എതിരാളി വി.എസിന്‍റെ മകൻ ആണെങ്കിലും മത്സരിക്കുമെന്ന് ജി. സുധാകരൻ
text_fieldsആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും എന്ന് ജി. സുധാകരൻ പ്രഖ്യാപിച്ചിരിക്കുകയാണ്. ആരുടെയും പിന്തുണ സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എതിരാളി വി.എസിന്‍റെ മകൻ ആണെങ്കിലും മത്സരിക്കുമെന്ന് ജി. സുധാകരൻ പറഞ്ഞു. 'വി.എസിന്‍റെ മകൻ അരുൺകുമാറാണ് സി.പി.എം സ്ഥാനാർഥിയെങ്കിൽ സ്വതന്ത്രനായി മത്സരിക്കുമോ' എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് 'സ്വതന്ത്രനായി മത്സരിക്കും എന്നല്ലേ പറഞ്ഞത്' എന്നായിരുന്നു സുധാകരന്‍റെ മറുപടി.
'ആലപ്പുഴ ജില്ലയിലെ ഒരു മണ്ഡലത്തിലും പ്രസംഗിക്കാൻ പോകില്ല. ഇലക്ഷൻ കൺവെൻഷൻ നടത്തില്ല. ചുവര് എഴുതുകയുമില്ല. ആരെങ്കിലും എഴുതുകയാണെങ്കിൽ അതിൽ ഒന്നും ചെയ്യാനില്ല' -അദ്ദേഹം പറഞ്ഞു. പൊളിറ്റിക്കൽ ക്രിമിനലുകൾ എല്ലാ പാർട്ടിയിലും ഉണ്ട് അത് വളരാൻ പാടില്ല എന്ന് ജി. സുധാകരൻ പറഞ്ഞു.
മത്സരം പാർട്ടി സ്ഥാനാർഥിക്ക് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് തവണ മന്ത്രിയായില്ലേ ഇനി എന്താണ് വേണ്ടതെന്ന് ചോദിക്കുന്നവർ മാർക്സിസ്റ്റുകൾ അല്ലെന്നും അദ്ദേഹം പറഞ്ഞു. എത്ര തവണ മത്സരിച്ചു എന്നല്ല, സ്ഥാനം ഉപയോഗിച്ച് എന്ത് ചെയ്തു എന്നതിനാണ് പ്രധാനം എന്ന് സുധാകരൻ പറഞ്ഞു. പാർട്ടിക്ക് വേണ്ടി ജീവിച്ചയാളാണ് താനെന്നും അതുകൊണ്ട് പാർട്ടിയെ ആക്ഷേപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മറ്റൊരു പാർട്ടിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പൊളിറ്റിക്കൽ ക്രിമിനലുകളെ ആയുധമാക്കി തനിക്കെതിരെ വ്യക്തിഹത്യ നടക്കുന്നുണ്ട്. കേഡർമാർക്ക് പാർട്ടി നേതാക്കളുടെ അച്ഛന് വരെ വിളിക്കാം എന്ന അവസ്ഥയിലാണ്. കേരള രാഷ്ട്രീയത്തിൽ എല്ലാവരും അത് സ്വയം വിമർശനമായി പരിശോധിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ മന്ത്രി സജി ചെറിയാനെയും എളമരം കരീമിനെയും അദ്ദേഹം വിമർശിച്ചിരുന്നു.
ജി. സുധാകരന്‍ പറഞ്ഞ രാഷ്ട്രീയ കാര്യങ്ങൾക്ക് പാർട്ടി മറുപടി പറയുമെന്ന് സജി ചെറിയാൻ പറഞ്ഞു. എന്നാൽ വ്യക്തിപരമായ ആരോപണങ്ങൾ മറുപടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ ഗുണ്ടകളെ വളർത്തുന്ന ജോലിയല്ല സി.പി.എമ്മിന്. ആലപ്പുഴയിലെ പാർട്ടിക്ക് നിരവധി പ്രതിസന്ധികൾ നേരിട്ടിട്ടുണ്ട്. പക്ഷെ ഇത്തരം ഒന്നിന്‍റെ മുന്നിലും പാർട്ടി കുലുങ്ങിയിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. താൻ ഉന്നയിക്കുന്നത് രാഷ്ട്രീയ പ്രശ്നമാണെന്നും 60 വർഷം പ്രവർത്തിച്ച പാർട്ടിയെ എന്തിന് തള്ളിപ്പറഞ്ഞെന്നും അദ്ദേഹം ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

