യുവതിയുടെ മൃതദേഹം നാലു ദിവസമായിട്ടും പോസ്റ്റുമോർട്ടം നടത്തിയില്ല
text_fieldsകാസർകോട്: ആശുപത്രിയിലെത്തിച്ച യുവതിയുടെ മൃതദേഹം നാലുദിവസമായിട്ടും പോസ്റ്റുമോർട്ടം നടത്തിയില്ല. മംഗൽപാടി ഹെരൂർ സ്വദേശി ദിവാകര ആചാര്യയുടെ ഭാര്യ ശോഭ (35)യുടെ മൃതദേഹമാണ് നടപടിക്രമങ്ങൾ സംബന്ധിച്ച തർക്കത്തെ തുടർന്ന് പോസ്റ്റ്മോർട്ടം ടേബിളിലെത്താൻ വൈകുന്നത്. അതിനാൽ തന്നെ സംസ്കാര ചടങ്ങുകൾ നടത്താനാവാത്ത വിഷമത്തിലാണ് കുടുംബാംഗങ്ങൾ.
കഴിഞ്ഞ ഞായറാഴ്ച്ചയാണ് ശോഭ മരിച്ചത്. ദേഹാസ്വാസ്ഥ്യം തോന്നിയ ഉടൻ മംഗൽപാടി ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചയോടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചു. പനിയും ചുമയും ഉണ്ടായിരുന്നതിനാൽ കോവിഡ് പരിശോധന വേണമെന്ന് ജനറൽ ആശുപത്രിയിൽ നിന്ന് അറിയിച്ചു. ഈ പരിശോധനഫലം നെഗറ്റീവായിരുന്നു.
സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മൂന്നുദിവസമായി വീട്ടുകാർ ആശുപത്രി അധികൃതരുമായി ബന്ധപ്പെടുകയാണ്. എന്നാൽ വ്യക്തമായ മറുപടി ലഭിച്ചില്ല. പോസ്റ്റുമോർട്ടം നടത്തണമെന്ന് വീട്ടുകാർക്ക് നിർബന്ധമില്ല. മരണ വിവരം ആശുപത്രി അധികൃതർ പൊലീസിൽ അറിയിച്ചിരുന്നില്ല. ബുധനാഴ്ച്ചയാണ് പൊലീസ് എത്തുന്നത്. എന്നാൽ പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട് തയാറാക്കിയപ്പോൾ മരണകാരണമെഴുതാത്തതും പ്രശ്നമായി.
ദിവസങ്ങൾ കഴിഞ്ഞതിനാൽ മൃതദേഹം പോസ്റ്റുമോർട്ടം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് മരണകാരണം എഴുതാത്തതിനാൽ ഫോറൻസികിെൻറ സാന്നിധ്യത്തിൽ മാത്രമേ പോസ്റ്റുമോർട്ടം നടത്താനാകൂവെന്നും അതിനാൽ മൃതദേഹം പരിയാരത്തേക്ക് കൊണ്ടുപോകണമെന്നുമാണ് ജനറൽ ആശുപത്രി അധികൃതരുടെ വാദം. എന്നാൽ ജനറൽ ആശുപത്രിയിൽ തന്നെ പോസ്റ്റ്മോർട്ടം നടത്തണമെന്നും പരിയാരത്തേക്ക് കൊണ്ടുപോകാനുള്ള സാമ്പത്തികശേഷി ഇല്ലെന്നും കുടുംബം അറിയിച്ചു.
അതേസമയം, മരണകാരണം എഴുതണമെങ്കിൽ മൃതദേഹം മരിച്ച നിലയിൽ കാണണമെന്നാണ് പൊലീസിൻെറ ശാഠ്യം. ഇതോടെ നടപടിക്രമങ്ങളുടെ നൂലാമാലകളിൽ കുരുങ്ങി നിൽക്കുകയാണ് മൃതദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.