18കാരൻ എച്ച്.െഎ.വി ബാധിതനെന്ന് തെറ്റായ റിപ്പോർട്ട്: സ്വകാര്യ ലാബ് പൂട്ടിച്ചു
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജിൽ ഹീമോഫീലിയ ബാധിച്ച് ചികിത്സയിൽ കഴിയുന്ന 18കാരൻ എച്ച്.ഐ.വി ബാധിതനെന്ന് തെറ്റായ റിപ്പോർട്ട് നൽകിയ സ്വകാര്യ ലാബ് ഡി.െവെ.എഫ്.ഐ ടൗൺ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂട്ടിച്ചു. മെഡിക്കൽ കോളജിനു സമീപം പ്രവർത്തിക്കുന്ന ആലിയ ലാബിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ ഉപരോധിച്ചത്. തുടർന്ന് മെഡിക്കൽ കോളജ് പൊലീസെത്തി ലാബ് അടച്ചുപൂട്ടി. ജില്ല മെഡിക്കൽ ഓഫിസിൽനിന്ന് ഉന്നതോദ്യോഗസ്ഥർ എത്തി പരിശോധന നടത്തിയശേഷമേ ലാബ് തുറക്കൂ എന്ന ഉറപ്പിലാണ് ഉപരോധം അവസാനിച്ചത്.
കഴിഞ്ഞ ദിവസമാണ് ഹീമോഫീലിയ ബാധിച്ച 18കാരനോട് രക്തം പരിശോധിക്കാൻ ഡോക്ടർ നിർദേശിച്ചപ്രകാരം ആലിയ ലാബിൽ പരിശോധനക്കെത്തിയത്. മെഡിക്കൽ കോളജിലെ ലാബ് പൂട്ടിയതിനാലാണ് ഇവിടെ നൽകിയത്. എച്ച്.ഐ.വിയുടെ ഗുരുതരഘട്ടത്തിലെത്തി നിൽക്കുന്നുവെന്നാണ് പരിശോധനയിൽ വ്യക്തമായത്. റിപ്പോർട്ടിൽ അസ്വാഭാവികത തോന്നിയ ഡോക്ടർ എലിസ ടെസ്റ്റ് നടത്താൻ ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് ആശുപത്രി ലാബിലും മറ്റൊരു സ്വകാര്യ ലാബിലും പരിശോധന നടത്തിയപ്പോൾ എച്ച്.ഐ.വി നെഗറ്റിവ് ആണെന്ന് വ്യക്തമായി. തെറ്റായ റിപ്പോർട്ട് നൽകിയ ലാബിനെതിരെ കടുത്ത പ്രതിഷേധമുയർന്നിരുന്നു. ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗം മാസിൻ റഹിമാൻ, ബ്ലോക്ക് സെക്രട്ടറി കെ. അരുൺ, രഞ്ജു, നിതീഷ്, റാഷിദ്, ഷിജിൻ എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
