എറണാകുളത്ത് സ്ത്രീയുടെ മൃതദേഹം ചാക്ക് കൊണ്ട് മൂടിയ നിലയിൽ; സമീപത്ത് ഉറങ്ങിക്കിടന്ന വീട്ടുടമ കസ്റ്റഡിയിൽ
text_fieldsഎറണാകുളം: തേവര കോന്തുരുത്തിയിൽ സ്ത്രീയുടെ മൃതദേഹം ചാക്ക് കൊണ്ട് മൂടിയ നിലയിൽ. കോന്തുരുത്തി പള്ളിക്ക് സമീപം ജോർജിന്‍റെ ഉടമസ്ഥതയിലുള്ള വീടിന്‍റെ വളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. സംശയത്തെ തുടർന്ന് വീട്ടുടമ ജോർജിനെ എറണാകുളം സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
രാവിലെ ഹരിതകർമസേനാംഗങ്ങൾ മാലിന്യം ശേഖരിക്കാൻ എത്തിയപ്പോഴാണ് മൃതദേഹം ചാക്ക് കൊണ്ട് മൂടിയ നിലയിൽ കണ്ടത്. അർധനഗ്നയായ സ്ത്രീയുടെ മൃതദേഹം അരഭാഗം വരെയാണ് ചാക്ക് കൊണ്ട് മൂടിയിരുന്നത്.
ഈ സമയത്ത് മൃതദേഹത്തിന്‍റെ സമീപത്തെ മതിലിൽ ജോർജ് ചാരി ഉറങ്ങുകയായിരുന്നു. മൃതദേഹം ഉപേക്ഷിക്കാൻ പോകവെ മദ്യലഹരിയിലായ ജോർജ് തളർന്നുവീണുവെന്നാണ് പ്രാഥമിക നിഗമനം.
ജോർജ് ഇന്നലെ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കൂടാതെ, ഇയാൾ ആളുകളോട് പട്ടിയെ കുഴിച്ചിടാനായി ചാക്ക് ആവശ്യപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചു.
ജോർജിന്‍റെ വീട്ടിൽ നിന്ന് രാവിലെ ഒച്ചകേട്ടതായി പ്രദേശവാസി പറഞ്ഞു. ജോർജിന് പ്രായമുള്ളവരെ പരിചരിക്കുന്ന ജോലിയാണ്. ജോർജ് കുറേനാളായി തനിച്ചാണ് താമസിക്കുകയാണ്. ഭാര്യ അവരുടെ വീട്ടിലാണെന്നും മക്കൾ സ്ഥലത്തില്ലെന്നും പ്രദേശവാസി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

