ഹെയർ ഫോർ ഹോപ്
text_fields2016 ഒക്ടോബർ 22ന് ഹിറ്റ് എഫ്.എം റേഡിയോ നടത്തിയ ഹെയർ ഡൊണേഷൻ ദൗത്യത്തിന് ഉമ്മയോടൊപ്പം പോകുമ്പോൾ എനിക്ക് ആറ് വയസ്സായിരുന്നു. കാൻസർ രോഗികൾക്ക് മുടി ദാനം ചെയ്യുന്ന പരിപാടിയിൽ ഉമ്മ മുഴുവൻ മുടിയും മുറിച്ചുനൽകി. അവിടെ എത്തിയവരിൽ ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു ഞാൻ. കുഞ്ഞുപ്രായമാണെങ്കിലും ഞാനും ആ ദൗത്യത്തിന്‍റെ ഭാഗമായി. എന്‍റെ 25 സെന്‍റി മീറ്റർ മുടി മാത്രം കട്ട് ചെയ്തത് ഹിറ്റ് എഫ്.എം ആർ.ജെ സിന്ധുച്ചേച്ചി ആയിരുന്നു. ഉമ്മയുടെ മുടി അവിടെ എത്തിയ സലൂണിസ്റ്റ് മുറിച്ചപ്പോൾ ബാക്കിയുള്ളവരുടെ മുടിയെല്ലാം ഉമ്മ കട്ട് ചെയ്തു കൊടുത്തു.
ഉമ്മയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് തുടങ്ങിയ ആ സഹായം പിന്നീടും തുടരാൻ കഴിഞ്ഞത് ഏറെ സന്തോഷം നൽകുന്നു. 2019ൽ വീണ്ടും മുടി ദാനം ചെയ്തു. ശേഷം 2021 നവംബർ 28ന് ഞാൻ പഠിക്കുന്ന ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ ദുബൈ ഹെയർ ഡൊണേഷൻ ക്യാമ്പിൽ 50 സെന്‍റീ മീറ്റർ മുടി കൊടുത്തപ്പോഴും ഞാൻ വളരെ ഹാപ്പിയായിരുന്നു.
12 വയസ്സിനുള്ളിൽ മൂന്ന് തവണ മുടി കൊടുക്കാൻ കഴിഞ്ഞു. മുടി നഷ്ടപ്പെട്ടവർക്ക് ‘ഹെയർ ഫോർ ഹോപാ’യി എനിക്ക് മാറാൻ കഴിഞ്ഞല്ലോ. അത് ജീവിതത്തിലെ വലിയൊരു ഭാഗ്യമായി കരുതുന്നു. കുട്ടിയായ എനിക്ക് ഇതിൽ കൂടുതൽ എന്ത് വേണം. കുറച്ച് മുടി പോകുമ്പോൾ നമുക്ക് ചെറിയ വിഷമം ഉണ്ടാകുമ്പോൾ എല്ലാ മുടിയും നഷ്ടപ്പെടുന്നവർക്ക് എത്രമാത്രം വിഷമം ഉണ്ടാകും എന്നത് ഒരു തിരിച്ചറിവാണ്. ഇപ്പോഴും എല്ലാ രണ്ട് വർഷം കൂടുമ്പോഴും എന്‍റെ പിറന്നാൾ ദിവസത്തിൽ ഷാർജ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ ഭാഗമായ ‘ഫ്രൻഡ്സ് ഓഫ് കാൻസർ പേഷ്യന്‍റ്സ്’ ഹെയർ ഡൊണേറ്റ് ചെയ്യാൻ എന്നെ പ്രേരിപ്പിക്കുന്നത് ഈ സൽകർമം നൽകുന്ന സന്തോഷമാണ്.
മാതാപിതാക്കളെ മാത്രം ആശ്രയിച്ച് കഴിയുന്ന നമ്മൾ കുട്ടികൾക്ക് സ്വന്തമായി ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയില്ലേ. ഒരു മുതൽമുടക്കും ഇല്ലാതെ. പ്രതീക്ഷയുടെ ഒരുപിടി മുടിയെങ്കിലും കൊടുക്കുമ്പോൾ പ്രതീക്ഷയറ്റ് കഴിയുന്നവരുടെ മുഖത്ത് ഒരുചെറു ചിരിയെങ്കിലും കൊണ്ടുവരാൻ കഴിഞ്ഞാൽ അതിൽ ആഹ്ലാദമേറെയൊണ്. നമുക്കെല്ലാവർക്കും ചെറുതായെങ്കിലും ഒരു സഹായം ചെയ്യാൻ കഴിയട്ടെയെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു.
ദുബൈയിൽ ജനിച്ചു വളരുന്ന ഞാൻ കുഞ്ഞുനാളിൽ ഉപ്പയുടെ കയ്യും പിടിച്ച് ബർ ദുബൈ റഫ പൊലീസ് സ്റ്റേഷന് മുമ്പിലൂടെ പോകാറുണ്ടായിരുന്നു. അന്ന് പൊലീസുകാരോട് കുശലം പറഞ്ഞ് വളർന്നപ്പോൾ ഒരു പൊലീസുകാരി ആകണമെന്നായിരുന്നു ആഗ്രഹം. എന്നാൽ, ഇവിടുത്തെ പൗരന്മാർക്ക് മാത്രമേ പൊലീസ് അക്കാദമിയിൽ ചേർന്ന് പഠിക്കാൻ കഴിയൂ എന്നത് ഇപ്പോഴാണ് മനസ്സിലായത്. ആഗ്രഹം ഉപേക്ഷിക്കുന്നില്ല. ക്രിമിനോളജിയിൽ ബിരുദം എടുത്ത് പൊലീസ് സേനയുടെ ഭാഗം ആകാമല്ലോ.. ഇൻശാ അല്ലാഹ്..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

