Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightWomenchevron_rightSheroeschevron_rightവനിത ബാഡ്മിന്‍റണിൽ...

വനിത ബാഡ്മിന്‍റണിൽ സൗദിക്ക് ആദ്യമായി മെഡലുകൾ നേടിക്കൊടുത്ത മലയാളി പെൺകുട്ടിയെ അറിയാം

text_fields
bookmark_border
വനിത ബാഡ്മിന്‍റണിൽ സൗദിക്ക് ആദ്യമായി മെഡലുകൾ നേടിക്കൊടുത്ത മലയാളി പെൺകുട്ടിയെ അറിയാം
cancel
camera_alt

ഖദീജ നിസ

ബാഡ്മിന്‍റൺ വേൾഡ് ഫെഡറേഷന്‍റെ പട്ടികയിൽ സൗദി ദേശീയ പതാകക്കൊപ്പമുള്ള ‘ഖദീജ ഖൗതർ’ എന്ന പേരുകണ്ട് അതൊരു അറബി പെൺകുട്ടിയായിരിക്കും എന്ന് കരുതിയെങ്കിൽ തെറ്റി. തനി മലയാളിയാണ്.

കോഴിക്കോട് ജില്ലയിലെ കൊടുവള്ളിക്കാരി. യഥാർഥ പേര് ഖദീജ നിസ. ബാഡ്മിന്‍റൺ ലോക റാങ്കിങ്ങിൽ സൗദി അടയാളപ്പെടുന്നത് ഖദീജയുടെ പേരിലാണ്. ഒരേസമയം മലയാളികളുടെയും സൗദികളുടെയും അഭിമാനമായ താരത്തിന്‍റെ വിശേഷത്തിലേക്ക്.

സൗദി ഗെയിംസിൽ ഉദിച്ച താരം

ലോക കായികലോകത്തേക്ക് പുത്തൻ ചുവടുകൾവെച്ച് കുതിക്കാൻ ശ്രമിക്കുന്ന സൗദിയുടെ പുതിയ പ്രതീക്ഷയാണ് ഖദീജ. തദ്ദേശീയ കായികരംഗത്തിന്‍റെ വളർച്ചക്കുവേണ്ടി സൗദി ദേശീയ ഗെയിംസ് ആരംഭിച്ചപ്പോൾതന്നെ സ്വർണ മെഡൽ നേടി ഉദിച്ചുയർന്ന താരം.

രണ്ട് ദേശീയ ഗെയിംസിലും സ്വര്‍ണം നേടി ചരിത്രം കുറിച്ചതോടെ കൈകളിൽ വന്നുചേർന്നത് 20 ലക്ഷം റിയാലാണ് (നാല് കോടി 40 ലക്ഷം രൂപ)!

രാജ്യാന്തര തലത്തില്‍ വനിത ബാഡ്മിന്‍റണ്‍ ചാമ്പ്യൻഷിപ്പുകളിൽനിന്ന് ചരിത്രത്തിലാദ്യമായി സൗദി അറേബ്യക്ക് മെഡലുകൾ നേടിക്കൊടുക്കുന്നതും ഖദീജയാണ്. 13 മെഡലുകളാണ് ഇക്കാലയളവിൽ സമ്പാദിച്ചത്.

വിമൻസ് സിംഗിൾസിൽ 231, ഡബ്ൾസിൽ 138, മിക്സഡ് ഡബ്ൾസിൽ 108, ജൂനിയർ മിക്സഡ് ഡബ്ൾസിൽ 38, ജൂനിയർ സിംഗിൾസിൽ 54 എന്നിങ്ങനെയാണ് ആഗോള റാങ്കിങ് പട്ടികയിൽ ഈ കൗമാരക്കാരിയുടെ നില. ഈ പട്ടികയിൽ സൗദിയുടെ പതാകയേന്തുന്ന മറ്റൊരാളെ കണ്ടെത്താൻ പിന്നെയും ഒരുപാട് താഴേക്ക് സ്ക്രോൾ ചെയ്യേണ്ടിവരും. ദേശീയതലത്തിൽ ഒന്നാം റാങ്കാണ്.

ഖദീജ നിസ

ഗതിമാറ്റിയ ഗെയിംസ്

ഇതര രാജ്യക്കാരിയായിട്ടും സൗദി ദേശീയ ഗെയിംസിൽ പങ്കെടുക്കാൻ അവസരം കിട്ടിയത് യാദൃച്ഛികതയാൽ വന്നുചേർന്ന യോഗ്യത കൊണ്ടാണ്. റിയാദിലായിരുന്നു ജനനം. സൗദിയിൽ ജനിച്ച വിദേശികൾക്കും മത്സരിക്കാം എന്നൊരു പഴുത് ദേശീയ ഗെയിംസിന്‍റെ മാനുവലിലുണ്ടായിരുന്നു.

