മരുന്ന് മാറി നൽകിയ സംഭവം: മെഡിക്കൽ ഷോപ്പ് വീണ്ടും അടപ്പിച്ചു, പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
text_fieldsകണ്ണൂർ: പീഡിയാട്രീഷൻ കുറിച്ച മരുന്നിനു പകരം വീര്യം കൂടിയ മരുന്ന് മാറി നൽകിയ സംഭവത്തിൽ കണ്ണൂർ പഴയങ്ങാടിയിലെ മെഡിക്കൽ ഷോപ്പ് വീണ്ടും അടപ്പിച്ചു. ഇന്ന് രാവിലെ തുറന്നു പ്രവർത്തിച്ചതിന് പിന്നാലെയാണ് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ മെഡിക്കൽ ഷോപ്പിലെത്തിയത്.
മെഡിക്കൽ ഷോപ്പ് ഉടമയുടെ മൊഴിയോ അറസ്റ്റോ പൊലീസ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. കൂടാതെ, അംഗീകാരമുള്ള ഫാർമസിസ്റ്റ് ഷോപ്പിലില്ല. അംഗീകാരമുള്ള ഫാർമസിസ്റ്റിനെ നിയമിക്കാതെ മെഡിക്കൽ ഷോപ്പ് തുറക്കാൻ അനുവദിക്കില്ലെന്നാണ് യൂത്ത് കോൺഗ്രസ് നിലപാട്.
കുട്ടിയുടെ പിതൃസഹോദരൻ ഇ.പി. അഷ്റഫിന്റെ പരാതിയിൽ പഴയങ്ങാടി ടൗണിലെ കദീജ മെഡിക്കൽസിനെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തിരുന്നു. സംഭവത്തെ തുടർന്ന് മെഡിക്കൽ ഷോപ്പിനെതിരെ ജനരോഷം ഉയർന്നിരുന്നു. ഇതിന്റെ ഫലമായി ഷോപ് വെള്ളിയാഴ്ച തുറന്നു പ്രവർത്തിച്ചിരുന്നില്ല.
അതേസമയം, വീര്യം കൂടിയ മരുന്ന് മാറിനൽകി ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കുട്ടി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി. 20 ദിവസം അണുബാധയേൽക്കാതെ അതിസൂക്ഷ്മതയോടെ കുട്ടിയെ പരിചരിക്കണമെന്ന നിർദേശം നൽകിയാണ് കുട്ടിയെ ആശുപത്രിയിൽനിന്ന് ഡോക്ടർമാർ ഡിസ്ചാർജ് ചെയ്തത്.
ചെറുകുന്ന് പൂങ്കാവിലെ ഇ.പി. സമീറിന്റെ മകൻ എട്ടുമാസം പ്രായമുള്ള മുഹമ്മദാണ് മരുന്ന് മാറിയതിനെ തുടർന്ന് കരളിന് അസുഖം ബാധിച്ച് ഗുരുതരാവസ്ഥയിൽ അഞ്ചു ദിവസമായി സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞത്.
ഇക്കഴിഞ്ഞ എട്ടിനാണ് പനി ബാധിച്ച കുട്ടിയെ പഴയങ്ങാടിയിലെ പീഡിയാട്രീഷനെ കാണിച്ചത്. കാൾ പോൾ (പാരസൈറ്റ മോൾ) സിറപ്പ് മരുന്നാണ് ഡോക്ടർ കുറിച്ചതെങ്കിലും മെഡിക്കൽ ഷോപ്പിൽനിന്ന് അധിക ഡോസിലുള്ള കാൾപോൾ ഡ്രോപ്സാണ് നൽകിയത്. വീണ്ടും പീഡിയാട്രീഷനെ കാണിച്ചപ്പോഴാണ് മരുന്ന് മാറി നൽകിയതായി കണ്ടെത്തിയത്.
മരുന്ന് മാറിയത് കണ്ടെത്തിയതോടെ കുട്ടിയുടെ രക്തപരിശോധന നടത്തിയ ശേഷം പീഡിയാട്രീഷന്റെ നിർദേശാനുസാരം അടിയന്തര ചികിത്സക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.