41 വർഷത്തെ ബഹ്റൈൻ പ്രവാസം; ഇബ്രാഹിം മടവൻചാലിൽ നാട്ടിലേക്ക്
text_fieldsമനാമ: 41 വർഷത്തെ ബഹ്റൈൻ പ്രവാസം അവസാനിപ്പിച്ച് കണ്ണൂർ മുണ്ടേരി സ്വദേശി ഇബ്രാഹിം മടവൻചാലിൽ ചൊവ്വാഴ്ച നാട്ടിലേക്ക് മടങ്ങുകയാണ്. 1983 ഫെബ്രുവരിയിൽ മുംബൈ വഴിയാണ് ഇവിടെയെത്തിയത്. അഞ്ചു വർഷത്തോളം കോൾഡ് സ്റ്റോറുകളിൽ ജോലി ചെയ്തു.
ബഹ്റൈനിലേക്ക് വരാൻ വേണ്ട വിസയും മറ്റും ശരിയാക്കിത്തന്ന ജ്യേഷ്ഠസഹോദരന്റെ സഹായത്തോടെ അദ്ദേഹം ജോലി ചെയ്തിരുന്ന മദർ കെയർ കമ്പനിയിൽ ജോലി കിട്ടി. 25 വർഷത്തോളം അവിടെ തുടർന്നു. പിന്നീട് സ്വന്തമായും സഹോദരനോടൊപ്പവും ചെറിയ ചെറിയ കച്ചവടമൊക്കെ ചെയ്തുവരുകയായിരുന്നു.
ഇവിടെ വന്ന നാളുകളിൽ കടലായിരുന്ന പല ഭാഗങ്ങളും കരയായി മാറുന്നതും അവിടങ്ങളിൽ അംബരചുംബികളായ കെട്ടിടങ്ങൾ ഉയരുന്നതും നേരിൽ കാണാനായതും ഓർമയിൽ തങ്ങിനിൽക്കുന്നു. മറക്കാൻപറ്റാത്ത പല അനുഭവങ്ങളും ഈ കാലയളവിൽ ഉണ്ടായിട്ടുണ്ട്. സ്വദേശികളും വിദേശികളും സ്വന്തം നാട്ടുകാരും അടങ്ങിയ നിരവധി പേരുമായുള്ള സുഹൃദ്ബന്ധം മധുരമുള്ള ഓർമയാണ്.
കുറഞ്ഞകാലം കുടുംബം ഇവിടെ കൂടെയുണ്ടായിരുന്നതൊഴിച്ചാൽ ജീവിതത്തിന്റെ പകുതിയിലധികവും പ്രവാസത്തിൽ ഒറ്റക്കുതന്നെയായിരുന്നു. ശിഷ്ടകാലം കുടുംബത്തോടൊന്നിച്ചു നാട്ടിൽ കഴിയാനാണ് ആഗ്രഹം. ഭാര്യയും നാലു പെണ്മക്കളുമടങ്ങിയ കുടുംബം. മൂത്ത മകൾ ഭർത്താവും മകനുമൊപ്പം ബംഗളൂരുവിലാണ്. അടുത്തയാൾ ഡിഗ്രി കഴിഞ്ഞ് ജോലി നോക്കുന്നു. മറ്റുള്ള രണ്ടു പേരും കോളജ് വിദ്യാർഥിനികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.