സൗദി കായിക മന്ത്രാലയത്തിന്‍റെ ആ ഉദാരതയിൽ ബാഡ്മിന്‍റൺ കോർട്ടിലെത്തി റാക്കറ്റ് വീശിയപ്പോൾ വീണത് സ്വർണ മെഡലുകൾ. അതോടെ ചിത്രംതന്നെ മാറി. രാജ്യാന്തര ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പുകളിൽ സൗദി അറേബ്യയെ പ്രതിനിധാനം ചെയ്യാൻ അവസരമായി. സൗദി ബാഡ്മിന്‍റൺ ഫെഡറേഷൻ ബംഗളൂരുവിലെ പ്രകാശ് പദുകോണ്‍ ബാഡ്മിന്‍റണ്‍ അക്കാദമിയിലേക്കയച്ച് പ്രത്യേക പരിശീലനവും നൽകി.

ബാഡ്മിന്‍റൺ വേൾഡ് ഫെഡറേഷന് കീഴിലുള്ള സൗദി ബാഡ്മിന്‍റൺ ഫെഡറേഷനിലാണ് രജിസ്ട്രേഷൻ നേടിയത്. തദ്ദേശീയ ക്ലബുകളുടെ പേരിലാണ് ഫെഡറേഷനിലെത്തുന്നതും ദേശീയ ഗെയിംസിൽ മത്സരിക്കുന്നതും. ആദ്യ വർഷം റിയാദിലെ ‘നജദ്’ ക്ലബിന്‍റെ പ്രതിനിധിയായാണ് മത്സരത്തിൽ പങ്കെടുത്തത്. പിറ്റേവർഷം ‘റിയാദ്’ ക്ലബിലേക്ക് മാറി. ഈ വര്‍ഷം കരാര്‍ ഒപ്പുവെച്ചത് ജിദ്ദയിലെ ഇത്തിഹാദ് ക്ലബുമായാണ്.


വിസ്മയിപ്പിക്കും മെഡൽ പട്ടിക

ഏറ്റവും കൂടുതൽ മെഡലുകൾ കൊയ്ത വർഷമാണ് 2023. സിംഗിൾസ്, ഡബ്ൾസ്, മിക്സഡ് ഡബ്ൾസ് എന്നീ വിഭാഗങ്ങളിലായി 13 മെഡലുകളാണ് നേടിയത്. അതിൽ എട്ട് സ്വർണം, രണ്ട് വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെയാണ് നേട്ടം.

റിയാദിലെ അറബ് ചാമ്പ്യൻഷിപ് ടൂർണമെന്‍റിൽ അണ്ടർ 19 മിക്സഡ് ഡബ്ൾസിൽ സ്വർണം, ഡബ്ൾസിൽ വെള്ളി, സിംഗിൾസിൽ വെങ്കലം നേടി. സൗദി ചരിത്രത്തിൽ ആദ്യമായി സി.ബി.എസ്.ഇ നാഷനൽ ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത മത്സരത്തിൽ (അണ്ടർ -19 ഗേൾസ് സിംഗിൾസ്) സ്വർണം നേടി പുതുചരിത്രവും സൃഷ്ടിച്ചു.

ദക്ഷിണാഫ്രിക്കയിൽ നടന്ന ഇന്‍റർനാഷനൽ സീരീസ് ജൂനിയർ ചാമ്പ്യൻഷിപ്പിലും (അണ്ടർ -19 ഗേൾസ് സിംഗിൾസ്, മിക്സഡ് ഡബ്ൾസ്), സൗദി നാഷനൽ ഗെയിംസിലും (തുടർച്ചയായ രണ്ടാം തവണ വിമൻസ് സിംഗിൾസ്) സ്വർണം, അൽജീരിയയിൽ നടന്ന ഇന്‍റർനാഷനൽ സീരീസ് വിമൻസ് ഡബ്ൾസിലും മിക്സഡ് ഡബ്ൾസിലും വെങ്കലം എന്നിവ നേടി.

