Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightFestivechevron_rightഡാര്‍ജീലിങ് താഴ്...

ഡാര്‍ജീലിങ് താഴ് വരയില്‍ മലയാളി പൊറോട്ട വസന്തം

text_fields
bookmark_border
ഡാര്‍ജീലിങ് താഴ് വരയില്‍ മലയാളി പൊറോട്ട വസന്തം
cancel

പൊറോട്ടയെന്നാല്‍ ഉത്തരേന്ത്യക്കാര്‍ക്കും കിഴക്കന്‍ ഇന്ത്യക്കാര്‍ക്കും  കശ്മീര്‍ മുതല്‍ വടക്കു കിഴക്കന്‍ ഇന്ത്യയുടെ അങ്ങേയറ്റമായ മിസോറാം വരെ നീണ്ടുകിടക്കുന്ന ഹിമാലയ താഴ്വര വാസികള്‍ക്കുമെല്ലാം ചപ്പാത്തിക്കകത്ത് വേവിച്ച ഉരുളക്കിഴങ്ങുവെച്ച ഒരു ഭക്ഷണമാണ്. എന്നാല്‍, ഡാര്‍ജീലിങ്ങുകാരുടെ രുചിരന്ധ്രങ്ങളെ അടുത്തകാലത്ത് മറ്റൊരു പൊറോട്ട കീഴടക്കി. കൃഷ്ണയെന്ന നേപ്പാളി കേരളത്തില്‍ നിന്ന് ഡാര്‍ജീലിങ്ങിലെ തേയിലത്തോട്ടങ്ങളിലെത്തിച്ച തനി  മലയാളിപൊറോട്ട. ഡാര്‍ജീലിങ് ജില്ലയിലെ തേയിലത്തോട്ടങ്ങളുടെ നാടാണ് ബാഗര്‍കോട്ട്. ഗൂര്‍ഖാ ദേശീയവാദം ഇപ്പോഴും പുകയുന്നനാട്.

താഴ്വരയിലൂടെ സഞ്ചരിക്കുമ്പോള്‍ അങ്ങകലെ കാഞ്ചന്‍ഗംഗ കൊടുമുടികാണാം. ഭൂട്ടാനില്‍ നിന്ന്  സിലുഗുരിയിലേക്ക് മടങ്ങുന്ന സഞ്ചാരികള്‍ ബാഗര്‍കോട്ടിലത്തെിയാല്‍ വാഹനം നിര്‍ത്തും. അവിടെ തിരക്കേരിയ ഒരു നാടന്‍ഹോട്ടലുണ്ട്. കൃഷ്ണയുടെ പൊറോട്ടക്കട. കുറച്ചുകാലം കൊണ്ട് ഭൂട്ടാന്‍-സിലുഗുരി ഹൈവേയില്‍ പ്രചുരപ്രചാരം നേടിയ മലയാളി പൊറോട്ടക്കട. കുടിയേറ്റങ്ങള്‍ ലോകത്തെവിടെയും സംസ്കാരത്തിലുണ്ടാക്കുന്ന മാറ്റങ്ങളുടെ പ്രതീകമാണ് കൃഷ്ണയുടെ പൊറോട്ടക്കട. കൃഷ്ണ അഞ്ചു വര്‍ഷം മുമ്പുവരെ ഇവിടത്തെ തേയിലത്തോട്ടങ്ങളിലെ ഒരു സാധാരണ തൊഴിലാളിയായിരുന്നു. അക്കാലത്ത് ഡാര്‍ജീലിങ് തേയിലയുടെ വിലയിടിഞ്ഞ് കൃഷി പ്രതിസന്ധിയിലായി.

