ബഹ്റൈനിലെ സേവനങ്ങൾക്ക് ഫുൾസ്റ്റോപ്പിട്ട് പങ്കജനാഭൻ
text_fieldsമനാമ: 25 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് പങ്കജനാഭൻ നാട്ടിലേക്ക് യാത്രതിരിക്കുന്നു. സാമൂഹിക സാംസ്കാരിക ജീവകാരുണ്യരംഗത്തെ സജീവ സാന്നിധ്യമായ പങ്കജ നാഭൻ 1999നാണ് ബഹ്റൈനിലെത്തിയത്. സയാനി ട്രേഡിങ് കമ്പനിയിലായിരുന്നു പ്രവാസ ജീവിതത്തിനു തുടക്കംകുറിച്ചത്.
പിന്നീട് വിവിധ കമ്പനികളിൽ, സെയിൽസ് മാനേജർ, സർവിസ് എൻജിനീയർ, പ്രൊഡക്ഷൻ മാനേജർ തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്തു. 2010-2012 കാലയളവിൽ ഖത്തറിൽ രണ്ട് വർഷം ജോലി നോക്കിയിരുന്നു. പിന്നീട് ബഹ്റൈനിൽ തന്നെ തിരിച്ചെത്തി. ബഹ്റൈൻ അലൂമിനിയം കിച്ചൺ കമ്പനിയിൽ പ്രൊഡക്ഷൻ മാനേജറായിട്ടാണ് ജോലിയിൽനിന്നും വിരമിക്കുന്നത്.
ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയാണ് പങ്കജ്നാഭൻ. ആദ്യകാലങ്ങളിൽ പ്രതിഭ, പ്രേരണ സംഘടനകളിൽ സജീവമായി പ്രവർത്തിച്ചിരുന്നു.
പലിശവിരുദ്ധ സമിതി, ഹോപ്പ് തുടങ്ങിയ സംഘടനകളിലും സഹകാരിയായി പ്രവർത്തിച്ചു. ഇപ്പോൾ ആപ് ബഹ്റൈൻ ജോയൻറ് കൺവീനറായി പ്രവർത്തിച്ചു വരുകയാണ്. സാധാരണക്കാരുമായി അടുത്ത് ഇടപെടാൻ കൂടുതൽ അവസരം ലഭിച്ചത് 2018 ബഹ്റൈൻ ജനറൽ ട്രേഡ് യൂനിയൻ വൈസ് പ്രസിഡന്റായിരുന്ന കാലത്താണ്.
അതിൽ പ്രവർത്തിക്കുമ്പോൾ ധാരാളം തൊഴിൽ പ്രശ്നത്തിൽ ഇടപെടാൻ സാധിച്ചു. അഷ്കർ എന്ന ചെറുപ്പക്കാരന്റെ അപകട മരണം ഒരു നോവായി ഇപ്പോഴും മനസ്സിലുണ്ട്. ധാരാളം തൊഴിലാളികളുടെ തൊഴിൽ തർക്കങ്ങളിൽ ഇടപെടാൻ കഴിയുകയും അവക്ക് പരിഹാരം ചെയ്യാൻ കഴിഞ്ഞതും വലിയ ഭാഗ്യമായി കരുതുന്നു.
ഇപ്പോഴത്തെ കമ്പനിയിൽ കോൺട്രാക്ട് വർക്കറായി ജോലി ചെയ്തിരുന്ന ഒരു ബംഗ്ലാദേശ് തൊഴിലാളി ടെറസിൽനിന്ന് വീണുമരിച്ചതും, കോവിഡ് ഭയന്ന് ഫ്ലാറ്റിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത തൊട്ടടുത്ത ഫ്ലാറ്റിലെ മനുഷ്യനും, ഒമ്പതാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി ആത്മഹത്യ ചെയ്തതും ബഹ്റൈൻ പ്രവാസ ജീവിതത്തിലെ സങ്കടമാണ്.
സമകാലിക ശാസ്ത്ര വിഷയങ്ങളിലെ അറിവുകൾ, ലളിതമായി മനസ്സിലാക്കിക്കൊടുക്കാൻ പ്രഭാഷണങ്ങളിലൂടെയും ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെയും നിറ സാന്നിധ്യമായിരുന്നു. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ പങ്കജനാഭന് ഭാര്യയും രണ്ട് കുട്ടികളുമടങ്ങിയതാണ് കുടുംബം.
ഭാര്യ ബഹ്റൈൻ എംബസി, എസ്.ബി.ഐ എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു. മക്കളിൽ ഒരാൾ ബി.ടെക് കഴിഞ്ഞ് കോഴിക്കോട് സൈബർ പാർക്കിൽ ജോലി ചെയ്യുന്നു. രണ്ടാമത്തെ മകൻ ബഹ്റൈൻ യൂനിവേഴ്സിറ്റിയിൽ നിന്ന് ബാങ്കിങ് ആൻഡ് ഫൈനാൻസിൽ ഡിഗ്രി കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.