സേവന വൈവിധ്യങ്ങൾ തീർത്ത് ജി. ജയചന്ദ്രൻ ഇന്ന് പടിയിറങ്ങുന്നു
text_fieldsബി. ജയചന്ദ്രൻ
ചെറുതോണി: ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ജി. ജയചന്ദ്രൻ ഇന്ന് വിരമിക്കും. 28വർഷത്തെ സേവന കാലയളവിൽ വനത്തിനുള്ളിലെ ആദിവാസി മേഖലകളുടെ വികസനത്തിനായി നിരവധി പ്രവർത്തനങ്ങൾ നടത്തിയാണ് പടിയിറക്കം.
നബാർഡിന്റെ സഹായത്തോടെ സോളാർ ഫെൻസിങ്, വനപാതകളുടെ വികസനം, വായന ശാലകൾ, കണ്ണംപടി കാപ്പി ഫാക്ടറി തുടങ്ങിയവ സാധ്യമാക്കിയതാണ് ശ്രദ്ധേയ നേട്ടം. ഇ.ഡി.സി പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കി ഗോത്ര മേഖലയിലെ വിദ്യാലയങ്ങൾക്ക് സഹായങ്ങളെത്തിച്ചു. ഇക്കോ ടൂറിസം സാധ്യമാക്കിയതിന്റെ ഭാഗമായി ഇടുക്കി അണക്കെട്ടിൽ ബോട്ടിങ് ഏർപ്പെടുത്തി.
വിനോദ സഞ്ചാരികൾക്കായി വനംവകുപ്പിന്റെ നേതൃത്വത്തിൽ സഹ്യസാനു കഫേ തുടങ്ങി. വനം കൊള്ള, നായാട്ട് തുടങ്ങിയവക്കെതിരെ കർശന നിലപാട് സ്വീകരിച്ചു. കാക്കത്തോട് ചന്ദന കേസ് ഉൾപ്പെടെ വനംവകുപ്പുമായി ബന്ധപ്പെട്ട നിരവധി കേസുകൾ തെളിയിക്കപ്പെട്ടതും ഇദ്ദേഹത്തിന്റെ കാലത്താണ്.
കാട്ടുതീ തടയുന്നതിനായി പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തി. കോട്ടയം കാണക്കാരി സ്വദേശിയായ ഇദ്ദേഹം 1998ൽ വനംവകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസറായാണ് സർവിസിൽ പ്രവേശിച്ചത്. 2002 ബാച്ച് ട്രെയിനിങ് ഒന്നാം റാങ്ക് നേടി പാസായി. 2004ൽ സെക്ഷൻ ഫോറസ്റ്റ് ഓഫിസറായി സ്ഥാനക്കയറ്റം. തുടർന്ന്, 2006 ബാച്ച് ഫോറസ്റ്റർ ട്രെയിനിങ്ങിലും ഒന്നാം റാങ്ക് നേടി. 2009ൽ റേഞ്ച് ഓഫിസറായി സ്ഥാനകയറ്റം. ആനക്കുളം, ഇടുക്കി വന്യജീവി സങ്കേതം, പെരിയാർ ടൈഗർ റിസർവിലെ തേക്കടി ഫ്ലൈയിങ് സ്ക്വാഡ്, വള്ളക്കടവ്, ഇടുക്കി സോഷ്യൽ ഫോറസ്ട്രി, കുമളി റേഞ്ചുകളിൽ ആർ.ഒയായി. നഗരംപാറ, അയ്യപ്പൻ കോവിൽ, തട്ടേക്കാട് പക്ഷി സങ്കേതം തുടങ്ങിയ കേന്ദ്രങ്ങളിൽ റേഞ്ച് ഓഫിസറായി അധിക ചുമതല വഹിച്ചിട്ടുണ്ട്.
2019ൽ അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റായി സ്ഥാനക്കയറ്റം ലഭിച്ചു. 2021 മുതൽ ഇടുക്കി വൈൽഡ് ലൈഫ് വാർഡനായി സേവനം. നെടുങ്കണ്ടം സ്വദേശിയായ ഇദ്ദേഹം ഇപ്പോൾ കോട്ടയം ജില്ലയിലെ കാണക്കാരിയിലാണ് താമസം. ഭാര്യ: ശ്രീദേവി. മക്കൾ: ഡോ. ദേവനന്ദ, ഗൗരിനന്ദ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

