വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം
text_fieldsകൊല്ലപ്പെട്ട രാധ
മാനന്തവാടി: വന്യമൃഗ ആക്രമണത്തിൽ ജനജീവിതം ദുസ്സഹമായ വയനാട്ടിൽ ആദിവാസി സ് ത്രീയെ കടുവ കൊന്നുതിന്നു. മാനന്തവാടിക്കടുത്ത് കാപ്പി പറിക്കാനെത്തിയ പഞ്ചാരക്കൊല്ലി തറാട്ട് മീൻമുട്ടി അച്ചപ്പന്റെ ഭാര്യ രാധയാണ് (46) ദാരുണമായി കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെ പ്രിയദർശിനി എസ്റ്റേറ്റിനോട് ചേർന്ന വനത്തിന് രണ്ടു മീറ്റർ ദൂരത്ത് സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് സംഭവം. സംഭവത്തിൽ രോഷാകുലരായ നാട്ടുകാർ മൃതദേഹം കാട്ടിൽനിന്ന് മാറ്റാൻ അനുവദിക്കാതെ പ്രതിഷേധിച്ചു.
രാധയെ ഭർത്താവ് വനത്തിലെ ഊടുവഴിയിൽ കാപ്പി പറിക്കാൻ കൊണ്ടുവിട്ടതായിരുന്നു. വനം കടന്ന് വയലിലേക്ക് പ്രവേശിച്ചപ്പോൾ പിറകിൽനിന്ന് കടുവ ചാടിപ്പിടിക്കുകയായിരുന്നു. കഴുത്തിന്റെയും തലയുടെയും പിറകുവശത്താണ് കടിയേറ്റത്. കടിച്ചുവലിച്ച് ഏകദേശം 50 മീറ്റർ ദൂരത്തിൽ വനത്തിലേക്ക് കൊണ്ടുപോയി. ശരീരത്തിന്റെ ഒരുഭാഗം ഭക്ഷിച്ച നിലയിലാണ്.
രാവിലെ എട്ടരയോടെ മാവോവാദി പരിശോധന നടത്തുന്ന തണ്ടർ ബോൾട്ട് സംഘമാണ് മൃതദേഹം കണ്ടത്. തുടർന്ന് പൊലീസും വനപാലകരും സ്ഥലത്തെത്തി. എന്നാൽ, വനം വകുപ്പിനെതിരെ തിരിഞ്ഞ നാട്ടുകാർ വനത്തിൽനിന്ന് മൃതദേഹം എടുക്കാൻ അനുവദിച്ചില്ല. മന്ത്രി ഒ.ആർ. കേളു ഏറെനേരം ചർച്ച നടത്തിയശേഷം 12 മണിയോടെയാണ് കാട്ടിൽനിന്ന് മൃതദേഹം എടുക്കാനായത്. എന്നാൽ, മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് നാട്ടുകാർ തടഞ്ഞു. ഇതോടെ പ്രിയദർശിനി എസ്റ്റേറ്റ് കെട്ടിടത്തിൽ മൃതദേഹം കിടത്തി പ്രതിഷേധം തുടർന്നു.
കടുവയെ വെടിവെച്ചു കൊല്ലുക, മരിച്ച രാധയുടെ ആശ്രിതരിൽ ഒരാൾക്ക് സ്ഥിരം ജോലി നൽകുക, വന്യമൃഗശല്യത്തിന് ശാശ്വതപരിഹാരം കാണുക എന്നീ ആവശ്യങ്ങളാണ് പ്രതിഷേധക്കാർ ഉയർത്തിയത്. മന്ത്രി ഒ.ആർ. കേളു ഡി.എഫ്.ഒ മാർട്ടിൻ ലോവൻ ഉൾപ്പെടെയുള്ള വനപാലകരുമായി മാരത്തൺ ചർച്ച നടത്തിയ ശേഷമാണ് തീരുമാനമായത്. ഇതനുസരിച്ച് 11 ലക്ഷം രൂപയുടെ നഷ്ടപരിഹാര തുകയിലെ ആറു ലക്ഷത്തിന്റെ ചെക്ക് വെള്ളിയാഴ്ചതന്നെ കൈമാറി. ബാക്കി തുക നിയമ നടപടികൾക്കുശേഷം നൽകും.
ആശ്രിതരിൽ ഒരാൾക്ക് ജോലി നൽകും, പ്രദേശത്ത് വേലി സ്ഥാപിക്കും, ആർ.ആർ.ടി സംഘത്തെ നിയോഗിക്കും തുടങ്ങിയ ഉറപ്പു ലഭിച്ചതോടെ ഉച്ചക്ക് 2.30ഓടെയാണ് മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയത്. വൈകുന്നേരത്തോടെ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. രാധയുടെ ഭർത്താവ് അച്ചപ്പൻ വനംവകുപ്പ് തലപ്പുഴ ഡിവിഷനിലെ താൽക്കാലിക വാച്ചറാണ്. മക്കൾ: അനിൽ, അനിഷ (വിദ്യാർഥിനി).
അതേസമയം, മാനന്തവാടി നഗരസഭ പരിധിയിലെ പഞ്ചാരക്കൊല്ലിയില്‍ കടുവയെ പിടികൂടുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനുവരി 27 വരെയാണ് നിരോധനാജ്ഞ. നഗരസഭയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
സംഭവത്തിൽ പ്രതിഷേധിച്ച് മാനന്തവാടി നഗരസഭ പരിധിയിൽ ശനിയാഴ്ച കോൺഗ്രസ് ഹർത്താൽ നടത്തും. രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ. അവശ്യ സർവിസുകളെ ഒഴിവാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

