Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightcelebtalkchevron_right'പഠിക്കുന്ന കാലത്ത്...

'പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐയിലും പിന്നീട് സി.പി.എമ്മിലും പ്രവർത്തിച്ചു. ഇടതുപക്ഷ കാഴ്ചപ്പാടുകൾ എന്നിലെ കലാകാരനെ രൂപപ്പെടുത്തുന്നതിൽ സഹായിച്ചു'

text_fields
bookmark_border
rajesh madhavan
cancel

കാസർകോട് കൊളത്തൂർ യു.പി സ്കൂളിലെ നാടകക്യാമ്പിൽനിന്ന് ആദ്യം തഴയപ്പെട്ട കഥയുണ്ട് നീണ്ടുമെലിഞ്ഞ ആ കുട്ടിക്ക്. പിന്നീട് കിട്ടിയ ചെറിയ വേഷത്തിൽ അവന്‍റെ അഭിനയം കണ്ട് സംവിധായകൻ മണിപ്രസാദ് നായക കഥാപാത്രം തന്നെ ഏൽപിച്ചു. ഉപജില്ലതലത്തിൽ നാടകത്തിന് മൂന്നാംസ്ഥാനമാണ് ലഭിച്ചതെങ്കിലും അവൻ മടങ്ങിയത് മികച്ച നടനുള്ള പുരസ്കാരവുമായി.

ആ നീണ്ടുമെലിഞ്ഞ് കണ്ണുകളിൽ പൊടുന്നനെ ഭാവങ്ങൾ വിരിയുന്ന പയ്യൻ ഇന്ന് രാജേഷ് മാധവനായി ജൈത്രയാത്ര തുടരുകയാണ്. 'മഹേഷിന്‍റെ പ്രതികാരം' സിനിമയിൽ നെല്ലിക്കക്കാരനെ ഇടിച്ചിടുന്ന സൈക്കിൾ ബോയ് ആയി വന്ന് അത് 'ന്നാ, താൻ കേസ്കൊട്' എന്ന സൂപ്പർ ഹിറ്റ് സിനിമയിലെ ഓട്ടോഡ്രൈവർ സുരേഷൻ വരെ എത്തിനിൽക്കുന്നു.


കാസർകോട്ടുനിന്ന് സിനിമയി ലേക്കുള്ള യാത്ര എളുപ്പമായിരുന്നോ?

ഭയങ്കര കഷ്ടപ്പാടുകളാണ് അനുഭവിച്ചത്. മുന്നാട് പീപ്ൾസ് കോളജിൽനിന്ന് ബി.ബി.എം കഴിഞ്ഞ ഞാൻ സിനിമയോടുള്ള അതിയായ ആഗ്രഹംമൂലം കൊച്ചിയിലേക്ക് വണ്ടികയറുകയായിരുന്നു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന കുടുംബത്തിലാണ് എന്‍റെ ജനനം.

എന്നിട്ടും കൊച്ചിയിൽ പി.ജിക്ക് വിഷ്വൽ മീഡിയ കോഴ്സിന് ചേരാനുള്ള ഉൾവിളിയിൽ നാട്ടിൽനിന്നു തിരിച്ചു. സുഹൃത്തുക്കളാണ് അവിടെ താങ്ങായത്. ബിജോയ് അടക്കമുള്ള സഹപാഠികൾ ആറു മാസത്തോളം ഫീസ് കൊടുത്തു. സെക്കൻഡ് സെമസ്റ്റർ കഴിഞ്ഞതോടെ മുന്നോട്ടുപോകാനാവാത്ത അവസ്ഥ വന്നു. ഫീസ് കൊടുക്കാത്തതിന് കുറച്ചുദിവസം ക്ലാസിന് പുറത്തായി.