ബഹ്റൈൻ ജൂനിയർ ഇന്‍റർനാഷനൽ സീരീസ് അണ്ടർ 19 മിക്സഡ് ഡബ്ൾസിൽ സ്വർണവും ഗേൾസ് ഡബ്ൾസിൽ വെള്ളിയും ഗേൾസ് സിംഗിൾസിൽ വെങ്കലവും നേടി. സി.ബി.എസ്.ഇ സൗദി നാഷനൽ ക്ലസ്റ്റർ സ്കൂൾ മീറ്റിൽ എട്ടുവർഷം കളിച്ച എല്ലാ കാറ്റഗറികളിലും ഗോൾഡ് മെഡലിസ്റ്റാണ്. കസാഖ്സ്താനിലെ ഫ്യൂച്ചർ ഇന്‍റർനാഷനൽ സീരീസ് വിമൻസ് ഡബ്ൾസിലും മിക്സഡ് ഡബ്ൾസിലും വെങ്കല മെഡലുകൾ... നേട്ടം കൊയ്ത പ്രധാന മത്സരങ്ങളുടെ പട്ടിക നീളുന്നു.

ഏതാണ്ട് ഇതുപോലൊരു ട്രാക്ക് റെക്കോഡ് തന്നെയായിരുന്നു 2022ലും. 2022ന് മുമ്പും രാജ്യാന്തര പരിവേഷമില്ലെങ്കിലും മെഡൽ നേട്ടങ്ങൾക്ക് കുറവൊന്നുമുണ്ടായിരുന്നില്ല. 2024നെയും സുവർണ വർഷമാക്കാനുള്ള തീവ്രപരിശീലനത്തിലാണ് ഖദീജ. ഇക്കഴിഞ്ഞ ഏപ്രിലിൽ ചൈന ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സൗദിയെ പ്രതിനിധാനംചെയ്തിരുന്നു.

റിയാദിലെ ന്യൂ മിഡിലീസ്റ്റ് ഇന്‍റർനാഷനൽ സ്കൂളിൽ പ്ലസ് ടു കോമേഴ്സ് വിദ്യാർഥിനിയാണ്. ബാഡ്മിന്‍റൺ പരിശീലനത്തിനൊപ്പം പരീക്ഷക്കുള്ള തയാറെടുപ്പും മറുവശത്ത് തകൃതിയാണ്. േകാച്ചുമാർ, അധ്യാപകർ, സഹപാഠികൾ, റിയാദ് ന്യൂ മിഡിലീസ്റ്റ് സ്കൂളിലെ കായികാധ്യാപകൻ സവാദ് വണ്ടൂർ, റിയാദിലെയും നാട്ടിലെയും ക്ലബുകളിലെ അംഗങ്ങൾ, കളിക്കാർ അങ്ങനെ ഒരുപാട് പേരുടെ സഹായ സഹകരണം കൊണ്ടാണ് ഈ നേട്ടങ്ങളെല്ലാം കൈവരിക്കാൻ കഴിഞ്ഞതെന്ന് നിസ അടിവരയിടുന്നു.

നേട്ടങ്ങൾ കൈവരിച്ചു എന്നറിഞ്ഞപ്പോൾ റിയാദിലെ മലയാളി സമൂഹം ഹൃദയത്തിലേറ്റുവാങ്ങി നൽകിയ ആദരവും സ്നേഹവും മറക്കാൻ കഴിയാത്ത അനുഭവമായിരുന്നെന്നും നിസ പറയുന്നു.

ഖദീജ നിസ കുടുംബത്തോടൊപ്പം


തുടക്കം പിതാവിനൊപ്പം

എട്ടാം വയസ്സു മുതല്‍ പിതാവ് അബ്ദുല്ലത്തീഫിനൊപ്പം റിയാദിലെ മലയാളികളുടെ ബാഡ്മിന്‍റണ്‍ ക്ലബായ സിന്‍മാര്‍ അക്കാദമിയിലാണ് ഖദീജ കളി തുടങ്ങിയത്. അന്ന് റിയാദിലെ സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു. കളിയില്‍ അഭിരുചി കണ്ടെത്തിയത് സിന്‍മാര്‍ സ്ഥാപകനായ കൊല്ലം സ്വദേശി അനില്‍ കുമാറാണ്. ഇവിടെനിന്ന് മികച്ച പിന്തുണയും പ്രഫഷനല്‍ കോച്ചുമാരായ ഷാഹിം, സഞ്ജയ് എന്നിവരുടെ പരിശീലനവും നേടി.

