ഒരു പാർട്ടിയിലും ലയിക്കില്ല
text_fieldsസംസ്ഥനത്ത് കേരള കോൺഗ്രസ് ജേക്കബ് വിഭാഗം മത്സരിക്കുന്ന ഏക മണ്ഡലമാണ് എറണാകുളം ജില്ലയിലെ പിറവം. രണ്ട് പതിറ്റാണ്ടോളം ടി.എം. ജേക്കബ് പ്രതിനിധീകരിച്ച മണ്ഡലത്തിൽ അദ്ദേഹത്തിന്‍റെ മരണത്തെത്തുടർന്ന് 2012ൽ നടന്ന ഉപതെരഞ്ഞെടുപ്പിലും 2016, 2021 വർഷങ്ങളിലും വിജയിച്ചത് മകൻ അനൂപ് ജേക്കബാണ്. ഇത്തവണയും അദ്ദേഹമാണ് സ്ഥാനാർഥി. ഈ തെരഞ്ഞെടുപ്പിലെ നിലപാടുകളും പ്രതീക്ഷകളും പാർട്ടി ലീഡർ കൂടിയായ അനൂപ് ജേക്കബ് ‘മാധ്യമ’വുമായി പങ്കുവെക്കുന്നു.
കേരള കോൺഗ്രസ് മുമ്പ് നാല് സീറ്റിൽ വരെ മത്സരിച്ചിരുന്നു. ഇത്തവണ പിറവത്ത് മാത്രമാണ്. കൂടുതൽ സീറ്റ് ആവശ്യപ്പെട്ടിരുന്നോ?
• കൂടുതൽ സീറ്റ് ആവശ്യപ്പെട്ടിരുന്നു. അതിന് ഞങ്ങൾക്ക് അർഹതയുണ്ട്. ആലത്തൂർ, ഒറ്റപ്പാലം പോലുള്ള സീറ്റുകളിലേക്ക് ചർച്ച വന്നിരുന്നു. വിട്ടുതരാനുള്ള പ്രയോഗിക ബുദ്ധിമുട്ടുകൾ കോൺഗ്രസ് വ്യക്തമാക്കി. വിട്ടുവീഴ്ച സമീപനം സ്വീകരിക്കേണ്ട സാഹചര്യമുണ്ടായി.
സംസ്ഥാനത്ത് കാര്യങ്ങൾ യു.ഡി.എഫിന് അനുകൂലമാണോ?
• യു.ഡി.എഫ് അനുകൂല തരംഗമുണ്ട്. ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു. അതിന്‍റെ പ്രതിഫലനം മൊത്തത്തിലുള്ള വോട്ടിങ് പാറ്റേണിൽ ഉണ്ടാകും. നൂറിൽ കുറയാതെ സീറ്റ് ലഭിക്കും. പിറവത്ത് ഭൂരിപക്ഷം കഴിഞ്ഞതവണത്തേതിനേക്കാൾ കുറയില്ല. വർധിക്കാനും സാധ്യതയുണ്ട്
കോൺഗ്രസിലുണ്ടായ അസ്വാരസ്യങ്ങൾ മുന്നണിയുടെ കെട്ടുറപ്പിനെ ബാധിച്ചിട്ടുണ്ടോ?
• സീറ്റ് ചർച്ചയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചർച്ചക്കെടുത്തു എന്നത് യാഥാർഥ്യമാണ്. എന്നാൽ, കോൺഗ്രസിൽ പ്രശ്നങ്ങളുണ്ടായിട്ടില്ല. മുൻകാല അനുഭങ്ങൾ നോക്കുമ്പോൾ ഇത്തവണ സീറ്റ് ചർച്ച വേഗത്തിൽ തീർക്കാനായി. യു.ഡി.എഫ് ഒറ്റക്കെട്ടായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രശ്നങ്ങളുണ്ടെന്നത് മാധ്യമ സൃഷ്ടി മാത്രമാണ്.
കേരള കോൺഗ്രസുകൾ ഒന്നിക്കണമെന്ന് അഭിപ്രായമുണ്ടോ?
• കേരള കോൺഗ്രസുകൾ ഐക്യപ്പെടണമെന്ന കാര്യത്തിൽ സംശയമില്ല. ലയനം പ്രായോഗികമല്ല. ഐക്യ കേരള കോൺഗ്രസ് എന്ന ആശയം ഉയർന്നുവന്നാൽ ഞങ്ങൾ അതേക്കുറിച്ച് ആലോചിക്കും. എന്നാൽ, ഒരു പാർട്ടിയിലും ലയിക്കാൻ ഞങ്ങൾ തീരുമാനിച്ചിട്ടില്ല.
മുഖ്യമന്ത്രിസ്ഥാനം യു.ഡി.എഫിൽ തർക്ക വിഷയമാകുമോ?
• അധികാരം കിട്ടിയാൽ മുഖ്യമന്ത്രിയെ ഏകകണ്ഠമായി തീരുമാനിക്കും. ജനവിധിയുടെ എല്ലാ അന്തസ്സത്തയും ഉൾക്കൊണ്ട് ഏകാഭിപ്രായത്തിൽ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കും.
എന്താണ് വോട്ടർമാർക്ക് പാർട്ടിയുടെ സന്ദേശം?
• യു.ഡി.എഫ് വിജയിക്കണം. ജനാധിപത്യ, മതേതര മൂല്യങ്ങൾ സംരക്ഷിക്കാൻ യു.ഡി.എഫിനേ കഴിയൂ. കേരളത്തെ വർഗീയമായി ധ്രുവീകരിക്കാൻ പല കോണുകളിൽ നിന്നും ശ്രമം നടക്കുന്നു. അതിനെ മറികടക്കാൻ കഴിയുന്നത് യു.ഡി.എഫിന് മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

