മദ്ദളകലാകാരൻ തൃപ്പലമുണ്ട നടരാജ വാര്യർ സപ്തതി നിറവിൽ
text_fieldsതൃപ്പലമുണ്ട നടരാജ വാര്യർ
കോങ്ങാട്: വാദ്യകലാരംഗത്ത് പ്രൗഢിയുടെ യശസ്സുയർത്തിയ മദ്ദളകലാകാരൻ തൃപ്പലമുണ്ട നടരാജ വാര്യർ സപ്തതിയുടെ നിറവിൽ. പാരമ്പര്യ ചിട്ടകളിൽനിന്ന് വ്യതിചലിക്കാതെയുള്ള നടരാജ മദ്ദളമേളം വാദ്യകലാരംഗത്ത് ശ്രദ്ധേയമാണ്. ‘നടരാജലയം’ എന്ന പേരിൽ നടത്തുന്ന നടരാജ വാര്യരുടെ സപ്തതി ആഘോഷം ഞായറാഴ്ച രാവിലെ 10ന് വി.കെ. ശ്രീകണ്ഠൻ എം.പി തൃപ്പലമുണ്ട മൃത്യുഞ്ജയം കല്യാണമണ്ഡപത്തിൽ ഉദ്ഘാടനം ചെയ്യും. അര നൂറ്റാണ്ട് കാലത്തെ കലാസപര്യയുടെ ഉടമയായ നടരാജ വാര്യരെ ജന്മനാട് സുവർണമുദ്ര നൽകി ആദരിക്കും.
1956ൽ കരിമ്പുഴ നാരായണ അയ്യരുടെയും തൃപ്പലമുണ്ട വടക്കേപ്പാട്ട് വാരിയത്തെ കുഞ്ഞിലക്ഷ്മി വാരസ്യാരുടെയും മൂന്നാമത്തെ മകനായി ജനിച്ച നടരാജ വാര്യർ തൃപ്പലമുണ്ട എൽ.പി സ്കൂൾ, പാറശ്ശേരി യു.പി സ്കൂൾ, കടമ്പഴിപ്പുറം ഹൈസ്കൂൾ എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം കലാമണ്ഡലത്തിൽ ചേർന്നാണ് മദ്ദളം അഭ്യസിച്ചത്. കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാൾ, കലാമണ്ഡലം നാരായണൻ നമ്പീശൻ എന്നിവരുടെ ശിക്ഷണത്തിലായിരുന്നു പഠനം.
തുടർന്ന് കേരള കലാമണ്ഡലം, പത്തിരിപ്പാല ഗാന്ധി സേവ സദനം, ഇരിങ്ങാലക്കുട ഉണ്ണായി വാര്യർ സ്മാരക കലാനിലയം എന്നിവിടങ്ങളിൽ അധ്യാപകനായി. 1991ൽ വെള്ളിനേഴി ജി.എച്ച്.എസ്.എസിൽ മദ്ദളം അധ്യാപകനായി. 2012ലാണ് വിരമിച്ചത്. വെള്ളിനഴി ശ്രീശൈലത്തിലാണ് താമസം. കലാമണ്ഡലം നിവാപം അവാർഡ്, തിരുവമ്പാടി വിഭാഗം സുവർണമുദ്ര, ഗുരുവായൂർ കഥകളി ക്ലബ് അവാർഡ് എന്നിങ്ങനെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ജയഭാരതിയാണ് ഭാര്യ. ജയരാജ്, വിജയരാജ് എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

