ഫ്രണ്ട്ഫ്ലേഷൻ; സൗഹൃദങ്ങൾ കുറക്കുന്നോ?
text_fields‘ഫ്രണ്ട്ഫ്ലേഷൻ’ എന്ന വാക്ക് ഇന്ന് ട്രെൻഡിങ്ങിലാണ്. പുതുതലമുറ സമ്മാനിച്ച പുതിയ ആയിരക്കണക്കിന് വാക്കുകളിൽ ഏറ്റവും അവസാനത്തെ എണ്ണങ്ങളിൽ വരുന്ന ഒന്ന്. ഈ വാക്കിന് വിശാലമായ അർഥംതന്നെയുണ്ട്. ഇന്നത്തെ തലമുറ നേരിടുന്ന ഏറ്റവും വലിയൊരു പ്രതിസന്ധിയാണ് ഈ വാക്ക് ചർച്ചചെയ്യുന്നത്. പണപ്പെരുപ്പം അല്ലെങ്കിൽ ഇൻഫ്ലേഷൻ സൗഹൃദങ്ങളിലുണ്ടാക്കുന്ന മാറ്റമാണ് ‘ഫ്രണ്ട്ഫ്ലേഷൻ’. വിലക്കയറ്റവും പണപ്പെരുപ്പവും സൗഹൃദങ്ങളെയും ബാധിക്കുമെന്ന പുതിയ കണ്ടെത്തലിന് പിന്നാലെയാണ് ഈ വാക്കും ചർച്ചയാവുന്നത്.
പണപ്പെരുപ്പം സൗഹൃദങ്ങളെ എങ്ങനെ ബാധിക്കും? കേൾക്കുമ്പോൾ ആദ്യം സംശയം തോന്നുമെങ്കിലും പുതുതലമുറയിലുള്ള പലരും ഇത് സത്യമാണെന്ന് വ്യക്തമാക്കുന്നുണ്ട്. ഉയർന്ന വാടക, വായ്പകൾ, ഇഎംഐകൾ, കടങ്ങൾ തുടങ്ങി ജീവിതച്ചെലവ് അനുദിനം വർധിച്ചുകൊണ്ടേയിരിക്കുകയാണ്. അതുകൊണ്ടുതന്നെ സാമൂഹിക ജീവിതത്തിനായി ചെലവഴിക്കാൻ വളരെ കുറച്ച് പണം മാത്രമേ ലഭിക്കുന്നുള്ളൂ എന്ന യാഥാർഥ്യമാണ് ആളുകൾ പങ്കുവെക്കുന്നത്. ആസ്വദിക്കാനിഷ്ടപ്പെടുന്ന നിമിഷങ്ങളും സന്ദർഭങ്ങളും മനപൂർവം ഒഴിവാക്കാൻ ആളുകൾ ഇപ്പോൾ ശ്രമിക്കുന്നുണ്ടെന്നാണ് പഠനങ്ങളും പറയുന്നത്. ഒരു സർവേ പ്രകാരം, ജീവിതച്ചെലവ് വർധിക്കുന്നത് കാരണം ഏകദേശം 37 ശതമാനം ആളുകൾ അവരുടെ സാമൂഹിക ബന്ധങ്ങളും ഒത്തുചേരലുകളും ഒഴിവാക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. സർവേയിൽ പ്രതികരിച്ചവരിൽ പത്തിൽ മിക്ക ആളുകളും സൗഹൃദങ്ങളിലും സാമൂഹിക ബന്ധങ്ങളിലും പണപ്പെരുപ്പം സ്വാധീനിക്കുന്നുണ്ടെന്ന് സമ്മതിക്കുന്നു.
യുവാക്കളിലാണ് ഈ പ്രശ്നങ്ങൾ കൂടുതലെന്നും സർവേ വ്യക്തമാക്കുന്നു. ഇന്നത്തെ സാമൂഹിക ജീവിതത്തിന്റെ ഘടനയെ മാറ്റിമറിച്ച് ആളുകളെ, പ്രത്യേകിച്ച് യുവാക്കളെ, ഒറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു യാഥാർഥ്യമായി മാറുകയാണ് ‘ഫ്രണ്ട്ഫ്ലേഷൻ’.സൗഹൃദങ്ങൾ നിലനിർത്തുക എന്നതും വിവാഹ റിസപ്ഷനുകളിലും മറ്റ് ആഘോഷങ്ങളിലും പങ്കെടുക്കുക എന്നതും ചെലവേറിയ, ഒരു ആഡംബരമായിത്തന്നെ ഇന്ന് മാറിയിരിക്കുന്നുവെന്നാണ് യുവാക്കൾ അഭിപ്രായപ്പെടുന്നത്. നഗരത്തിൽ ജീവിക്കുന്നവരാണ് ഇതിൽ ഏറ്റവും കൂടുതൽ സാമ്പത്തിക സമ്മർദം അനുഭവിക്കുന്നത്. മനുഷ്യന്റെ നിരാശ വർധിപ്പിക്കാനും മാനസിക സമ്മർദങ്ങളുണ്ടാക്കാനും ഈ അവസ്ഥ കാരണമാകുമെന്ന് മനശാസ്ത്ര വിദഗ്ധരും അഭിപ്രായപ്പെടുന്നുണ്ട്. സാമൂഹിക ഒത്തുചേരലുകൾ ഒഴിവാക്കുന്നതിലൂടെ പലരും സൗഹൃദങ്ങളിൽനിന്നും ഏകാന്തതയിലേക്ക് നീങ്ങുകയാണെന്നും ഈ അവസ്ഥക്ക് കാരണങ്ങളിൽ പ്രധാനം പണപ്പെരുപ്പമാണ് എന്നത് ഒരു യാഥാർഥ്യമാണെന്നും അവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

