രണ്ടര പതിറ്റാണ്ട് നീണ്ട ബഹ്റൈൻ പ്രവാസം; ജെയ്സൺ ആറ്റുവ യു.കെയിലേക്ക്
text_fieldsജെയ്സൺ ആറ്റുവ കുടുംബത്തോടൊപ്പം
മനാമ: ആത്മീയ, സാമൂഹിക, സാംസ്കാരിക, കലാമേഖലകളിൽ പ്രവാസലോകത്തെ സജീവസാന്നിധ്യമായിരുന്ന പന്തളം ആറ്റുവാ സ്വദേശി ജെയ്സൺ ആറ്റുവ യു.കെയിലേക്ക് സ്ഥിരതാമസത്തിന് പോകുന്നു. 2001ൽ ബഹ്റൈനിൽ എത്തിയ ജെയ്സൺ ഓട്ടോ മൊബൈൽ സ്പെയർപാർട്സ് കമ്പനിയിൽ സെയിൽസ് മാനേജറായിരുന്നു. ക്രിസ്തീയ ഭക്തിഗാനരചയിതാവ് കൂടിയായ ജെയ്സൺ 500ൽപരം ഗാനങ്ങൾ രചിക്കുകയും നൂറിലധികം ഗാനങ്ങൾക്ക് സംഗീതം നൽകുകയും ചെയ്തിട്ടുണ്ട്.
ഒമ്പത് നാടകങ്ങളുടെയും 30 ലഘുനാടകങ്ങളുടെയും രചന, സംവിധാനം നിർവഹിച്ചു. കാവൽ ഭടൻ, പുഴമരിച്ചു, രക്തസാക്ഷി, കാലവർഷം തുടങ്ങി എട്ടിൽപരം കവിതകൾ ശ്രദ്ധേയമാണ്. മലയാള സിനിമ പിന്നണിഗായകരിൽ പലരും ജെയ്സന്റെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. പ്രവാസലോകത്തെ മലയാളം ചാനലുകൾ ജെയ്സന്റെ അഭിമുഖങ്ങളും ആൽബങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.
ബഹ്റൈൻ സെന്റ്മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ പള്ളി പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. പന്തളം ഇടപ്പോൺ ആറ്റുവ സ്വദേശിയാണ്. ഭാര്യ സജിത ജെയ്സൺ കിങ് ഹമദ് ഹോസ്പിറ്റലിലെ നഴ്സിങ് വിഭാഗത്തിൽ ജോലി ചെയ്തു വരുകയായിരുന്നു. എബൽ കെ. ജെയ്സൺ, എയ്ഡൻ വി ജെയ്സൺ എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