ഐ.ടി എൻജിനീയറും ബിസിനസുകാരനുമായ അബ്ദുല്ലത്തീഫും മികച്ച ബാഡ്മിന്‍റൺ കളിക്കാരനായിരുന്നു. 1997ലാണ് സൗദിയിലേക്ക് വിമാനം കയറുന്നത്. റിയാദിൽ പ്രവാസം ആരംഭിച്ചെങ്കിലും കളി കൈയൊഴിയാൻ മനസ്സ് അനുവദിച്ചില്ല. ഒരു പരിചയക്കാരൻ വഴിയാണ് സിൻമാർ ബാഡ്മിന്‍റൺ ഗ്രൂപ്പിലെത്തിയത്. അവിടെ കളി തുടർന്നു. പിന്നീട് കുടുംബം റിയാദിലെത്തിയപ്പോൾ ഭാര്യയും മക്കളുമെല്ലാം കളിക്കാൻ ഒപ്പംകൂടി.

തലമുറകളിലേക്ക് പകർന്നുകിട്ടിയ കായികപ്പെരുമ

കൊടുവള്ളിയിലെ ആദ്യകാല ബാൾ ബാഡ്മിന്‍റൺ, വോളിബാൾ കളിക്കാരനായിരുന്ന കൂടത്തിങ്ങൽ തറവാട്ടിലെ ഇബ്രാഹിം ഹാജിയുടെ പേരമകളാണ് ഖദീജ. മികച്ച കളരി അഭ്യാസികൂടിയായ ഇദ്ദേഹത്തിന്‍റെ കായികപ്പെരുമ തലമുറകളിലേക്കും പകർന്നുകിട്ടിയിരുന്നു.

മകൻ അബ്ദുൽ ലത്തീഫിലൂടെയാണ് ഖദീജയും ആ വഴിയിലെത്തിയത്. വയനാട് സ്വദേശിയായ ഉമ്മ ഷാനിത ലത്തീഫും സഹോദരങ്ങളും ബാഡ്മിന്‍റൺ കളിക്കാരാണ്. ഇളയ സഹോദരൻ മുഹമ്മദ് നസ്മി കേരള സ്റ്റേറ്റ് ബാഡ്മിന്‍റൺ ചാമ്പ്യനാണ് (സബ് ജൂനിയർ). ബംഗളൂരുവിലെ പ്രകാശ് പദുകോൺ ബാഡ്മിന്‍റൺ അക്കാദമിയിലാണ് പരിശീലനവും പഠനവും.

മൂത്ത സഹോദരി നേഹ ലത്തീഫ് ഗ്രാഫിക് ഡിസൈനറാണ്. രണ്ടാമത്തെ സഹോദരി റിയ ഫാത്തിമ കോഴിക്കോട് ദേവഗിരി സെന്‍റ് ജോസഫ്സ് േകാളജിൽ മൂന്നാംവർഷ ഇംഗ്ലീഷ് ലിറ്ററേച്ചർ വിദ്യാർഥിനിയാണ്. ബഹ്‌റൈൻ നാഷനൽ ബാഡ്മിന്‍റൺ ടീം അംഗമായ റിയ ബഹ്റൈനെ പ്രതിനിധാനം ചെയ്ത് 2023ൽ ദുബൈയിൽ നടന്ന ഏഷ്യ മിക്സഡ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തിരുന്നു. ഇളയ സഹോദരി ഹെയ്‌സ് മറിയത്തിന് രണ്ടു വയസ്സാണ്.

ഒളിമ്പിക്സ് എന്ന സ്വപ്നം

ഒളിമ്പിക്സാണ് ഈ 18കാരിയുടെ സ്വപ്നം. ഒരിക്കൽ അതെത്തിപ്പിടിക്കുമെന്ന ദൃഢനിശ്ചയവുമുണ്ട്. ‘സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനെ കാണണം, അദ്ദേഹത്തിൽനിന്ന് ഒരു മെഡലെങ്കിലും ഏറ്റുവാങ്ങണം. എം.എ. യൂസുഫലിയെയും നേരിൽ കാണണം’ -ചെറുചിരിയോടെ മറ്റു രണ്ട് ആഗ്രഹങ്ങളും പങ്കുവെച്ചു. സ്വപ്നങ്ങളെല്ലാം പുലരുമെന്ന പ്രതീക്ഷയിലേക്ക് അവൾ റാക്കറ്റ് വീശി തൂവൽക്കൂട് പറത്തുകയാണ്.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:badmintonSaudi ArabiaWomen .Lifestyle
News Summary - Khadeeja Nisa made history in women's badminton
Next Story