വുഹാൻ ബന്ധമറ്റു; തകർന്ന് ഞണ്ട്, ചെമ്മീൻ കയറ്റുമതി
text_fieldsകൊച്ചി: കോവിഡ്-19 ഭീതിയിൽ മുങ്ങിത്താഴ്ന്ന് ഞണ്ട്, ചെമ്മീൻ കയറ്റുമതി. ഇവ രണ്ടും ഏറ്റവുമധികം വാങ്ങിയിരുന്ന ചൈനയിൽ കോവിഡ് ഭീതി ഉടലെടുത്തത് മുതൽ കേരളത്തിലെ കർഷകരുടെ സ്ഥിതിയും ദുരിതത്തിലായി. സംസ്ഥാനെത്ത ഞണ്ടുകളുടെ ഏറ്റവും വലിയ വിപണനകേന്ദ്രം കോവിഡ് പ്രഭവകേന്ദ്രമെന്ന് കരുതപ്പെടുന്ന വുഹാനായിരുന്നു. ഇവിടെ മാർക്കറ്റുകൾ അടക്കുകയും രോഗവുമായി ബന്ധപ്പെട്ട് ഭക്ഷണരീതികളിൽപോലും തെറ്റിദ്ധാരണകൾ പരക്കുകയും ചെയ്തതോടെയാണ് കയറ്റുമതിയിൽ വൻ ഇടിവുണ്ടായത്. മുൻ വർഷത്തെ അപേക്ഷിച്ച് 90 ശതമാനത്തിെൻറ കുറവാണ് വന്നത്. കിലോക്ക് 1300--1500 രൂപ വിലയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 800 വരെ എത്തി. വൻതോതിൽ കെട്ടിക്കിടക്കുകയുമാണ്.
വിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി കുറഞ്ഞതോടെ ചെമ്മീൻ കർഷകരും ദുരിതത്തിലാണ്. ഡിസംബർ മുതൽ മാർച്ചുവരെ മാസങ്ങളിലാണ് എറണാകുളം, ആലപ്പുഴ, തൃശൂർ ജില്ലകളിൽ ചെമ്മീൻകെട്ടുകൾ സജീവമാകുന്നത്. കൊടുങ്ങല്ലൂർ മുതൽ ആലപ്പുഴ വെട്ടക്കൽ വരെയുള്ള ചെമ്മീൻ കർഷകരെയും ഈ മേഖലയിൽ തൊഴിലെടുക്കുന്ന ചെറുവഞ്ചി മത്സ്യത്തൊഴിലാളികളെയും പ്രശ്നം ഗുരുതരമായി ബാധിച്ചു.
മാസങ്ങൾക്കുമുമ്പ് കടൽച്ചെമ്മീനുകളായ കരിക്കാടി, പൂവാലൻ, നാരൻ, കളന്തൻ എന്നിവക്ക് അമേരിക്ക നിയന്ത്രണം ഏർപ്പെടുത്തിയത് മുതൽ ഇവർ ബുദ്ധിമുട്ടിലായിരുന്നു.
വർഷങ്ങളായി മത്തി ഉൽപാദനം കുറഞ്ഞ സാഹചര്യമുണ്ട്. കാലാവസ്ഥ വ്യതിയാനമടക്കം ബാധിച്ച് കടൽ വരണ്ട സാഹചര്യത്തിൽ മത്സ്യലഭ്യത കുറഞ്ഞതിനാൽ ഇൻബോർഡ് വള്ളങ്ങൾ ഭൂരിഭാഗവും ജനുവരിക്കുശേഷം കടലിൽ പോകുന്നില്ല. 2019ൽ മത്സ്യത്തൊഴിലാളികൾക്ക് 40 ദിവസംപോലും തൊഴിൽ ലഭിച്ചിട്ടില്ലെന്ന് അവർ പറയുന്നു. കോവിഡുകൂടെ വന്ന പശ്ചാത്തലത്തിൽ നിർമാണമേഖലയടക്കം സ്തംഭിച്ചതോടെ മറ്റുതൊഴിലുകളും ഇല്ലാതായെന്നും ഇത് മറികടക്കാൻ അടിയന്തരമായി മത്സ്യവരൾച്ച പാക്കേജ് അനുവദിക്കണമെന്നും മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡൻറ് ചാൾസ് ജോർജ് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.