ഏറെ പ്രതീക്ഷയോടെ നാട്ടിൽനിന്ന് തിരിച്ച ഞാൻ വേദനയോടെയാണെങ്കിലും ആ തീരുമാനം എടുത്തു. പഠനം ഉപേക്ഷിക്കാം. അപ്പോഴാണ് സഹപാഠിയായ ഷാർലെറ്റും കുടുംബവും ഒരു വിദ്യാർഥിയെ സ്പോൺസർ ചെയ്യാൻ താൽപര്യം അറിയിക്കുന്നത്. എന്നെ സ്പോൺസർ ചെയ്യാൻ ഞാൻ സമ്മതിച്ചില്ല. പക്ഷേ, ഇതിൽ അഭിമാനക്കുറവ് ഒന്നും വിചാരിക്കേണ്ട, ഒരു സുഹൃത്ത് സഹായിക്കുന്നു എന്ന് കരുതിയാൽ മതിയെന്ന അവരുടെ നിർബന്ധത്തിന് വഴങ്ങി. പത്തുമാസത്തോളം എന്‍റെ ഫീസും മറ്റും അവരാണ് കൊടുത്തത്.


സിനിമയിൽ എത്തുംമുമ്പ് എന്തുചെയ്തു?

കോഴ്സ് കഴിഞ്ഞ് ആദ്യം കയറിയ ജോലിക്ക് 5000 രൂപയായിരുന്നു ശമ്പളം. പിന്നെ അതെങ്ങനെ ഉയർത്താമെന്നായിരുന്നു ശ്രദ്ധ. ചില ചാനലുകളിലും മാസികകളിലും ജോലിചെയ്തു. ശമ്പളം കൂടിയെങ്കിലും ആ ഫീൽഡ് എനിക്ക് ബുദ്ധിമുട്ടായി തുടങ്ങിയതോടെ അവിടംവിട്ടു. ശേഷം പത്രങ്ങളിൽ ആർട്ടിക്കിൾ എഴുതി.

ഫോട്ടോഗ്രാഫറായും എഡിറ്റിങ് ചെയ്തും പണമുണ്ടാക്കി. നാടകക്യാമ്പ് നടത്തിയും നാടകങ്ങൾ എഴുതി നൽകിയും സാമ്പത്തിക ബുദ്ധിമുട്ടുകൾ തരണംചെയ്തു. ചില ഷോർട്ട് ഫിലിമുകളിലും അഭിനയിച്ചു. പിന്നീടാണ് തിരക്കഥ എഴുതാൻ തീരുമാനിക്കുന്നത്. ചെയ്തിരുന്ന ജോലികൾ എല്ലാം വിട്ട് സുഹൃത്ത് രവിശങ്കറിനൊപ്പം തിരക്കഥ എഴുതാൻ കൂടി. ആ പ്രയത്നം പിന്നീട് ഫലംകാണുകയായിരുന്നു.

മഹേഷിന്‍റെ പ്രതികാരത്തിലെ 'സൈക്കിൾ ബോയി'ലേക്ക് എത്തുന്നത്?

സംവിധായകൻ ശ്യാം പുഷ്കരനെ പരിചയമുണ്ടായിരുന്നു. അതിലൂടെയാണ് സുഹൃത്തിനൊപ്പം തിരക്കഥ പറയാൻ നടനും സംവിധായകനുമായ ദിലീഷ് പോത്തന്‍റെ അടുത്ത് പോയത്. എന്നെ കണ്ട ദിലീഷ് പോത്തൻ ഇവനെക്കൊണ്ട് അഭിനയിപ്പിക്കാം എന്നു പറയുകയായിരുന്നു. അങ്ങനെ ആ വേഷത്തിലേക്ക് എത്തി. ശ്യാം പുഷ്കരൻ വഴി 'ഇയ്യോബിന്‍റെ പുസ്തകം' സിനിമയിലേക്ക് ചെറിയ റോളിലേക്ക് അതിനുമുമ്പ് ഓഫർ വന്നെങ്കിലും വേണ്ടെന്നുവെച്ചിരുന്നു.

സിനിമ പിന്നണിപ്രവർത്തനത്തിലായിരുന്നു എനിക്ക് ത്രിൽ. സിനിമക്കാരനാകണം എന്നു മാത്രമാണ് ആഗ്രഹിച്ചത്. നടനാകണമെന്ന് ഒരിക്കൽപോലും ആഗ്രഹിച്ചിട്ടില്ല. നല്ലൊരു സംവിധായകനാകുക എന്നതാണ് എന്നെ മോഹിപ്പിക്കുന്നത്. ഇതുവരെ അഭിനയിച്ച 20ഓളം സിനിമയിലും റോളിനുവേണ്ടി ഞാൻ ആരുടെയും അടുത്തുപോയിട്ടില്ല. സുഹൃത്തുക്കൾ വഴിയാണ് എല്ലാ സിനിമകളിലും എത്താനായത്.