പലതോട്ടങ്ങളും അടച്ചുപൂട്ടി. കൃഷ്ണ തൊഴില്‍ രഹിതനായി. കുടുബം പട്ടിണിയിലായപ്പോള്‍ അവന്‍ നാടുമുഴുവന്‍ അന്വേഷിച്ചു; ‘എവിടെ തൊഴില്‍ ലഭിക്കും?’ കൂട്ടുകാരും കുടുംബക്കാരുമെല്ലാം നല്‍കിയത് ഒരേ ഒരുത്തരം: ‘അങ്ങകലെ തെക്ക് കേരളം എന്നൊരുനാടുണ്ട്. അവിടെ ഇഷ്ടം പോലെ തൊഴിലുണ്ട്. നല്ല കൂലിയുമുണ്ട്.’ താമസിച്ചില്ല. കൃഷ്ണ കേരളത്തിലേക്ക് വണ്ടി കയറി. വണ്ടിയില്‍ നിറയെ കേരളത്തിലേക്കുള്ള  ഇതരസംസ്ഥാന തൊഴിലാളികളായിരുന്നു. അവര്‍ക്കിടയിലും കൃഷ്ണ തൊഴിലന്വേഷിച്ചു. ഒരു മിഡ്നാപൂരുകാരന്‍ സഹായ ഹസ്തവുമായെ ത്തി; ‘കൊല്ലത്തേക്ക് പോന്നോ. നല്ല പൊറോട്ടയടിക്കാന്‍ പഠിപ്പിക്കാം’. അങ്ങനെ കൃഷ്ണ കൊല്ലത്തെത്തി.

വളരെ പെട്ടെന്ന് കൊല്ലം നഗരത്തിലെ തിരക്കേറിയ ഒരു പൊറോട്ടയടിക്കാരനായി. രണ്ടു വര്‍ഷം കൊല്ലത്ത് തൊഴിലെടുത്തു. ഒരിക്കല്‍  ആഘോഷിക്കാനായി കൃഷ്ണ നാട്ടിലെത്തി. പൂട്ടിക്കിടന്നിരുന്ന തേയിലത്തോട്ടങ്ങള്‍ വീണ്ടും തുറന്നിരിക്കുന്നു. കൂട്ടുകാരെല്ലാം തോട്ടങ്ങളില്‍ വീണ്ടും തൊഴിലെടുക്കുന്നു. കൃഷ്ണ തീരുമാനിച്ചു. ഇനി കേരളത്തിലേക്കില്ല. ബാഗര്‍കോട്ടില്‍ തേയിലത്തോട്ടങ്ങള്‍ക്ക് നടുവിലായി ഒരുതട്ടുകട ഉയര്‍ന്നു. വിശന്നുവലഞ്ഞ തൊഴിലാളികളെയും സഞ്ചാരികളെയും ഒരു പുതിയ പലഹാരം കാത്തിരുന്നു. കൃഷ്ണ കൊല്ലത്തു നിന്നും ഡാര്‍ജീലിങ്ങിലെത്തിച്ച മലയാളി പൊറോട്ട. കഴിച്ചവരെല്ലാം ഏകസ്വരത്തില്‍ പറഞ്ഞു; ‘ഉഗ്രന്‍’.

രണ്ടു വര്‍ഷങ്ങള്‍ക്കിടയില്‍ കൃഷ്ണയുടെ തട്ടുകടയുടെ പ്രശസ്തി സിലുഗുരിയും ഡാര്‍ജീലിങ്ങുമൊട്ടാകെ പടര്‍ന്നു. ഈവഴി പോകുന്നവരെല്ലാം മലയാളി പൊറോട്ട രുചിക്കാനായി ബാഗര്‍കോട്ടിലിറങ്ങും. പൊറോട്ട വില്‍പനയിലൂടെ കൃഷ്ണക്കിന്ന് നല്ല വരുമാനമുണ്ട്. പക്ഷേ, ചെറിയൊരു കുഴപ്പം; ‘കേരളത്തില്‍ നിന്ന് മടങ്ങിയെത്തിയവരെല്ലാം ഇപ്പോള്‍ പൊറോട്ടക്കട തുടങ്ങാനിരിക്കുകയാണ്. അധികകാലം ഇനി ഗോതമ്പ് പൊറോട്ടയുണ്ടാവില്ല. എല്ലായിടത്തും മലയാളി പൊറോട്ടകളായിരിക്കും’. ഡാര്‍ജീലിങ് മലകളില്‍ പൊറോട്ട വസന്തം വിരിയുമ്പോള്‍ കേരളത്തിലെ ഹോട്ടലുകാരും തെല്ല് ആശങ്കപ്പെടണം. ഇങ്ങനെ പോയാല്‍ പൊറോട്ടയടിക്കാന്‍ ഇനി അധികകാലം ബംഗാളികളെ കിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parottadarjeeling porattas
News Summary - porattas in darjeeling
Next Story