കുട്ടികളുടെ പ്രിയ അധ്യാപക ദമ്പതികൾ മടങ്ങുന്നു
text_fieldsഅജ്മാന്: ഇന്ത്യക്കകത്തും പുറത്തുമായി മൂന്നു പതിറ്റാണ്ടോളം നീണ്ട അധ്യാപക സപര്യക്ക് തല്ക്കാലം വിരാമമിടുകയാണ് കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപക ദമ്പതികളായ അജിത് കുമാറും ബിന്ദുവും. 1998ൽ മധ്യപ്രദേശിലെ ഗ്വാളിയോറിൽ കണക്ക് അധ്യാപകനായാണ് കൊല്ലം കരുനാഗപ്പള്ളി തേവരക്കര സ്വദേശി അജിത് കുമാർ ഔദ്യോഗിക ജീവിതമാരംഭിക്കുന്നത്. പ്രധാനാധ്യാപകൻ, ഉപപ്രധാനാധ്യാപകൻ തുടങ്ങി നിലകളിൽ പ്രവർത്തിച്ച ഇദ്ദേഹം സാമൂഹിക പ്രവർത്തനത്തിലും ജീവകാരുണ്യ പ്രവർത്തനത്തിലും സജീവമായിരുന്നു.
കേരള സമാജം സെക്രട്ടറിയായിരിക്കുമ്പോഴാണ് ഗ്വാളിയോറിലെ മലയാളികളുടെ ചിരകാല സ്വപ്നമായിരുന്ന ഹൈസ്കൂൾ ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെടുന്നത്. 2006ലാണ് മധ്യപ്രദേശിൽനിന്നും ഷാർജ ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിൽ കണക്ക് അധ്യാപകനായി എത്തുന്നത്. തദ്ദേശസ്ഥാപനങ്ങളുടേതുൾെപ്പടെ ചെറുതും വലുതുമായ നിരവധി അവാർഡുകൾ അധ്യാപകനെന്ന നിലയിലും സാമൂഹിക പ്രവർത്തകൻ എന്ന നിലയിലും ലഭിച്ചിട്ടുണ്ട്.
പ്രവാസികളുടെ ജീവകാരുണ്യ കൂട്ടയ്മയായ കരുണ, മാനസ്, തുണ തുടങ്ങിയവയിൽ സജീവ അംഗമായ അജിത് മാസ്റ്റർക്ക് എന്നും സർവപിന്തുണയും നൽകുന്നത് ഭാര്യയും അധ്യാപികയുമായ ബിന്ധുവാണ്. ഏകദേശം ഇതേ കാലഘട്ടത്തിൽ തന്നെയാണ് ജീവിതപങ്കാളി ബിന്ദു അധ്യാപികയായി കരുനാഗപ്പള്ളി എൻ. എസ്.എസ് കോളജിൽ ജീവിതമാരംഭിക്കുന്നത്. ഇപ്പോൾ ഔവർ ഓൺ ഗേൾസ് ഇംഗ്ലീഷ് ഹൈസ്കൂളിൽ കോമേഴ്സ് വിഭാഗം മേധാവിയായിരിക്കെയാണ് വിരമിക്കുന്നത്.
ഷാര്‍ജ ഇന്ത്യൻ അസോസിയേഷൻ നല്കുന്ന പ്രിയദർശിനി അവാര്‍ഡ് ടീച്ചറെ തേടി വന്നിട്ടുണ്ട്. ദേശീയ, അന്തർദേശീയ വിദ്യാർഥികളെ പഠിപ്പിക്കാനും പരിചയപ്പെടാനും അതുവഴി വ്യത്യസ്ത സംസ്കാരങ്ങൾ പരിചയപ്പെടാനും കഴിഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമായി ഇരുവരും കണക്കുകൂട്ടുന്നത്. നീണ്ട പ്രവാസത്തിനുശേഷം നാട്ടിൽ കൃഷിയും സാമൂഹിക ജീവകാരുണ്യ പ്രവർത്തനവുമായി മുന്നോട്ടുപോകാനാണ് ആഗ്രഹം. ഏക മകൻ ഡോ. കൃഷ്ണ കൊല്ലം ഗവ. ജില്ല ആശുപത്രിയിൽ പ്രാക്ടിസ് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.