അടുത്ത നാലുദിവസം വേനൽ മഴക്ക് സാധ്യത, നാലു ജില്ലകളിൽ യെല്ലോ അലർട്ട്
text_fieldsതിരുവനന്തപുരം: അടുത്ത നാലുദിവസം വേനൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. ഇടിമിന്നലും കാറ്റോടും കൂടിയ മഴക്കാണ് സാധ്യത.
അതേസമയം, കേരളത്തിൽ പലയിടത്തും കഴിഞ്ഞ ദിവസവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയിരുന്നു. കോന്നി, ചങ്ങനാശ്ശേരി, മൂന്നാർ, ചെങ്ങന്നൂർ എന്നിവിടങ്ങളിലാണ് യുവി സൂചിക ഏറ്റവും ഉയർന്ന നിലയിലാണ്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും കാരണമായേക്കാമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പു നൽകി.
കഴിഞ്ഞദിവസം സംസ്ഥാനത്ത് വേനൽച്ചൂടിന് ആശ്വാസമായി വേനൽമഴ ലഭിച്ചിരുന്നു. ചൊവ്വാഴ്ച മധ്യ, തെക്കൻ കേരളത്തിൽ വ്യാപകമായി മഴ ലഭിച്ചിരുന്നു. വടക്കൻ കേരളത്തിൽ വൈകീട്ട് മഴ കുറവായിരുന്നെങ്കിലും വരും ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച മുതൽ മഴ കൂടുതൽ ശക്തമാകും. കനത്ത മഴയുടെ പശ്ചാത്തലത്തിൽ വിവിധ ദിവസങ്ങളിലായി യെല്ലോ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായുള്ള കഠിനമായ ചൂടിന് വേനൽ മഴ ആശ്വാസമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

