ കെമിക്കൽ എൻജിനീയറായിട്ടാണ് പ്രവാസ ജീവിതം ആരംഭിച്ചത്. കുവൈത്ത് അതിന്റെ വികസത്തിലേക്ക് മാസ്റ്റർ പ്ലാൻ തയാറാക്കുന്ന സമയമായിരുന്നു അത്. തന്റെ തൊഴിലിലൂടെ അതിലേക്ക് ജോൺ മാത്യു തന്നാലാകുന്ന സംഭാവനകൾ നൽകി. 1990ൽ ഇറാഖി സൈന്യം കുവൈത്തിലേക്ക് ഇരച്ചുകയറിയതിനും ജോൺ മാത്യു സാക്ഷിയായി. യുദ്ധ പശ്ചാത്തലത്തിൽ കുവൈത്തിൽ അകപ്പെട്ട
ഇന്ത്യക്കാരെയും മലയാളികളെയും നാട്ടിലെത്തിക്കാൻ അന്ന് ജോൺ മാത്യു മുന്നിൽനിന്നു. യാത്രാരേഖകളും പാസ്പോർട്ടും ഇല്ലാത്തവർക്ക് പ്രത്യേക ഇടപെടലിലൂടെ അവ സംഘടിപ്പിച്ചുനൽകി. ബസുകൾ വാടകക്കെടുത്ത്, റോഡുമാർഗം എല്ലാവരെയും അതിർത്തി കടത്തി. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിച്ച മുഴുവൻ ഇന്ത്യക്കാരെയും കയറ്റിവിട്ട് അവസാന ബസിലാണ് അന്ന് ജോൺ മാത്യു കുവൈത്ത് വിട്ടത്.
സർക്കാർ ജോലിയിൽനിന്ന് ഒരുഘട്ടം കഴിഞ്ഞപ്പോൾ സ്വയം വിരമിച്ച ജോൺ മാത്യു പിന്നീട് ബിസിനസിലേക്ക് തിരിഞ്ഞു. ഇതിനിടയിൽ എഴുതാനും വായിക്കാനും സമയം കണ്ടെത്തി. നിരവധി പുസ്തകങ്ങൾ രചിച്ചു. ഇറാഖ് അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ ‘എ സാഗ ഓഫ് ആൻ എക്സ്പാട്രിയേഴ്സ്’ എന്ന ഇംഗീഷ് കൃതി ശ്രദ്ധേയമാണ്. പരിണാമം ഇന്നലെ ഇന്ന് നാളെ, പ്രവാസിയുടെ ഇതിഹാസം, മിശിഹാ മുതൽ അവിസെന്നവരെ, ഒരു നാസ്തികന്റെ ചിന്തകൾ എന്നിവയും കൃതികളാണ്. എഴുത്തിനോടുള്ള ഇഷ്ടം എഴുത്തുകാരോടും നിലനിർത്തി. നിരവധി സാംസ്കാരിക രാഷ്ട്രീയ നായകന്മാർക്ക് കുവൈത്ത് സന്ദർശനത്തിന് അദ്ദേഹം അവസരമൊരുക്കി.
ഒ.എൻ.വി, മുകുന്ദൻ, സക്കറിയ എന്നിവരൊക്കെ ജോൺ മാത്യുവിന്റെ ആതിഥ്യം സ്വീകരിച്ച് കുവൈത്തിൽ തങ്ങി. മലയാളി സംഘടനകളുമായും നല്ല ബന്ധം പുലർത്തിയ ജോൺ മാത്യു എല്ലാ സത്കർമങ്ങൾക്കും പിന്തുണ നൽകി കൂടെനിന്നു. 84ാം വയസ്സിൽ 2022 ഒക്ടോബറിലാണ് സ്ഥിര താമസത്തിനായി കേരളത്തിലേക്ക് മടങ്ങിയത്. എറണാകുളത്ത് തേവരയിലായിരുന്നു വിശ്രമകാലം. തിങ്കളാഴ്ച പുലർച്ച 1.10 നായിരുന്നു അന്ത്യം. ഭാര്യ എലിസബത്ത് ദീർഘകാലം അദ്ദേഹത്തോടൊപ്പം കുവൈത്തിലുണ്ടായിരുന്നു. മക്കൾ: അന്ന, മെറിയം, സാറ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

