പത്തനാപുരം : ഇന്ത്യയില്‍ ഏറ്റവുമധികം അഗതികള്‍ ഒരുമിച്ചു വസിക്കുന്ന പത്തനാപുരം ഗാന്ധിഭവന് വീണ്ടും ആശ്വാസം പകര്‍ന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി.
ഭിന്നശേഷിക്കാരും മനസ്സും ശരീരവും തകര്‍ന്ന് കിടപ്പിലായവരും കൈക്കുഞ്ഞു മുതല്‍ വയോജനങ്ങള്‍ ഉള്‍പ്പെടെ ആയിരത്തോളം അഗതികളടങ്ങുന്നതാണ് ഗാന്ധിഭവന്‍ കുടുംബം. ഇരുനൂറിലധികം പരിചാരകരും ഇവിടെയുണ്ട്.
വിവിധ ദേശങ്ങളില്‍ നിന്നും ഗാന്ധിഭവന്‍ സന്ദര്‍ശിക്കാനെത്തുന്ന അനേകരുടെ കൊച്ചു സഹായങ്ങളാണ് ഗാന്ധിഭവനെ നിലനിര്‍ത്തിവന്നത്.
പത്തനാപുരം ഗാന്ധിഭവന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി നൽകുന്ന 40ലക്ഷം രൂപയുടെ ഡിമാൻറ് ഡ്രാഫ്റ്റ്
ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയി ഷഡാനന്ദന്‍, മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജ് എന്നിവര്‍ ചേർന്ന് ഗാന്ധിഭവൻ സെക്രട്ടറി ഡോ.പൂനലൂർ സോമരാജന് കൈമാറുന്നു.
ആഹാരവും ചികിത്സയും സേവനപ്രവര്‍ത്തകരുടെ ഹോണറേറിയവും മറ്റ് ദൈനംദിന കാര്യങ്ങളുമായി പ്രതിദിനം മൂന്നുലക്ഷം രൂപയോളം ചെലവുകളാണ് ഗാന്ധിഭവന് വേണ്ടിവരുന്നത്. കോവിഡ് കാലത്ത് എല്ലാ സഹായങ്ങളും പരിമിതപ്പെട്ടു. രണ്ട് കോടിയോളം കടബാദ്ധ്യതയിലുമായി. ഈ സാഹചര്യത്തിലാണ് ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയി ഷഡാനന്ദന്‍, മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജ് എന്നിവര്‍ ഗാന്ധിഭവനിലെത്തി നാൽപ്പത് ലക്ഷത്തിെൻറ ഡിമാൻറ് ഡ്രാഫ്റ്റ് കൈമാറിയത്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുവേണ്ടി കഴിഞ്ഞ ഏപ്രില്‍ മാസത്തിലും യൂസഫലി ഗാന്ധിഭവന് ഇരുപത്തഞ്ച് ലക്ഷം സഹായം നല്‍കിയിരുന്നു. പതിനഞ്ചുകോടിയിലേറെ ചിലവിൽ ആധുനിക സൗകര്യങ്ങളോടെ എം.എ.യൂസഫലി ഗാന്ധിഭവനിലെ അഗതികള്‍ക്കായി നിര്‍മ്മിച്ചുനല്‍കുന്ന മനോഹരമന്ദിരത്തിന്റെ പണികള്‍ നടന്നുവരുന്നു. ഈ വര്‍ഷം തന്നെ ഇതിെൻറ ഉദ്ഘാടനം നടക്കുമെന്നാണ് പ്രതീക്ഷ.