ദുർഗന്ധം പരത്തി ചേനപ്പൂവ്, നട്ടംതിരിഞ്ഞ് സമീപവാസികൾ
text_fieldsമാന്നാർ: പ്രദേശത്ത് ദുർഗന്ധം പരത്തിയ ചേനപ്പൂവ് കാരണം നട്ടംതിരിഞ്ഞ് സമീപവാസികൾ. കുരട്ടിശ്ശേരി പാവുക്കര മൂന്നാംവാർഡിൽ പമ്പാനദീതീരത്തോടനുബന്ധിച്ചാണ് ദുർഗന്ധം കാരണം വീട്ടുകാരെല്ലാം നട്ടംതിരിഞ്ഞത്. ഏതെങ്കിലും ജന്തുക്കൾ ചത്ത് ജഡം അഴുകി ദുർഗന്ധം പരത്തുകയാണെന്നാണ് ആളുകൾ കരുതിയത്.
തിരച്ചിൽ നടത്തിയപ്പോൾ അവസാനം ചെന്നെത്തിയത് പൂവിന്റെ ആകൃതിയിൽ ഒരു വസ്തു നിൽക്കുന്നിടത്താണ്. അതിന് അസഹനീയമായ ദുർഗന്ധമുണ്ടായിരുന്നു. മണിയൻ ഈച്ചകൾ അതിനു ചുറ്റും പറന്നുനടക്കുകയും ചെയ്യുന്നുണ്ടായിരുന്നു. മാന്നാർ പാവുക്കര അരികുപുറത്ത് ചിറയിൽ അലക്സാണ്ടറിന്റെ പറമ്പിൽ കഴിഞ്ഞവർഷം നട്ട ചേനയിലുണ്ടായ പൂവാണ് കഥാപാത്രം.
തുണ്ടിയിൽ വടക്കേതിൽ ഗോപാലകൃഷ്ണൻ വിവരം ഗ്രാമപഞ്ചായത്തംഗം സലീന നൗഷാദിനെ അറിയിച്ചു. വാർഡ് മെമ്പർ സ്ഥലത്തെത്തി വീട്ടുകാരുമൊത്ത് പരിശോധിച്ചപ്പോഴാണ് ചേനക്കാര്യം വെളിയിൽ വരുന്നത്. കഴിഞ്ഞവർഷം നട്ട ഒരു ചേന ഈ വർഷം വിളവെടുത്തില്ല. അതിൽനിന്നുണ്ടായ ചേനപ്പൂവാണ് ഇതിലെ വില്ലൻ. ദുർഗന്ധം സഹിക്കാതെ ചേനപ്പൂവ് മുറിച്ചെടുത്ത് കുഴിച്ചുമൂടിയതോടെ ഗന്ധം അവസാനിച്ചു. സമീപവാസികൾക്ക് ആശ്വാസവുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.