തന്നിലൊരു നടനുണ്ടെന്ന് എന്നാണ് തിരിച്ചറിയുന്നത്?

ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് എന്‍റെ ചേച്ചി രാജി നാട്ടിൽ ഒരു നാടകത്തിൽ അഭിനയിക്കുന്നത്. പൂതപ്പാട്ട് നാടകത്തിൽ പൂതമായി ചേച്ചി സ്റ്റേജിൽ പ്രത്യക്ഷപ്പെട്ടപ്പോൾ എനിക്ക് ഭയങ്കര ഇഷ്ടം തോന്നി. ആ ഇഷ്ടം മനസ്സിന്‍റെയുള്ളിൽ കയറിക്കൂടി എന്നു പറയാം. പിന്നീട് അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ നാടക സെലക്ഷന് പോയി.

വേഷമൊന്നും കിട്ടിയില്ല. നിരാശ തോന്നിയെങ്കിലും പ്രയത്നം അവസാനിപ്പിച്ചില്ല. ഏഴിൽ എത്തിയപ്പോൾ മണിപ്രസാദ് ചേട്ടൻ സ്കൂളിൽ വർഷാവർഷം ചെയ്യുന്ന നാടകത്തിലേക്ക് ആളെ തികക്കാൻ എന്നെയും കൂട്ടി. പക്ഷേ, കിട്ടിയ അവസരത്തിൽ നന്നായി കഷ്ടപ്പെട്ടതിലൂടെ ഉപജില്ലതലത്തിൽ മികച്ച നടനാകാൻ കഴിഞ്ഞു.


കാസർകോട്ടെ പെർളടുക്കം എന്ന ഗ്രാമത്തിന്‍റെ സ്വാധീനം എങ്ങനെ?

ആ നാടിന്‍റെ ഭാഷയും സംസ്കാരവും എന്നിലെ നടനെ രൂപപ്പെടുത്തുന്നതിൽ നിർണായകമായിട്ടുണ്ട്. ബാലസംഘത്തിന്‍റെ വേനൽതുമ്പി കലാജാഥ, ജില്ല പഞ്ചായത്ത് നാടകക്യാമ്പ് തുടങ്ങിയവയിലൂടെയാണ് പിച്ചവെക്കുന്നത്. പിന്നീട് കുട്ടികൾക്കുവേണ്ടി ഗോപി കുറ്റിക്കോൽ നടത്തുന്ന സൺഡേ തിയറ്ററിന്‍റെ ഭാഗമായി. പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐയിലും പിന്നീട് സി.പി.എമ്മിലും പ്രവർത്തിച്ചു.

ഇടതുപക്ഷ കാഴ്ചപ്പാടുകളും എന്നിലെ കലാകാരനെ രൂപപ്പെടുത്തുന്നതിൽ സഹായകമായി. കലയോട് എനിക്ക് എന്തെങ്കിലും താൽപര്യം ഉണ്ടെങ്കിൽ അതിന് കാരണം അച്ഛൻ മാധവനാണ്. കൂലിപ്പണി ചെയ്താണ് അച്ഛൻ ഞങ്ങളെ വളർത്തിയത്. തുടക്കത്തിൽ കപ്പണയിലും (കല്ലുവെട്ട്) പിന്നീട് കൽപണി മേസ്തിരിയായും പണിയെടുത്ത അച്ഛൻ കഥകൾ പറഞ്ഞുതരും. മഹാഭാരതമടക്കമുള്ള പുരാണ കഥകളാണ് വളരെ വൈകാരികമായി പറഞ്ഞുതരുക.

പഠിക്കുന്ന കാലത്ത് വീട്ടുകാർ അവരുടെ ബുദ്ധിമുട്ടുകൾ ഒരിക്കലും എന്നെ അറിയിച്ചിട്ടില്ല. ഒരിക്കൽ ഞാൻ എന്തെങ്കിലുമൊക്കെ ആയിത്തീരുമെന്ന പ്രതീക്ഷ അച്ഛനുണ്ടായിരുന്നു. അതുകൊണ്ട് പണ്ട് മുതൽക്കേ ഭയങ്കര സപ്പോർട്ട് ആയിരുന്നു. അമ്മ രത്നാവതിയും ചേച്ചിമാരായ രാജിയും ശ്രീജിയുമെല്ലാം കട്ടക്ക് സപ്പോർട്ടായി കൂടെ നിന്നു.

