38 വർഷത്തെ പ്രവാസം; കമ്മരണി ബഷീർ നാട്ടിലേക്ക്
text_fieldsമനാമ: നീണ്ട 38 വർഷത്തെ പ്രവാസത്തിന് വിരാമമിട്ട് കമ്മരണി ബഷീർ നാട്ടിലേക്ക് തിരികെ പോകുകയാണ്. ജൂൺ അഞ്ചിനാണ് കോഴിക്കോട് വിമാനത്താവളത്തിലേക്ക് ബഷീർ താത്രതിരിക്കുന്നത്.
കുറ്റ്യാടി വേളം ശാന്തിനഗർ സ്വദേശിയായ ബഷീർ 1986 ലാണ് ജോലി തേടി ബഹ്റൈനിലെത്തിയത്. അൽ അസ്താത്തല ക്ലീനിംഗ് കമ്പനിയിലാണ് ആദ്യം ജോലി കിട്ടിയത്. നീണ്ട 26 വർഷം അവിടെ ജോലി ചെയ്തു. പിന്നീട് സൽമാബാദിലെ പ്ലാസ്റ്റിക് കമ്പനിയിലേക്ക് മാറി. അവിടെ 12 വർഷം പൂർത്തിയാക്കി.
പുതിയ കമ്പനിയിലേക്ക് മാറിയശേഷമാണ് ഭാര്യയും മൂന്നുമക്കളുമടങ്ങുന്ന കുടുംബത്തെ ഇങ്ങോട്ട് കൊണ്ടുവരാൻ കഴിഞ്ഞത്. മക്കൾ രണ്ടുപേർ ഇവിടെയുണ്ട്. ഒരാൾ അൽമറായിയിലും മറ്റൊരാൾ ഡെന്റൽ ടെക്നീഷ്യനായും ജോലി ചെയ്യുന്നു. ഒരു മകൻ ഒമാനിലാണ്. 60 ദിനാർ ശമ്പളമാണ് ആദ്യകാലത്ത് കിട്ടിയിരുന്നതെന്ന് ബഷീർ പറയുന്നു.
ഇന്ന് ശമ്പളം കൂടിയെങ്കിലും ജീവിതച്ചെലവും അതിനനുസരിച്ച് കൂടി. ബഹ്റൈനിലെത്തിയനാൾ മുതൽ ‘ഗൾഫ് മാധ്യമ’ത്തിന്റെ വായനക്കാരനാണ്. ഇക്കാലമത്രയും വായനക്ക് മുടക്കം വന്നിട്ടില്ല. ഗൾഫ്മാധ്യമത്തിന്റെ തുടക്കകാലത്ത് പത്രത്തിന്റെ പ്രചാരപ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ കഴിഞ്ഞത് അഭിമാനകരമായി കാണുന്നുവെന്നും ബഷീർ പറയുന്നു. ഇപ്പോൾ 62 വയസ്സായി. ഇനി നാട്ടിൽ കഴിയാനാണ് താൽപര്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.