ഗണേഷ് രാജിവെക്കണം; കെ.എസ്.ആർ.ടി.സി ബസുകളിൽ പോസ്റ്റർ ഒട്ടിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം
text_fieldsതിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് തമ്പാനൂർ ബസ് സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സി ബസുകളിൽ പോസ്റ്റർ ഒട്ടിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം. 50ഓളം വരുന്ന പ്രവർത്തകർ ബസ് സ്റ്റാൻഡിലേക്ക് ഇരച്ചുകയറി നിർത്തിയിട്ട ബസുകളിൽ പോസ്റ്റർ ഒട്ടിക്കുകയായിരുന്നു.
ഗണേഷ് കുമാറിന്‍റെ തലയും കോഴിയുടെ ഉടലും ചേർത്തുവെച്ചുള്ള പോസ്റ്ററിൽ ‘തുടരണോ ഈ കോഴി മന്ത്രി’ എന്നും എഴുതിയിട്ടുണ്ട്. പൊലീസ് പോസ്റ്റർ വലിച്ചു കീറാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. ഏറെ പാടുപെട്ടാണ് പൊലീസ് പ്രവർത്തകരെ നിയന്ത്രിച്ചത്. ഗണേഷ് കുമാർ തന്നോട് മാപ്പുപറഞ്ഞെന്നും ഇനി പരാതിക്കും വിവാദങ്ങൾക്കുമില്ലെന്നും വ്യക്തമാക്കി ഭാര്യ രംഗത്തുവന്നതോടെ രാജിയിൽനിന്ന് സർക്കാർ പിന്നോട്ടുപോയത്.
മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും സാഹചര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമുണ്ടായത് കുടുംബപ്രശ്‌നമാണെന്നും ഭാര്യയുമായി സംസാരിച്ച് അത് പരിഹരിച്ചെന്നുമായിരുന്നു വിശദീകരണം. ഇതോടെ മന്ത്രിസ്ഥാനത്തുനിന്ന് രാജി വേണ്ടതില്ലെന്ന നിലപാടിലേക്കും കാര്യങ്ങളെത്തി. തിങ്കളാഴ്ച രാത്രിയോടെ ബിന്ദു മേനോന്‍റെ സഹോദരിയെ വിളിച്ച ഗണേഷ് കുമാർ, താൻ ഭാര്യയോട് മാപ്പുപറയാൻ തയാറാണെന്ന് അറിയിച്ചു. ചൊവ്വാഴ്ച രാവിലെ ബിന്ദു മേനോനെ വിളിച്ച് ക്ഷമാപണം നടത്തുകയും ചെയ്തു. ഇതാണ് മഞ്ഞുരുക്കത്തിന് വഴിയൊരുക്കിയത്.
ഇതോടെ കഴിഞ്ഞ ദിവസം താൻ നടത്തിയ പ്രതികരണങ്ങൾ വൈകാരികമായിരുന്നുവെന്നും ഇതൊരു കുടുംബ പ്രശ്നമാണെന്നും ചർച്ചകളിലൂടെ പരിഹരിക്കാവുന്ന വിഷയമേയുള്ളൂവെന്നും ബിന്ദു മേനോൻ മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്‌നങ്ങൾ തമ്മിൽ സംസാരിച്ച് പരിഹരിക്കാമെന്ന് ഗണേഷ് ഉറപ്പ് നൽകിയെന്നും അവർ വ്യക്തമാക്കി. അതേസമയം, മന്ത്രി രാജിവെക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പ്രതിപക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