നടനായാണോ കാസ്റ്റിങ് ഡയറക്ടറാ യാണോ കൂടുതൽ ആസ്വദിക്കുന്നത്. ഏതാണ് എളുപ്പമുള്ള പണി?

കാസ്റ്റിങ് ഡയറക്ടറുടേത് മാനസിക സംഘർഷം നേരിടുന്ന ജോലിയാണ്. നടനാകുമ്പോഴും ഇതേ സംഘർഷം അനുഭവിക്കുന്നുണ്ടെങ്കിലും അത് വേറൊരു തലത്തിലാണ്. രണ്ടിനും ബുദ്ധിമുട്ടുകളുണ്ട്. രണ്ടും ആസ്വദിക്കുന്നുമുണ്ട്. കാസ്റ്റിങ് ഡയറക്ഷൻ ഞാൻ ആഗ്രഹിച്ച് ചെയ്തതോ അതിലേക്കായി വന്നതോ അല്ല. ഞാൻ ആഗ്രഹിച്ച ജോലിയല്ല ഇത്. എന്‍റെ പ്രിയപ്പെട്ടവർക്ക് എന്നെ ആ രീതിയിൽ ഉപയോഗിക്കാൻ തോന്നുന്നു എന്നേയുള്ളൂ. ഞാൻ അത് മികച്ചതാക്കാൻ ശ്രമിക്കുന്നു എന്നുമാത്രം.


നടനായി വിളിച്ചാൽ കാസ്റ്റിങ് ഡയറക്ഷൻകൂടി അവനെ ഏൽപിക്കാം എന്ന തരത്തിൽ റോളുകൾ തേടി വന്നിട്ടുണ്ടോ?

തീർച്ചയായും. എല്ലാവരും എന്നെപ്പറ്റി പറയാറുണ്ട്. അവനെ ഒരു പാക്കേജായി ഉപയോഗിക്കാൻ പറ്റിയ ആളാണെന്ന് (ചിരിക്കുന്നു). ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ന്നാ, താൻ കേസ് കൊട് എന്ന സിനിമക്കുവേണ്ടി ഓഡിഷൻ ചെയ്തു, പ്രീഷൂട്ടിൽ കുഞ്ചാക്കോ ബോബന്‍റെ കാരക്ടറായി അഭിനയിച്ചു, ചെറിയ രീതിയിൽ സംവിധാനത്തിൽ അസോസിയേറ്റ് ചെയ്തു. ഞാൻ അഭിനയിച്ച സിനിമകളുടെയെല്ലാം പിന്നണിയിൽ മുഴുവൻ സമയവുമുണ്ട്. കാസ്റ്റിങ് ഡയറക്ടറായി ആ ജോലി മാത്രം ചെയ്ത് മാറിനിൽക്കാറില്ല.

കാസ്റ്റിങ് ഡയറക്ടറായി പ്രവർത്തിച്ചപ്പോൾ ഏറ്റവും സംതൃപ്തി തോന്നിയ നിമിഷം?

ഇതുവരെ കാസ്റ്റ് ചെയ്തതിൽ ഏറ്റവും സന്തോഷം തോന്നിയത് ന്നാ താൻ കേസ് കൊട് എന്ന സിനിമയുടെ ഭാഗമായപ്പോഴാണ്. വലിയൊരു കൂട്ടം ആളുകളെ സിനിമയുടെ ഭാഗമാക്കാൻ ഈ സിനിമയിലൂടെ കഴിഞ്ഞു. ഈ സിനിമയിലെതന്നെ കൃഷ്ണൻ വക്കീലായി അഭിനയിച്ച ബാലകൃഷ്ണൻ ചേട്ടന്‍റെ അഭിനയം ഏറെ സംതൃപ്തിയുണ്ടാക്കി.

