ആരോഗ്യ മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ റീത്ത് വെച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം; തടയാൻ സാധിക്കാതെ സുരക്ഷാ ജീവനക്കാർ
text_fieldsതിരുവനന്തപുരം: ആലപ്പുഴ മെഡിക്കൽ കോളജിൽ അഞ്ചുവർഷം മുമ്പ് ശസ്ത്രക്രിയക്ക് വിധേയായ ഉഷ ജോസഫിന്റെ വയറ്റിൽ ഉപകരണം കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. ആരോഗ്യ മന്ത്രി വീണ ജോർജിന്റെ ഔദ്യോഗിക വസതിയിൽ കടന്നുകയറിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ റീത്ത് വെച്ച് പ്രതിഷേധിച്ചു. ഗേറ്റ് തള്ളി തുറന്നെത്തിയ പ്രതിഷേധക്കാർ വീടിന്റെ മുൻവശത്തെ വാതിലിലാണ് റീത്ത് വെച്ചത്.
ഇന്ന് അതിരാവിലെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് മന്ത്രിയുടെ വീടിന് മുമ്പിലെത്തിയത്. തുടർന്ന് ഇരുമ്പ് ഗേറ്റ് തള്ളി തുറന്ന് അകത്തേക്ക് കടക്കാൻ ശ്രമിച്ചു. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാർ തടയാൻ ശ്രമിച്ചെങ്കിലും അവരെ മറികടന്ന് പ്രവർത്തകർ ഉള്ളിൽ കയറുകയായിരുന്നു. ഈ സമയം മന്ത്രി പത്തനംതിട്ടയിലെ വസതിയിലായിരുന്നു ഉണ്ടായിരുന്നത്.
കേരളത്തിൽ തുടർച്ചയായുള്ള ചികിത്സാ പിഴവിൽ ആരോഗ്യ മന്ത്രി രാജിവെക്കണമെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് കാലന്റെ ആരോഗ്യ വകുപ്പായി മാറി. സ്വന്തം ജീവനക്കാർ പോലും ഒരു പേപ്പർ വാങ്ങാൻ സാധിക്കാത്ത അവസ്ഥയിലാണ് ആരോഗ്യ വകുപ്പെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
അതേസമയം, ശസ്ത്രിക്രിയക്ക് വിധേയയായ 59കാരി ഉഷ ജോസഫിന്റെ ശസ്ത്രക്രിയ ശനിയാഴ്ച കൊച്ചി അമൃത ആശുപത്രിയിൽ നടക്കും. വെള്ളിയാഴ്ച വൈകീട്ട് വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് യോഗം ചേർന്നാണ് ശസ്ത്രക്രിയ തീരുമാനിച്ചത്.
പുന്നപ്ര സ്വദേശിക്കാണ് ശസ്ത്രക്രിയയിലെ വീഴ്ച കാരണം ദുരിതം അനുഭവിക്കേണ്ടി വന്നത്. അഞ്ച് വർഷം മുമ്പ് ഗർഭാശയം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് വിധേയയായ ഉഷയുടെ വയറ്റിൽ കത്രിക കുടുങ്ങുകയായിരുന്നു. കെ.സി. വേണുഗോപാൽ ഇടപെട്ടാണ് ഉഷയെ അമൃത ആശുപത്രിയിലേക്ക് മാറ്റിയത്.
ശസ്ത്രിക്രിയക്ക് വിധേയയായ 59കാരിയുടെ വയറ്റിൽ കത്രിക കുടുങ്ങിയെന്ന പരാതിയിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ആലപ്പുഴ ജില്ല പൊലീസ് മേധാവിയും മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടും ഏഴു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അംഗം വി. ഗീത ആവശ്യപ്പെട്ടു.
അതിനിടെ, ആലപ്പുഴ, വണ്ടാനം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവിൽ നടപടിയുമായി ആരോഗ്യ വകുപ്പ്. ശസ്ത്രക്രിയ നടത്തിയ ഡോ. ജെ. ഷാഹിദയെയും നഴ്സ് പി.എസ്. ധന്യയെയും ആരോഗ്യ വകുപ്പ് അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

