സൈബർ ആക്രമണം: എഴുത്തുകാരുടെ അഭിപ്രായം കുഴിച്ചുമൂടാൻ ശ്രമിക്കരുത് -യുവകലാസാഹിതി
text_fieldsതൃശൂർ: എഴുത്തുകാരുടെ അഭിപ്രായങ്ങളെ സംസ്കാര ശൂന്യമായ സൈബർ ആക്രമണങ്ങളിലൂടെ കുഴിച്ചുമൂടാൻ ശ്രമിക്കുന്നത് കേരളത്തിലെ പ്രബുദ്ധ സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്ന് യുവകലാസാഹിതി.
എഴുത്തുകാരൻ പെരുമാൾ മുരുകനെതിരെ തമിഴ്നാട്ടിൽ നടന്ന ഫാഷിസ്റ്റ് ആക്രമണങ്ങൾക്ക് സമാനമാണത്. പുരോഗമന സഹയാത്രികരെന്ന് നടിക്കുന്നവരുടെ സംഘമാണ് ഇത്തരം ആക്രമണങ്ങൾക്ക് പിന്നിലെന്നത് ദുഃഖകരമാണ്. കെ-റെയിൽ പദ്ധതി കേരളത്തിൽ ജനാധിപത്യ ചർച്ചകൾക്ക് വിധേയമായ വിഷയമാണ്. റഫീക്ക് അഹമ്മദിന്റെ കവിത ഈ സംവാദത്തിലെ ഒരു തുടർ പ്രതികരണം മാത്രമാണെന്ന് യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണനും ജനറൽ സെക്രട്ടറി ഇ.എം. സതീശനും പ്രസ്താവനയിൽ പറഞ്ഞു.
റഫീക്ക് അഹമ്മദിന് ഫെഫ്ക റൈറ്റേഴ്സ് യൂനിയന്റെ ഐക്യദാർഢ്യം
കൊച്ചി: കെ-റെയിലിനെതിരെ കവിത എഴുതിയതിന്റെ പേരിൽ സൈബർ ആക്രമണം നേരിടുന്ന കവി റഫീക്ക് അഹമ്മദിന് ഫെഫ്ക റൈറ്റേഴ്സ് യൂനിയന്റെ ഐക്യദാർഢ്യം. ജനാധിപത്യ സംവാദത്തെ തെറിവിളിയിലേക്ക് ചുരുക്കുന്നവർ ഭീരുക്കളാണെന്ന് പ്രസിഡന്റ് എസ്.എൻ. സ്വാമിയും ജനറൽ സെക്രട്ടറി ബാബു പള്ളാശ്ശേരിയും അഭിപ്രായപ്പെട്ടു.
റഫീക്ക് പറഞ്ഞതുപോലെ അവരോട് സഹതാപം മാത്രമേയുള്ളൂവെന്ന് ഐക്യദാർഢ്യ പ്രസ്താവനയിൽ അറിയിച്ചു. 'ഹേ...കേ...എങ്ങോട്ടു പോകുന്നു ഹേ, ഇത്ര വേഗത്തിലിത്ര തിടുക്കത്തിൽ, തണ്ണീർത്തടങ്ങളെ പിന്നിട്ട്, തെങ്ങിൻ നിരകളെപ്പിന്നിട്ട്...' എന്ന കവിതക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പദ്ധതിയെ അനുകൂലിക്കുന്നവരിൽനിന്ന് രൂക്ഷ പരിഹാസമാണ് ഉയർന്നത്. ഇതിന് പിന്നാലെ 'തറയുള്ള മുനയുള്ള ചോദ്യങ്ങളെ തെറിയാല്‍ തടുക്കുവാന്‍ കഴിയില്ലെന്ന്' റഫീക്ക് അഹമ്മദ് വീണ്ടും ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.