ടൈലറായ ബാലകൃഷ്ണൻ ചേട്ടന് 74 വയസ്സാണ്. പ്രായത്തിന്‍റെ പ്രശ്നങ്ങളുള്ള ആളാണെങ്കിലും ഭയങ്കര എക്സ്പ്രസിവായ നടനുണ്ട് പുള്ളിയുടെ ഉള്ളിൽ. ഇംഗ്ലീഷ് അറിയാത്ത ആളാണെങ്കിലും അത് ഷൂട്ടിനുമുമ്പ് പഠിച്ച് ആവേശത്തോടെ അഭിനയിക്കുന്നത് കണ്ടപ്പോൾ ഞാൻ എക്സൈറ്റഡ് ആയിട്ടുണ്ട്.


മെലിഞ്ഞ ശരീരവും ചിരിയുണർത്തുന്ന കണ്ണുകളും സ്ക്രീനിൽ തെളിയുമ്പോൾതന്നെ ആളുകളുടെ മുഖത്ത് ചിരിപൊട്ടാറുണ്ട്. അതിന് പുറത്തേക്കുള്ള വേഷങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

അതേക്കുറിച്ച് ഞാൻ ആലോചിക്കാറുണ്ട്. ഇതുവരെയും ഞാൻ ചെയ്ത റോളുകൾ ഒരേ ടൈപ്പ് അല്ല എന്നാണ് എനിക്കു തോന്നുന്നത്. അത്തരം വേഷത്തെക്കുറിച്ച് ഞാൻ ബോധവാനാണ്. ചെറുതാണെങ്കിലും എനിക്ക് ഭാവാത്മകമായി അഭിനയിക്കാൻ പറ്റിയ വേഷങ്ങൾ കിട്ടിയിട്ടുണ്ട്. എന്‍റെ രൂപത്തിന്‍റെ സാധ്യതകളെ വ്യത്യസ്തമായി ആളുകൾ ഉപയോഗപ്പെടുത്തിയിരുന്നെങ്കിലെന്ന് എനിക്ക് ആഗ്രഹമുണ്ട്. അത്തരം വേഷങ്ങൾ തേടിവരുമെന്നാണ് പ്രതീക്ഷ.

അഭിനയത്തിനൊപ്പം ശരീരത്തിനും പ്രാധാന്യമുണ്ടല്ലോ നടന്. അത് എത്രത്തോളം സൂക്ഷ്മതയോടെ കൈകാര്യംചെയ്യാറുണ്ട്?


നന്നായി ഭക്ഷണം കഴിക്കുന്ന ആളാണ് ഞാൻ. പാരമ്പര്യവും ജീവിതരീതിയും കാരണമുണ്ടായതാണ് ഈ ശരീരപ്രകൃതി. പച്ചക്കറിയും മീനും ഇറച്ചിയുമെല്ലാം ഞാൻ കഴിക്കും. ബീഫ് നന്നായി കഴിക്കുന്നയാളാണ് ഞാൻ. നടനെ സംബന്ധിച്ച് ശരീരം പ്രാധാന്യമുള്ള ഒന്നാണെങ്കിലും ഒരു കാലത്തും എനിക്ക് ശരീരം ശ്രദ്ധിക്കാൻ സാധിച്ചിട്ടില്ല. ആഗ്രഹമുണ്ടെങ്കിലും അതിന് പറ്റാറില്ല.

പുതിയ സിനിമാ പ്രോജക്ടുകൾ?

ആഷിഖ് അബുവിന്റെ 'നീലവെളിച്ചം', സെന്ന ഹെഗ്ഡെയുടെ 1744 വൈറ്റ് ആൾട്ടോ, ലിജിൻ ജോസിന്റെ 'ഹെർ', മിഥുൻ മാനുവൽ തോമസിന്റെ പുതിയ ചിത്രം എന്നിവയാണ് പുറത്തിറങ്ങാനിരിക്കുന്ന സിനിമകൾ.


സംവിധാനം-രാജേഷ് മാധവൻ എന്ന ടൈറ്റിൽ സ്ക്രീനിൽ എന്ന് കാണാനാകും?

അതിനായുള്ള ആലോചനകൾ മികച്ച രീതിയിൽ പുരോഗമിക്കുന്നുണ്ട്. ഒരു വർഷത്തിനകം പുതിയ സിനിമ പുറത്തിറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam movieinterviewactorNna Thaan Case KoduRajesh Madhavan
News Summary - Rajesh Madhavan, actor, malayalam movie, Nna Thaan Case Kodu, interview,
Next Story