പാഴ്വസ്തുക്കളിൽ കമനീയതയൊരുക്കി അഷ്റഫ്
text_fieldsപാഴ് വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ച കരകൗശല വസ്തുക്കളുമായി വളപ്പിൽ അഷ്റഫ്
ആയഞ്ചേരി: പാഴ്വസ്തുക്കളിൽനിന്നും മനോഹരമായ കരകൗശല വസ്തുക്കൾ നിർമിച്ച് ജീവിതം മെനയുകയാണ് വടകര സ്വദേശി വളപ്പിൽ അഷ്റഫ്. വ്യത്യസ്തമായി വീട്ടിലും തൊടിയിലും ഉപയോഗശൂന്യമായി വലിച്ചെറിയപ്പെടുന്ന കുപ്പി, ചിരട്ട, പി.വി.സി പൈപ്പ്, മരക്കഷണങ്ങൾ, പഴന്തുണി, കുപ്പി, ഈർക്കിലി, ഈറ്റ, മുള ഇവയൊക്കെ ഉപയോഗിച്ചും ആരെയും ആകർഷിക്കുന്ന തരത്തിലുള്ള നിരവധി മിനിയേച്ചറുകൾ രൂപപ്പെടുന്നു.
മേശ, കസേര, ചിരവ തുടങ്ങിയ വീട്ടുപകരണങ്ങളും, ഫ്ലവർ ബേസ് മറ്റ് വസ്തുക്കളുമാണ് ഏറെ ആകർഷണം. യന്ത്രസഹായമില്ലാതെ മണിക്കൂറുകൾ ചെലവഴിച്ച് ഏകാഗ്രതയോടെ തികച്ചും കൈകൊണ്ട് നിർമിച്ച കരകൗശല വസ്തുക്കളായ മിനിയേച്ചറുകളുടെ എണ്ണം നിരവധിയാണ്. പോളിഷ് തൊഴിലാളിയായിരുന്ന അഷ്റഫ് കഴിഞ്ഞ 35 കരകൗശല വസ്തുക്കളുടെ നിർമാണത്തിലൂടെ ജീവിതമാർഗം കണ്ടെത്തുകയാണ്.
തന്റെ കരകൗശല വസ്തുക്കൾ ഗുണനിലവാരമുള്ളതും ഉറപ്പും, ഈടുംനിൽക്കുന്നതുമായനാൽ വിറ്റഴിക്കുന്നതിന് വിപണി തേടിപ്പോകാറില്ലെങ്കിലും വീട്ടിലെത്തുന്നവർക്ക് വളരെ കുറഞ്ഞ വിലക്ക് നൽകാൻ കഴിയുന്നതിൽ അഷ്റഫിന് സംതൃപ്തിയാണ്. ഒരു പ്രാവശ്യം നിർമിച്ചവ പിന്നീടുണ്ടാക്കുന്നത് അതിന്റെ രൂപമാറ്റം വരുത്തിയാണെന്നത് അഷ്റഫിനെ വേറിട്ടു നിർത്തുന്നു.
ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ 66ാം വയസ്സിൽ നിരവധി രോഗങ്ങൾക്കടിമയായ അഷ്റഫ് കുടുംബത്തോടൊപ്പം കല്ലേരിയിലെ വാടക വീട്ടിലാണ് താമസം.